ADVERTISEMENT

കണ്ണൂർ∙ കുറ്റ്യാട്ടൂറിലൊരു സംഘമുണ്ട്, പേരില്ലാത്തൊരു സംഘം. സംഘത്തിനെ പേരില്ലാത്തതുള്ളൂ, പക്ഷേ, അവരെ ഒന്നിച്ചുനിർത്തുന്ന–കൂട്ടിച്ചേർക്കുന്ന വികാരത്തിനു മനുഷ്യനുള്ള കാലത്തോളം പഴക്കമുണ്ട്–നൃത്തം. അങ്കണവാടി അധ്യാപികയായിരുന്ന പ്രസന്ന കതിർക്കോട്ടിനു വർഷങ്ങൾക്കു മുൻപു തോന്നിയ ആശയമാണ് ഇവിടുത്തെ സ്ത്രീകളെ അടുക്കളയിൽ നിന്ന് അരങ്ങുകളിലേക്കെത്തിച്ചത്. കുടുംബശ്രീക്കും മുൻപേ തുടങ്ങിയ 25 വർഷങ്ങൾ പൂർത്തിയാക്കിയ ആ കൂട്ടും കൂട്ടായ്മയും ഇന്നും  തുടരുന്നു.

അടുക്കള മാത്രം പോരാ കൂട്ടിന്
വേദികളുണ്ട്, പക്ഷേ സ്ത്രീകൾക്ക് അവസരം ലഭിക്കുന്നില്ല. പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകൾക്ക്. അവരുടെ ലോകം അടുക്കളയിലേക്കു ചുരുങ്ങുകയാണ്. അതുകണ്ട പ്രസന്ന ടീച്ചർക്ക് ഒരാശയം തോന്നി. കലാകാരികളായ സ്ത്രീകളെ ഉൾക്കൊള്ളിച്ച് ഒരു ചെറിയ കൂട്ടായ്മ തുടങ്ങാം. സംഘടനയ്ക്കു പേരൊന്നും വേണ്ട. പരസ്പരം താങ്ങാകാനും തണലാകാനും പറ്റിയ ഒരു ചെറിയ കൂട്ടായ്മ. അങ്ങനെ, കുറച്ചു സ്ത്രീകളെ ഒന്നിച്ചുച്ചേർത്തു. പലരും സ്കൂൾ പഠനകാലത്തു വേദികളിൽ തിളങ്ങിയവർ. അങ്ങനെ, പരസ്പരം നൃത്തം പഠിപ്പിച്ച് ഇവർ വേദികളിലെത്തി. 

തിരുവാതിരക്കളിമുതൽ സെമി ക്ലാസിക്കൽ ഡാൻസ് വരെ
‘പ്രസന്ന ടീച്ചറുടെ നേതൃത്വത്തിലായിരുന്നു പഠനം. വീട്ടിലെ ജോലികളെല്ലാം ഒതുക്കി, കുട്ടികളെ സ്കൂളിൽ വിട്ടു വീട്ടമ്മമാർ സംഘത്തിലുള്ള ആരുടെയെങ്കിലും വീട്ടിൽ ഒത്തുചേരും. പിന്നെ, കഠിന പരിശീലനമാണ്. തിരുവാതിരക്കളി, കൈക്കൊട്ടിക്കളി, സംഘനൃത്തം, സെമി ക്ലാസിക്കൽ ഡാൻസ് എന്നിങ്ങനെ ഒന്നിച്ചുച്ചേരാനും വേദികളിലെത്താനുമുള്ള ഒരു അവസരവും പാഴാക്കില്ല’, അമൃത ഷിനോജും ശ്രീന വിനോദും റീന പ്രീജേഷും പറഞ്ഞു. 

‘ആദ്യമൊക്കെ കളിയാക്കലുകൾ കേട്ടിരുന്നു. വേറെ പണിയൊന്നുമില്ലേ എന്നു പലതവണ പലരും ചോദിച്ചിട്ടുണ്ട്.  പക്ഷേ, ഞങ്ങൾ അതൊന്നും ശ്രദ്ധിച്ചില്ല. ഇന്നു വേദികൾ കുറെ കിട്ടുന്നുണ്ട്. കളിയാക്കിവരടക്കം ഇന്നു ഞങ്ങളുടെ പരിപാടികൾ കാണുന്നുമുണ്ട്. സ്കൂൾ വാർഷികങ്ങളിലും മറ്റ് ഉത്സവ പരിപാടികളിലുമൊക്കെയാണു ഞങ്ങളുടെ സംഘം നൃത്തവതരിപ്പിക്കുന്നത്. സ്കൂൾ കാലത്തിനുശേഷം അന്യമായെന്നു തോന്നിയ വേദികൾ കിട്ടുമ്പോഴുള്ള സന്തോഷമുണ്ടല്ലോ. അതു പറഞ്ഞറിയിക്കാനാവില്ല’, ഷൈന മനോഹരന്റെയും രസ്ന ദിലീപിന്റെയും വാക്കുകളിലും സന്തോഷം. 

‘18 വയസ്സിനു താഴെയുള്ള 16 കുട്ടികളുണ്ട് ഞങ്ങളുടെ കൂട്ടത്തിൽ. അതിനുപുറമേയാണു വീട്ടമ്മമാരും മറ്റു ജോലിക്കു പോകുന്നവരും. നൃത്തം പഠിക്കുന്ന കുട്ടികളെ ഉൾക്കൊള്ളിച്ചതോടെ അവരായി ഞങ്ങളുടെ അധ്യാപകർ’ വൈഗ മനീഷ് ആയത്താറും, ജിൽന ശ്രീനേഷും നവീന പ്രസാദും പറഞ്ഞു. 

സൗജന്യമാണ് പരിശീലനവുംഅവതരണവും
സൗജന്യമായാണ് ഇവർ നൃത്തപരിപാടികൾ അവതരിപ്പിക്കുന്നത്. പരിശീലനവും സൗജന്യം. എല്ലാവരും ഒന്നിച്ചാണു പഠനവും അവതരണവും. സംഘടനയ്ക്കു പേരു വേണ്ടെന്നുള്ളതു ബോധപൂർവമുള്ള തീരുമാനമായിരുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും സംഘത്തിന്റെ ഭാഗമാകാം. 

എപ്പോൾ വേണമെങ്കിലും പിരിഞ്ഞുപോകാം. അങ്ങനെ, വന്നുപോയവർ എല്ലാ വർ‍ഷവുമുണ്ടാകും. പക്ഷേ, ചിലർ ആദ്യം മുതൽക്കേ പ്രസന്ന ടീച്ചറുടെ കൂടെ നിന്നു. അവരാണ് ടീച്ചറുടെ യഥാർഥ ശക്തി. സംഘത്തിന്റെയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com