ADVERTISEMENT

പിണറായി ∙ വീടുകളിൽ മരണം നടന്നാൽ സ്ഥിരീകരിക്കാൻ സംവിധാനമില്ല. ധർമടം മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ഇതാണ് സ്ഥിതി. വീടുകളിലെത്തി പരിശോധിക്കാൻ ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതാണ് തടസ്സം. ദീർഘകാലമായി കിടപ്പിലായ രോഗികൾ ഉൾപ്പെടെയുള്ളവർ മരിച്ചാൽ സ്ഥിരീകരിക്കാൻ ഡോക്ടർമാരുടെ സേവനം ലഭിക്കാത്ത സാഹചര്യത്തിൽ ആംബുലൻസ് വിളിച്ച് ആശുപത്രികളിൽ എത്തിക്കേണ്ട സ്ഥിതിയാണ്.

ആശുപത്രിയിൽ എത്തിച്ചാലോ നേരത്തേ മരിച്ചുവെന്നതിനാൽ ഉടനെ പോസ്റ്റ്മോർട്ടം നിർദേശിക്കും. ആശുപത്രിയിൽ പിന്നെയും മണിക്കൂറുകൾ കാത്തിരിക്കണം. കുടുംബങ്ങളെ വൈകാരികമായി ഏറെ പ്രയാസത്തിലാക്കുന്ന സാഹചര്യമാണ് മൃതദേഹവുമായുള്ള ഈ യാത്രകളും കാത്തിരിപ്പുമെന്ന് അനുഭവസ്ഥർ ചൂണ്ടിക്കാട്ടുന്നു.

രാത്രിയിലാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട്.  പലരും പ്രദേശത്തെ നഴ്സുമാരെ വിളിച്ചു മരണം സ്ഥിരീകരിക്കുകയാണിപ്പോൾ. പിണറായി കമ്യൂണിറ്റി ഹെൽത്ത് സെന്ററിനെയാണ് മേഖലയിലെ കൂടുതൽപേരും ആശ്രയിക്കുന്നത്. ഇവിടെ രാത്രി ഒരു ഡോക്ടർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടാവുക. രോഗികളെ പരിശോധിക്കേണ്ടതിനാൽ ഡോക്ടർക്ക് പുറത്തു പോകാനാവില്ല. 

ഇതു പലപ്പോഴും വിളിക്കാൻ വന്ന ആളുകളുമായി വാക്കുതർക്കത്തിന് കാരണമാവുന്നുണ്ട്. അടിയന്തര ഘട്ടത്തിൽ ഡോക്ടറുടെ സാന്നിധ്യമുണ്ടായാൽ മരണം ഒഴിവാക്കാൻ പറ്റുമായിരുന്ന സാഹചര്യങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ട്. രാത്രികാലങ്ങളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള പ്രയാസം കാരണം ഉറ്റവരുടെ ജീവൻ കൈവിട്ടുപോയ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട് പ്രദേശവാസികൾ.

പരിചയത്തിന്റെ പേരിൽ ചില ഡോക്ടർമാർ വീടുകളിൽ പരിശോധനയ്ക്ക് പോകാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മിക്കവരും ഇതിനു തയാറാവുന്നില്ല. കഴിഞ്ഞ ദിവസം വെണ്ടുട്ടായിൽ പുലർച്ചെ 3നു മരിച്ച ആളുടെ മരണം സ്ഥിരീകരിക്കാൻ ഡോക്ടർമാരെ തേടി ബന്ധുക്കൾ അലഞ്ഞത് 2 മണിക്കൂറാണ്. ഒടുവിൽ 5 മണിയോടെ ഡോ. ഗീത മേക്കോത്ത് എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. 

ഓരോ പ‍ഞ്ചായത്തിലും താമസക്കാരായ ഡോക്ടർമാരുടെ നമ്പറുകൾ സംഘടിപ്പിച്ച് ജനപ്രതിനിധികൾ വഴി ലഭ്യമാക്കിയാൽ ഇത്തരം ഘട്ടങ്ങളിൽ അവരുടെ സേവനം പ്രയോജനപ്പെടും. ഇക്കാര്യത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com