ADVERTISEMENT

തലശ്ശേരി∙ റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു. പാലക്കാട് ഡിവിഷനിലെ ആദ്യ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തലശ്ശേരിയിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 5.35 കോടി രൂപയുടെ സിവിൽ വർക്കുകളാണ് ആദ്യഘട്ടത്തിൽ പുരോഗമിക്കുന്നത്. ഇതിന് പുറമേ, ഇലക്ട്രിക്കൽ വർക്കുകളും ടെലി കമ്യൂണിക്കേഷൻ പ്രവൃത്തികളും തുടങ്ങിയിട്ടുണ്ട്.

അമൃത് ഭാരത് പദ്ധതിയിൽ തലശ്ശേരി റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി 22 കോടി രൂപയുടെ പ്രവൃത്തികളാണ് പ്രഖ്യാപിച്ചത്. അതിൽ ഒന്നാം ഘട്ട പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ഒന്നാം പ്ലാറ്റ്ഫോമിന് പിറകിൽ ഫുഡ് പ്ലാസ, പാർക്കിങ് ഏരിയ എന്നിവ വിപുലപ്പെടുത്തും. രണ്ടാം പ്ലാറ്റ് ഫോമിൽ പതിനായിരം സ്ക്വയർ ഫീറ്റിൽ പാർക്കിങ് ഏരിയ വിപുലപ്പെടുത്തും.

തലശ്ശേരി റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിന്റെ മുൻപിൽ മോടി കൂട്ടുന്ന ജോലികൾ പുരോഗമിക്കുന്നു.
തലശ്ശേരി റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിന്റെ മുൻപിൽ മോടി കൂട്ടുന്ന ജോലികൾ പുരോഗമിക്കുന്നു.

പ്ലാറ്റ്ഫോമിൽ മേൽക്കൂര ഇല്ലാത്തിടത്തെല്ലാം മേൽക്കൂര സ്ഥാപിക്കും. ഒന്നാം പ്ലാറ്റ്ഫോമിന് മുൻപിൽ പൂന്തോട്ടം ഒരുക്കും. രണ്ടാം പ്ലാറ്റ്ഫോമിനു പിറകിൽ അലുമിനിയം പാനൽ, എച്ച്പിഎൽ ഷീറ്റ്, ഗ്ലാസ് എന്നിവ ഉപയോഗിച്ചുള്ള ഫേക്കഡ് വാൾ നിർമിച്ചു മോടി കൂട്ടും. ഇവിടെയും വാക്ക് വേ നിർമിക്കും. 

ഇരുഭാഗത്തും ലൈറ്റ് സ്ഥാപിക്കും. രണ്ടാം പ്ലാറ്റ്ഫോം ഉയർത്തി നീളം കൂട്ടി. 24 ബോഗികളുടെ നീളത്തിൽ പൂർണമായും പ്ലാറ്റ്ഫോമുകളിൽ മേൽക്കൂരയുണ്ടാവും. ഇതിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ആദ്യഘട്ട പ്രവൃത്തി മേയ് മാസത്തോടെ പൂർത്തീകരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.

ഒന്നാം പ്ലാറ്റ്ഫോമിൽ നിർമാണ പ്രവൃത്തികൾ ആരംഭിച്ചതോടെ സ്റ്റേഷൻ പരിസരം പൊടി മൂടിയിരിക്കുകയാണ്. ഇവിടെ പാർക്ക് ചെയ്ത് ഓടുന്ന ടാക്സി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്കു പൊടിയുടെ അലർജി മൂലം ആശുപത്രികളിൽ കഴിയേണ്ടി വന്നെന്നും പരാതിയുണ്ട്. 

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഐലൻഡ് പ്ലാറ്റ് ഫോം വേണമെന്ന ആവശ്യം റെയിൽവേ അധികാരികൾ പരിഗണിക്കണം. പാത ഇരട്ടിപ്പിക്കുന്നതിനു മുൻപ് തലശ്ശേരി റെയിൽവേ സ്റ്റഷനിൽ നാല് ലൈനുകളുണ്ടായിരുന്നു. ഇരട്ടിപ്പിച്ചതോടെ ഇതിൽ ഒരു ലൈൻ എടുത്തുമാറ്റി. ലൂപ് ലൈനിലൂടെ ട്രെയിനുകളെ സ്വീകരിക്കുന്നതു മൂലം ഉണ്ടാകുന്ന സമയനഷ്ടം നികത്താൻ ലൂപ് ലൈൻ പുനഃക്രമീകരിക്കണം. റിട്ടയറിങ് റൂം നിർമിക്കണം. ഒപ്പം ഇവിടെ സ്റ്റോപ്പില്ലാത്ത വന്ദേഭാരതിനും മറ്റു ദീർഘദൂര ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണം. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ ഇടപെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com