ADVERTISEMENT

കണ്ണൂർ∙ 47 വിഭാഗങ്ങൾ, 865 പുസ്തകങ്ങൾ, 82,137 വാർത്താ കട്ടിങ്ങുകൾ–പുതിയതെരു രാമഗുരു സ്കൂളിനു സമീപം ജയഹരി നിവാസിൽ പി.കെ.യശോദയെന്ന 77കാരി ശേഖരിച്ചുസൂക്ഷിച്ചിരിക്കുന്നതു 13 വർഷങ്ങളുടെ വാർത്താചരിത്രം. പ്രായത്തിന്റൈ അവശതകളുണ്ട്, കണ്ണിന്റെ കാഴ്ചശക്തി കുറഞ്ഞിട്ടുണ്ട്. പക്ഷേ, അതൊന്നും യശോദയ്ക്കു പ്രശ്നമല്ല. രാത്രിയേറെ വൈകിയാണെങ്കിലും അന്നന്നത്തെ പത്രകട്ടിങ്ങുകളെടുത്തു തരംതിരിച്ചു പുസ്തകങ്ങളിൽ ഒട്ടിച്ചുവയ്ക്കും. ആവശ്യമെങ്കിൽ കുറിപ്പുകൾ തയാറാക്കും. അങ്ങനെ, 13 വർഷങ്ങളെടുത്തു തയാറാക്കിയ വലിയൊരു പുസ്തക ശേഖരങ്ങൾക്കു നടുവിലാണു യശോദയുടെ ജീവിതം.




പി.കെ.യശോദ എഴുതിത്തീർത്ത പേനകൾ.
പി.കെ.യശോദ എഴുതിത്തീർത്ത പേനകൾ.

ഒരു ദിവസം20 വാർത്തകൾ
2011 മുതലാണ് വാർത്താ കട്ടിങ്ങുകൾ സൂക്ഷിക്കാനും അതു പുസ്തകത്തിലൊട്ടിച്ചുവയ്ക്കാനും യശോദ തുടങ്ങുന്നത്. മാതാ അമൃതാനന്ദമയിയുടെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹരണമായിരുന്നു ആദ്യ പുസ്തകം. ‘അന്നൊന്നും വാർത്താ കട്ടിങ്ങുകൾ ശേഖരിക്കണം, അതു തരംതിരിച്ചുവയ്ക്കണം എന്നൊന്നും ചിന്തിച്ചിരുന്നില്ല.

കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്നു ഭർത്താവ് സി.വി.ഹരിദാസൻ. 2013ലാണ് അദ്ദേഹത്തിന്റെ മരണം. അതു വലിയ ആഘാതമായിരുന്നു. കുറെക്കാലത്തേക്ക് ഉറക്കംപോലുമില്ല. അങ്ങനെ, രാത്രികൾ കഴിച്ചുകൂട്ടാൻ വേണ്ടിയാണ് ആ സമയം പത്രകട്ടിങ്ങുകൾ ശേഖരിക്കാൻ തുടങ്ങിയത്. കട്ടിങ്ങുകൾ കൂടിയപ്പോൾ തരംതിരിച്ചുവയ്ക്കാൻ തുടങ്ങി. പിന്നെപ്പിന്നെ, അതൊരു ഹരമായി. ഇന്നുവരെ അതിനുമുടക്കം തട്ടിയിട്ടില്ല’, യശോദ ചിരിച്ചു.

വലിയ അലമാരയിലാണ് യശോദ തന്റെ വാർത്താ ശേഖരങ്ങളുടെ പുസ്തകങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. രാഷ്ട്രീയം, വ്യക്തികൾ, സിനിമ, മരണം, വിവാഹം എന്നിങ്ങനെ 47 വിഭാഗങ്ങളിലായി 865 പുസ്തകങ്ങളുണ്ട്. ഒരു ദിവസം ഏകദേശം അവർ തരംതിരിച്ചു സൂക്ഷിച്ചത് ഇരുപതോളം വാർത്തകൾ.  രാഷ്ട്രീയം എന്ന വിഭാഗം പറഞ്ഞാൽ മതി, ഓരോ വർഷവും വ്യക്തികളെയും തരംതിരിച്ചുകൊണ്ടുള്ള പുസ്തകം എവിടെയുണ്ടെന്നു യശോദ കൃത്യമായി എടുത്തുതരും. ‘ഓരോ വിഭാഗത്തിലും ഒന്നിലധികം പുസ്തകങ്ങളുണ്ട്. പക്ഷേ, അവയെല്ലാം ഓരോ റാക്കിലും നമ്പറിട്ട് അടയാളപ്പെടുത്തി നൽകിയതു മകൾ പി.കെ.ജയസുധയാണ്. പുസ്തകങ്ങൾ വാങ്ങിത്തരുന്നതും അവൾതന്നെ’, യശോദ പറഞ്ഞു.

എഴുതിയ പേനകളും ഒഴിഞ്ഞ പശക്കുപ്പിയും
പുഴാതി വില്ലേജ് ഓഫിസിൽ നിന്ന് സ്പെഷൽ വില്ലേജ് ഓഫിസറായി 2002ലാണ് യശോദ വിരമിക്കുന്നത്. ഭർത്താവ് ഹരിദാസൻ നന്നായി പാട്ടുകേൾക്കുന്ന ആളായിരുന്നു. യശോദയ്ക്കാകട്ടെ ഇഷ്ടം സിനിമയും വായനയും. ‘ഞാൻ വായിക്കുമ്പോൾ അദ്ദേഹം അടുത്തിരുന്നു പാട്ടു കേൾക്കുന്നുണ്ടാകും. വെറുതെ കേൾക്കലല്ല അത്. ആ പാട്ട് ആര് പാടിയത്, ഏതു സിനിമയിലേത്, ഏതു വർഷം എന്നിങ്ങനെ പാട്ടുകളെക്കുറിച്ചു നല്ല അറിവുമുണ്ടായിരുന്നു. വായനയും സിനിമയുമായിരുന്നു എനിക്കിഷ്ടം. ഇപ്പോഴും സിനിമ കാണും. ഒടിടി പ്ലാറ്റ്ഫോമുകളൊക്കെ മക്കൾ ഇവിടെ ശരിയാക്കിത്തന്നിട്ടുണ്ട്’, യശോദ പറഞ്ഞു. 

വായന മാത്രമല്ല, എഴുത്തും യശോദയ്ക്കിഷ്ടമായിരുന്നു. അങ്ങനെയാണ് മഹദ്​വചനങ്ങൾ പകർത്തിയെഴുതിത്തുടങ്ങിയത്. പുസ്തകങ്ങളങ്ങനെ നിറഞ്ഞപ്പോൾ മകൻ പി.കെ.ജയപ്രകാശ് അതു പുസ്തകരൂപത്തിലാക്കാൻ ശ്രമം തുടങ്ങി. ശ്രമം വിഫലമായില്ല. നാലു പുസ്തകങ്ങളാണു യശോദയുടേതായി പുറത്തിറങ്ങിയത്. ഇപ്പോഴും യശോദ എഴുത്തു തുടരുന്നുണ്ട്. അതിൽ ചെറുകഥകളും ഉൾപ്പെടും. ഇക്കാലയളവിൽ യശോദ എഴുതിയ പേനകളും വാർത്താ കട്ടിങ്ങുകൾ ഒട്ടിക്കാനായി ഉപയോഗിച്ച പശക്കുപ്പികളൊന്നും യശോദ കളഞ്ഞിട്ടില്ല. എല്ലാം ഭദ്രമായിത്തന്നെ വീട്ടിലുണ്ട്. 

ഡയറിക്കൊപ്പം വരവുചെലവും
1990ലാണ് യശോദ ഡയറി എഴുതിത്തുടങ്ങിയത്. ഇതുവരെ അതിനുമുടക്കം വന്നിട്ടില്ല. മുറിയിലെ അലമാരിയിലെ ഒരു റാക്ക് മുഴുവൻ ഡയറികൾക്കുവേണ്ടി മാറ്റിവച്ചിട്ടുള്ളതാണ്. ഡയറിക്കൊപ്പം വരവുചെലവു കണക്കുകൾ എഴുതിസൂക്ഷിക്കാനായും പുസ്തകങ്ങളുണ്ട്. 2013 മുതൽ ഓരോ ദിവസത്തെയും വരവു ചെലവുകളാണു പുസ്തകത്തിൽ എഴുതിസൂക്ഷിച്ചിട്ടുള്ളത്.

വായിച്ച പുസ്തകങ്ങളുടെയെല്ലാം കുറിപ്പുകളെഴുതിയ പുസ്തകങ്ങളും കൂട്ടത്തിലുണ്ട്. കണ്ട സിനിമകൾ ഏതൊക്കെയാണെന്നും കൃത്യമായി എഴുതിവച്ചിട്ടുണ്ട്. യശോദയുടെ വാക്കുകളിൽ പറഞ്ഞാൽ ‘എന്റെ ജീവിതം എപ്പോഴും ഇവിടെയുണ്ടാകും. ഒരു തുറന്ന പുസ്തകം പോലെ’. 

കുടുംബം
കാന്തപ്രാത്ത് നാരായണൻ നമ്പ്യാരുടെയും പി.കെ.നാരായണി അമ്മയുടെയും മൂന്നാമത്തെ മകളായി 1947 മേയ് അഞ്ചിനു കുറ്റ്യാാട്ടൂർ പഴശ്ശിയിൽ ജനനം. ‌മയ്യിൽ ഗവ.ഹൈസ്കൂളിലെ എസ്എസ്എൽസി പഠനത്തിനുശേഷം സർവേ ട്രെയിനിങ്. തുടർന്ന്, അസിസ്റ്റന്റ് വില്ലേജർ ജോലിക്കുകയറി. ഭർത്താവ് സി.വി.ഹരിദാസൻ. മക്കൾ–പി.കെ.ജയസുധ, പി.കെ.ജയപ്രകാശ്. മരുമകൻ–സതീഷ് കുമാർ. ചെറുമക്കൾ ലക്ഷണ, അഖിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com