ഭക്തസാഗരം സാക്ഷി; ജഗന്നാഥ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി
Mail This Article
തലശ്ശേരി ∙ ജഗന്നാഥ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. തൊഴുകൈകളുമായി കാത്തുനിന്ന ഭക്തരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന പഞ്ചാക്ഷരി മന്ത്രത്താൽ മുഖരിതമായ അന്തരീക്ഷത്തിൽ ഇന്നലെ രാത്രി 10.35നു പറവൂർ രാകേഷ് തന്ത്രിയാണ് എട്ടു ദിവസത്തെ ഉത്സവത്തിനു തുടക്കം കുറിച്ചു കൊടിയേറ്റിയത്. ശ്രീനാരായണ ഗുരുദേവനാൽ പ്രതിഷ്ഠ നിർവഹിക്കപ്പെട്ട ക്ഷേത്രത്തിൽ ജഗന്നാഥന്റെ ഉത്സവം കൊടിയേറിയതു വിളംബരം ചെയ്തു കരിമരുന്ന് പ്രയോഗവും അരങ്ങേറി.രാത്രി 8.30നു ക്ഷേത്രത്തിനകത്തെ ശാരദാ മണ്ഡപത്തിൽ മേൽശാന്തി ഉദയൻ, ശാന്തിമാരായ വിനു, ശശി, ലജീഷ് എന്നിവരുടെ കാർമികത്വത്തിൽ ഗുരുപൂജ നടത്തി.
ആചാര്യവരണത്തിനും നമസ്കാര മണ്ഡപത്തിൽ കൊടിപൂജയ്ക്കും ശേഷമാണു തിരുമുറ്റത്തെ കൊടിമരത്തിലേക്കു കൊടിയെത്തിച്ചത്. രാത്രി 11.45നു ഗജവീരന്മാരുടെ അകമ്പടിയോടെ ആലവട്ടവും വെൺചാമരവും വീശി മുത്തുക്കുടകൾ ഉയർത്തി എഴുന്നള്ളത്തും നടത്തി. ഇന്നു വൈകിട്ട് 5നും രാത്രി 9നും എഴുന്നള്ളത്ത് നടക്കും. വൈകിട്ട് 7നു സാംസ്കാരിക സമ്മേളനങ്ങളുടെ ഉദ്ഘാടനം എം.കെ.രാഘവൻ എംപി നിർവഹിക്കും.
പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത്കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ ജഡ്ജി കെ.ടി.നിസാർ അഹമ്മദ് മുഖ്യാതിഥിയായിരിക്കും. ‘ഗുരുദേവ ദർശനവും സാമൂഹിക സമത്വവും’ എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പ്രഭാഷണം നടത്തും. കലക്ടർ അരുൺ കെ.വിജയൻ പങ്കെടുക്കും. തുടർന്ന് കോമഡി ഷോ അരങ്ങേറും.