ADVERTISEMENT

പിലാത്തറ ∙ ബൈബിൾ മൂന്നു ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് റിട്ട. കെഎസ്ഇബി ഓവർസീയർ. പിലാത്തറയിലെ കെ.വിജയകുമാർ (57) ആണ് മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലേക്ക് ബൈബിൾ വിവർത്തനം ചെയ്തത്. കോവിഡ് കാലഘട്ടത്തിൽ ജോലിക്ക് പോകാതിരുന്ന ദിവസങ്ങളിൽ വീട്ടിലിരുന്ന് ബൈബിളിന്റെ മലയാളം കയ്യെഴുത്തുപ്രതി തയാറാക്കി. 3235 പേജുകളുള്ള വിവർത്തനം പൂർത്തിയാക്കാൻ 11 മാസം വേണ്ടിവന്നു. മാസങ്ങൾക്കു ശേഷം 2343 പേജുകളിലായി ഇംഗ്ലിഷ് കയ്യെഴുത്ത് പ്രതിയും തയാറാക്കി. ഒടുവിൽ 2023ൽ 2372 പേജുകളിലായി ഹിന്ദി പരിഭാഷയും 55 ദിവസം കൊണ്ട് പൂർത്തിയാക്കി.

മൂന്ന് ഭാഷകളിലേക്ക് വിവർത്തനം ചെയ്ത പുസ്തകങ്ങളുമായ് വിജയകുമാറും കുടുംബവും.
മൂന്ന് ഭാഷകളിലേക്ക് വിവർത്തനം ചെയ്ത പുസ്തകങ്ങളുമായ് വിജയകുമാറും കുടുംബവും.

കോളജ് പഠനകാലത്ത് സാഹിത്യ വിശാരദ് പൂർത്തിയാക്കാൻ സാധിച്ചത് ഹിന്ദി പരിഭാഷയ്ക്ക് സഹായകമായി. വിരമിച്ച ശേഷമാണ് ഹിന്ദി വിവർത്തനം തുടങ്ങിയത്. പിലാത്തറ വ്യാകുലമാതാ ഇടവകയിലെ വികാരിയായിരുന്ന ഫാ. ജോയ് പൈനാടത്തും ഇപ്പോഴത്തെ വികാരി ഫാ. ബെന്നി മണപ്പാട്ടും പ്രോത്സാഹനമായി കൂടെ നിന്നു. മലയാളം കയ്യെഴുത്ത് പ്രതിയുടെ പ്രകാശനം 2021ൽ പുറച്ചേരി സെന്റ് ആന്റണീസ് ദേവാലയത്തിലും ഇംഗ്ലിഷ് പതിപ്പിന്റേത് 2022ലെ പിലാത്തറ കൃപാഗ്നി ബൈബിൾ കൺവൻഷൻ സമാപന ചടങ്ങിലും ഹിന്ദി പതിപ്പ് കഴിഞ്ഞ മാസം നടന്ന ബൈബിൾ കൺവൻഷൻ സമാപന ചടങ്ങിലും പ്രകാശനം ചെയ്തു. രൂപതാ ബിഷപ് ഡോ. അലക്സ് വടക്കുംതലയാണ് മൂന്നു തവണയും പ്രകാശന കർമം നിർവഹിച്ചത്.

തിരുവനന്തപുരം കാട്ടാക്കടയിലെ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച വിജയകുമാർ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി 28 വർഷം മുൻപാണ് പിലാത്തറയിലെത്തിയത്. ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ പെരിയാട്ട് റോഡിലാണ് താമസം. ഭാര്യ: സി.ടി.അനിത ചെറുതാഴം പഞ്ചായത്തിൽ അസി. എൻജിനീയറാണ്. മക്കൾ: അജയ് സ്വരാഗ്, സോനാ സമർഥ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com