ശസ്ത്രക്രിയ പിഴച്ചു; 4.12 ലക്ഷം രൂപ നൽകാൻ വിധി
Mail This Article
കണ്ണൂർ ∙ ശസ്ത്രക്രിയയെത്തുടർന്ന് കൈക്ക് സ്വാധീനശേഷി കുറഞ്ഞുവെന്ന പരാതിയിൽ പരാതിക്കാരന് 4,12,514 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. ചികിത്സിച്ച ഡോക്ടർമാരും ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയുമാണ് ഇതുനൽകേണ്ടത്.
തലശ്ശേരി തിരുവങ്ങാട് മുണ്ടാരത്ത് പൊയിൽ സി.രാധാകൃഷ്ണനാണ് പരാതിക്കാരൻ. പരാതിയിൽ പറയുന്നത് ഇങ്ങനെ: 2020 ജനുവരി 5ന് കുളിമുറിയിൽ വഴുതി വീണ് എല്ല് പൊട്ടിയ തന്നെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോ.രാജീവ് രാഘവൻ കീ ഹോൾ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കു ശേഷം കൈക്ക് സ്വാധീനശേഷി കുറഞ്ഞു. പിന്നീട് കൊച്ചിയിലെ സ്പെഷലിസ്റ്റ് ആശുപത്രിയിൽ തുടർ ശസ്ത്രക്രിയ നടത്തി കൈക്കുഴ ടെൻഡർ ട്രാൻസ്ഫറിലൂടെ നേരെയാക്കി. ഫിസിയോതെറപ്പി ചെയ്തെങ്കിലും 60 ശതമാനം മാത്രം ചലനശേഷി മാത്രമാണ് തിരിച്ചുകിട്ടിയത്.
ചികിത്സയ്ക്കായി ദീർഘകാലം അവധി ലഭിക്കാത്തതിനാൽ സ്വകാര്യ കമ്പനിയിലെ ജോലി രാജി വയ്ക്കേണ്ടി വന്നെന്നും പരാതിയിൽ പറയുന്നു.ഡോ.രാജീവ് രാഘവൻ, ഡോ.ഇ.വി.അസീസ്, ആദ്യം ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രി എന്നിവർ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ കമ്മിഷൻ പ്രസിഡന്റ് രവി സുഷ, അംഗം മോളിക്കുട്ടി മാത്യു, കെ.പി.സജീഷ് എന്നിവർ ഉത്തരവിട്ടത്. പരാതിക്കാരനു വേണ്ടി അഡ്വ.കെ.കെ.ബാലറാം ഹാജരായി.