ADVERTISEMENT

കണ്ണൂർ ∙നിമിഷങ്ങൾ മാത്രം മതി കാൽപ്പന്തുകളിയുടെ ജയപരാജയം മാറിമറയാൻ. ഇവിടെ ചുരുങ്ങിയ കാലംകൊണ്ട് ഒരുനാടിന്റെ കാൽപ്പന്ത് സ്വപ്നങ്ങൾക്ക് അവകാശികളാവുകയാണ് കണ്ണൂർ സ്പോർട്സ് സ്കൂൾ. ഇവിടത്തെ 38 വനിതാ കളിക്കാരും തങ്ങളുടേതായ മേൽവിലാസം കണ്ടെത്തി കഴി‍ഞ്ഞു. ജില്ല മുതൽ രാജ്യത്തിന്റെ ജഴ്സി വരെ അണിഞ്ഞവരുണ്ട് ഈ പെൺപടയിൽ. ഇതിനകം 5 പേർ രാജ്യാന്തര താരങ്ങളായി. മറ്റുള്ളവർ വിവിധ പ്രായവിഭാഗങ്ങളിൽ ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കുന്നു. അണ്ടർ 14, അണ്ടർ 17, അണ്ടർ 19 ടീമുകളാണ് കണ്ണൂർ സ്പോർ‌ട്സ് സ്കൂളിനുള്ളത്.

മറ്റു ഗെയിമുകളിൽ നിന്നെത്തി; വിജയങ്ങളിലേക്ക് കുതിച്ചു
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് കണ്ണൂർ ജിവി എച്ച്എസ്എസിലെ ഈ പെൺകുട്ടികൾ. 8 മുതൽ പ്ലസ് ടു വരെയാണ് ഇവിടെ പഠനം നടക്കുന്നത്. 2013ലാണ് ഇവിടെ ഫുട്ബോൾ ടീം രൂപീകരിച്ചത്. പി.വി.പ്രിയ ആയിരുന്നു തുടക്കം മുതലേ പരിശീലക. കൂടെ മുൻ എഒസി സെക്കന്തരാബാദ് കളിക്കാരനും കോച്ചുമായ കെ.സതീശനും ഉണ്ടായിരുന്നു. മറ്റു ഗെയിമുകളിൽ നിന്ന് ഫുട്ബോളിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തുകയായിരുന്നു. വർഷങ്ങളോളം പരിശീലനം നൽകി. 2017ലാണു ഒരു ടീം ആയി ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കാൻ തുടങ്ങിയത്. കോവിഡ് കാരണം 2 വർഷം അങ്ങനെയും നഷ്ടപ്പെട്ടു. 2018ൽ ടാലന്റ് ഹണ്ടിലൂടെയാണ് ഫുട്ബോൾ കളിക്കാരെ കണ്ടെത്തിയത്. നിലവിൽ രാവിലെയും വൈകിട്ടും പരിശീലനം നൽകുന്നു.

നേട്ടം
സുബ്രതോ കപ്പ് ചാംപ്യൻമാർ, സ്കൂൾ അണ്ടർ 17 സംസ്ഥാന ചാംപ്യൻമാർ, സ്കൂൾ അണ്ടർ 19 സെക്കൻഡ് റണ്ണേഴ്സ് അപ്, ഖേലോ ഇന്ത്യ അണ്ടർ 15 ജില്ലാ ചാംപ്യൻമാർ, റിലയൻസ് മേഖലാ ചാംപ്യൻമാർ, കെഎഫ്എ നടത്തിയ അണ്ടർ 17 സംസ്ഥാന ചാംപ്യന്മ‍ാർ, കണ്ണൂർ‌ ജില്ലാ വനിതാ ലീഗ് ചാംപ്യൻമാർ.

സുബ്രതോ കപ്പിൽ കേരളത്തിനായി
രാജ്യാന്തര സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് ആയ സുബ്രതോ കപ്പിൽ കഴിഞ്ഞ വർഷം കേരളത്തെ പ്രതിനിധീകരിച്ചത് ഈ സ്കൂൾ ആണ്. ഇതാദ്യമായാണ് കണ്ണൂരിൽ നിന്നുള്ള ഒരു ടീം സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത്. കേരള ടീം നായിക ഈ സ്കൂളിലെ മേരി ആഞ്ചലീനയാണ്. ഡൽഹി അംബേദ്കർ സ്റ്റേഡിയത്തിൽ കണ്ണൂർ ക്വാർ‌ട്ടറിലെത്തിയിരുന്നു. പ്രഥമ അണ്ടർ 17 സംസ്ഥാന വനിത ഫുട്ബോൾ ടൂർണമെന്റിൽ ചാംപ്യൻമാരായ കണ്ണൂർ ജില്ലാ ടീമിലെ മുഴുവൻ അംഗങ്ങളും സ്പോർട്സ് സ്കൂളിലേതാണ്. 

2023ൽ തൃക്കരിപ്പുർ ആയിരുന്നു വേദി. ഒഡിഷയിൽ‌ കഴിഞ്ഞ വർഷം നടന്ന ജൂനിയർ ദേശീയ ചാംപ്യൻഷിപ്പിൽ അണ്ടർ 17 കേരള വനിത ടീമിലെ 8 പേർ ഈ സ്കൂളിലേതാണ്. ക്യാപ്റ്റൻ ജിഷ്ന ഷിബുവും ഈ സ്കൂളിന്റെ സംഭാവന. 2023ൽ കോഴിക്കോട് നടന്ന സംസ്ഥാന അണ്ടർ 17 സ്കൂൾസ് ടൂർണമെന്റിൽ ചാംപ്യൻമാരായ കണ്ണൂർ ജില്ലാ സ്കൂൾ ടീമിനെ പ്രതിനിധീകരിച്ചത് ഈ സ്കൂളിലെ 15 കളിക്കാരാണ്. മാത്രമല്ല 9 കളിക്കാർ ബിഹാറിൽ നടന്ന ദേശീയ സ്കൂൾസ് ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിക്കുകയും ചെയ്തു. അണ്ടർ 14 കേരള ടീമിലും ഈ സ്കൂളിലെ 3 കളിക്കാരുണ്ടായി. 

ഇവർ വീരനായകർ :
ഷിൽജി ഷാജി
കേരള ടീം ക്യാപ്റ്റൻ കൂടിയായ ഈ കോഴിക്കോട് സ്വദേശി 9 മത്സരങ്ങളിൽ രാജ്യത്തിന്റെ ബൂട്ടണിഞ്ഞു. ബംഗ്ലാദേശിൽ നടന്ന അണ്ടർ 17 സാഫ് ചാംപ്യൻഷിപ്പിൽ  8 ഗോൾ നേടി ടോപ് സ്കോററായി. ഇന്ത്യയ്ക്കായിരുന്നു വെങ്കലം. ഇന്ത്യൻ ടീം ഫെയർ പ്ലേ അവാർ‌ഡും കരസ്ഥമാക്കി. തായ്‌ലൻഡിൽ നടന്ന എഎഫ്സി കപ്പിൽ രണ്ടാം റൗണ്ടിൽ പങ്കെടുത്തു. ജോർ‌ദാനിൽ നടന്ന സൗഹൃദ മത്സരങ്ങളിലും 8 ഗോൾ നേടി. ടീമിന്റെ ഗോൾ വേട്ടയ്ക്കു ചുക്കാൻ പിടിക്കുകയാണ് ഈ പ്ലസ് വൺ വിദ്യാർ‌ഥി. കഴിഞ്ഞ വർഷം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അണ്ടർ 17 എമേർജിങ് പ്ലെയർ‌ അവാർഡ്  നേടി. 

അഖില രാജൻ
ഈ വർഷം ഫെബ്രുവരിയിൽ ബംഗ്ലദേശിൽ നടന്ന സാഫ് അണ്ടർ 19 ചാംപ്യൻഷിപ്പിൽ കിരീട ജേതാക്കളായ ഇന്ത്യൻ ടീം അംഗം. ടീമിലെ ഏക മലയാളി കൂടിയായിരുന്നു. പാലക്കാട് സ്വദേശിനി. പ്ലസ് വൺ വിദ്യാർഥിയാണ് ഈ വിങ് ബാക്ക് ആണ്. ബംഗ്ലദേശ് അണ്ടർ 17 സാഫ് ചാംപ്യൻഷിപ്പിൽ 4 മത്സരങ്ങൾ‌ കളിച്ചു. കിർഗിസ്ഥാൻ വേദിയായ അണ്ടർ 17 എഎഫ്സി ഒന്നാം റൗണ്ട് യോഗ്യത മത്സരത്തിലും ബൂട്ടണിഞ്ഞു. തായ്‌ലൻഡിൽ നടന്ന രണ്ടാം റൗണ്ട് മത്സരങ്ങളിലും കളിച്ചു. ജോർദാനിലെ സൗഹൃദ മത്സരത്തിലും ജഴ്സിയണിഞ്ഞു.

ആര്യ അനിൽ കുമാർ
കിർഗിസ്ഥാനിൽ നടന്ന അണ്ടർ 17 എഎഫ്സി ചാംപ്യൻഷിപ്പിൽ ഈ റൈറ്റ് വിങ് ബാക്ക് ബൂട്ടണിഞ്ഞു. തായ് ലാൻഡ് വേദിയൊരുക്കിയ രണ്ടാം റൗണ്ട് മത്സരങ്ങളിലും മികവ് കാട്ടി. ജോർദാനിലെ സൗഹൃദ മത്സരത്തിലും കളിച്ചു. ആലപ്പുഴ സ്വദേശിയാണ് പ്ലസ് ടു വിദ്യാർഥി. 

നേഹ സജി
ഈ വർഷം നേപ്പാളിൽ നടക്കുന്ന അണ്ടർ 16 സാഫ് കപ്പിൽ ഈ തിരുവല്ല സ്വദേശി ഇന്ത്യൻ ടീമിന്റെ മുന്നേറ്റ നിരയ്ക്കു കരുത്ത് പകരുന്നു. ഇന്ത്യൻ ടീമിലെ ഏക മലയാളി കൂടിയാണ്. മികച്ച സ്കോററാണ്. ഷൂട്ടിങ് മികവ് പ്രത്യേകതയാണ്. അർധ അവസരങ്ങളിൽ ഗോൾ കണ്ടെത്തും. പത്താം ക്ലാസ് വിദ്യാർഥിയാണ്. 

ബി.എൽ.അഖില
ജോർദാനിൽ കഴി‍ഞ്ഞ വർഷം അണ്ടർ 17 ഇന്ത്യൻ ടീം നടത്തിയ സൗഹൃദ മത്സരത്തിലാണ് ബൂട്ടണിഞ്ഞത്. കണ്ണൂർ കണ്ണപുരം സ്വദേശി. 10ാം ക്ലാസ് വിദ്യാർഥിയാണ് ഈ സ്ട്രൈക്കർ.

പരിശീലകർ ഇവർ
ഇന്ത്യൻ സീനിയർ‌ വനിത ടീം സഹ പരിശീലക പി.വി.പ്രിയ, മുൻ എംആർസി വെല്ലിങ്ടൻ കളിക്കാരനും അണ്ടർ 19 കേരള സ്കൂൾ ടീം പരിശീലകനുമായ കെ.എം.രാജേഷ്, മുൻ അണ്ടർ 14 കേരള ടീം പരിശീലക സുബിത പൂവട്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com