പണമടച്ചില്ല, സർക്കാർ ഓഫിസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി; രണ്ടു മാസത്തെ കുടിശിക ആറായിരത്തോളം രൂപ
Mail This Article
കണ്ണൂർ∙ വൈദ്യുതി ബിൽ അടയ്ക്കാൻ പണമില്ല, കണ്ണൂർ ഹയർ സെക്കൻഡറി എജ്യുക്കേഷൻ റീജനൽ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ഫ്യൂസ് ഊരി. രണ്ടു മാസത്തെ കുടിശികയായി ആറായിരത്തോളം രൂപയാണ് കെഎസ്ഇബിക്കു നൽകാനുള്ളത്. എന്നാൽ, കഴിഞ്ഞ കുറെ മാസങ്ങളായി സർക്കാരിൽ നിന്നു പണം കിട്ടിയിട്ടില്ല. എന്നു കിട്ടുമെന്നും അധികൃതർക്ക് അറിയില്ല. വൈദ്യുതി വിഛേദിച്ചതോടെ ഓഫിസിന്റെ പ്രവർത്തനങ്ങൾ താളംതെറ്റി. 15 കംപ്യൂട്ടറുകളാണ് ഓഫിസിലുള്ളത്. ഇവയൊന്നും ഇന്നലെ പ്രവർത്തിപ്പിക്കാനായില്ല.
‘കാരണം സർക്കാരിന്റെ തെറ്റായ നയങ്ങൾ’
സർക്കാരിന്റെ തെറ്റായനയം മൂലമാണ് ഫണ്ട് ലഭിക്കാത്തതെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എഎച്ച്എസ്ടിഎ) ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇക്കാര്യത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നു സംസ്ഥാന സെക്രട്ടറി എം.എം.ബെന്നി, ജില്ലാ പ്രസിഡന്റ് വി.വി.രതീഷ്, ജില്ലാ സെക്രട്ടറി എ.കെ.ആനന്ദ്, ട്രഷറർ റെനി എം.ജോസഫ്, സംസ്ഥാന സമിതി അംഗങ്ങളായ സി.കെ.ഷക്കീർ, വി.സി.പ്രദീഷ്, ധന്യ പുതുശ്ശേരി, സജീവ് ഒതയോത്ത്, വി.ജെ.സിജോ, ജെക്സിൻ ടി.ജോസ് എന്നിവർ അറിയിച്ചു.