ADVERTISEMENT

തലശ്ശേരി ∙ മലബാർ കാൻസർ സെന്റർ(എംസിസി) സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദം എല്ലാവരുടെയും മനസ്സിലുണ്ടാകുമെന്നും പക്ഷേ ആ വിവാദങ്ങളുടെ പിന്നാലെയല്ല ആരുടെയും മനസ്സു പോകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥാപനം നേടിയ വളർച്ചയും അതിന്റെ ഗുണപരമായ അവസ്ഥയുമാണ് ഇപ്പോൾ എല്ലാവരുടെയും മനസ്സിലുള്ളത്. ജനങ്ങളുടെ ഇടയിൽ നാടിന്റെയാകെ വിശ്വാസം പിടിച്ചുപറ്റിയ സ്ഥാപനമായി മലബാർ കാൻസർ സെന്റർ മാറി.

സംസ്ഥാനത്ത് 3 അപെക്സ് കാൻസർ സെന്ററുകൾക്കു പുറമേ 5 മെഡിക്കൽ കോളജുകളിലും സമഗ്ര കാൻസർ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. കാൻസർ സെന്ററിൽ കിഫ്ബി രണ്ടാംഘട്ട പദ്ധതിയിലെ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനവും ജലശുദ്ധീകരണ പ്ലാന്റ്, 3 ടെസ്‌ല എംആർഐ, ഡെക്സ സ്കാൻ, ഗാലിയൻ ജനറേറ്റർ എന്നീ പുതിയ ഉപകരണങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരെടുത്ത സുപ്രധാനമായ തീരുമാനങ്ങളിലൊന്ന് എംസിസിയെ രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന പിജി ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തുകയായിരുന്നു. ആശയം സെന്റർ ഡയറക്ടർ ഡോ.ബി.സതീശന്റേതായിരുന്നു. സർക്കാർ അതിനൊപ്പം നിന്നു. രാജ്യാന്തരതലത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രമായി എംസിസി മാറും. അതിനുതകുന്ന അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്.

കാൻസർ ചികിത്സയ്ക്കു വലിയ പ്രാധാന്യമാണു സംസ്ഥാനം കൽപിക്കുന്നത്. 7 വർഷം കൊണ്ട് 179 കോടി രൂപയാണു മലബാർ കാൻസർ സെന്ററിനു സർക്കാർ നൽകിയത്. എംസിസിയുടെ വളർച്ചയ്ക്ക് ഇടയാക്കിയതു സ്ഥാപനത്തിനു നേതൃത്വം കൊടുക്കുന്ന ഡോ.ബി.സതീശന്റെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനമാണ്, മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. സ്പീക്കർ എ.എൻ.ഷംസീർ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.മുരളീധരൻ എംപി, എംസിസി ഡയറക്ടർ ഡോ.ബി.സതീശൻ, നഗരസഭാംഗങ്ങളായ പി.വസന്ത, കെ.എൻ.ശ്രീശൻ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പീയൂഷ് എം.നമ്പൂതിരിപ്പാട്, ഡോ.സംഗീത കെ.നായനാർ എന്നിവർ പ്രസംഗിച്ചു. വി.ശിവദാസൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, നഗരസഭാ അധ്യക്ഷ കെ.എം.ജമുനാറാണി എന്നിവരും പങ്കെടുത്തു.

ഡോ.രതിക ശ്രീകുമാർ, ഡോ.കൃഷ്ണവാരിയർ, ഡോ.പ്രസാദ് എന്നിവരെ ആദരിച്ചു. കേണൽ ഡോ.എൻ.സി.കൃഷ്ണനു വേണ്ടി മകൻ ആദരോപഹാരം സ്വീകരിച്ചു. കിഫ്ബി ധനസഹായത്തോടെ 14 നിലകളിലായി 5,54,000 ചതുരശ്രയടി വിസ്തീർണത്തിൽ 406 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിൽ 450 കിടക്കകളും 14 ഓപ്പറേഷൻ തിയറ്ററുകളും ആധുനിക സൗകര്യങ്ങളോടു കൂടിയ വിവിധ വകുപ്പുകളും ഉണ്ടായിരിക്കും. പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച് സെന്ററായി സ്ഥാപനം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണു പുതിയ കെട്ടിടം നിർമിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com