38.02 കോടിയുടെ 28 പദ്ധതികൾ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Mail This Article
ഇരിട്ടി∙ 5 വർഷത്തെ കാത്തിരിപ്പിന് വിരാമം. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു നബാർഡ് ധനസഹായത്തോടെ ആരംഭിച്ച 38.02 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. 2 പാലങ്ങളും 22 കെട്ടിടങ്ങളും 3 റോഡുകളും റെയിൽവേലിയും ആയി പൂർത്തീകരിച്ച 28 നിർമാണങ്ങൾ നാളെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. എംപിമാരായ കെ.സുധാകരൻ, ഡോ. വി.ശിവദാസൻ, പി.സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ്, സണ്ണി ജോസഫ് എംഎൽഎ എന്നിവർ മുഖ്യാതിഥികളാകും.
2016 ൽ നബാർഡ് തയാറാക്കിയ ആറളം ഫാം സമഗ്ര വികസനത്തിനായുള്ള 164 കോടി രൂപയുടെ പ്രോജക്ടിൽ നിന്നാണ് 38.02 കോടിയുടെ ആദ്യഘട്ട പ്രവൃത്തികൾ അനുവദിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം എന്ന നിലയിൽ അടിസ്ഥാന വികസനം ഉറപ്പാക്കുന്നതിനായി പൂർത്തീകരിച്ച കെട്ടിടങ്ങൾ ഓരോ വകുപ്പിനും കൈമാറുന്നതോടെ പുതിയ തസ്തിക സൃഷ്ടിച്ചു പ്രവർത്തനം ആരംഭിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങിയതായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, ആദിവാസി പുനരധിവാസ മിഷൻ ഫാം സൈറ്റ് മാനേജർ സി.ഷൈജു, ഐടിഡിപി അസിസ്റ്റന്റ് പ്രൊജക്ട് ഓഫിസർ കെ.ബിന്ദു, ആറളം പഞ്ചായത്ത് ഫാം വാർഡ് അംഗം മിനി ദിനേശൻ എന്നിവർ അറിയിച്ചു.
പൂർത്തിയായ നിർമാണങ്ങൾഓടംതോട് പാലം
ആറളം ഫാമിനെയും കണിച്ചാർ പഞ്ചായത്തിനെയും കോർത്തിണക്കുന്നതാണു ഓടംതോട് പാലം. 5.5 കോടി രൂപ ചെലവഴിച്ചു. സമീപന റോഡുകളും നിർമിച്ചു. 128 മീറ്റർ നീളമുള്ള പാലം 32 മീറ്ററിന്റെ 4 സ്പാനുകളായാണ് പണി. 11.05 മീറ്ററാണ് വീതി. വാഹന ഗതാഗതത്തിനു പുറമേ ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ട്. പതിറ്റാണ്ടുകളോളം തൂക്കുപാലവും പിന്നീട് നാട്ടുകാർ പണിത ചപ്പാത്തും വഴിയായിരുന്നു ഇവിടെ ജനം മറുകര താണ്ടിയത്. തൂക്കുപാലത്തിൽ നിന്ന് ആളുകൾ വീണ് മരിച്ചിട്ടുണ്ട്. പാലം പൊട്ടിവീഴുന്നതും സ്ഥിരമായതോടെയാണു നാട്ടുകാർ സ്വന്തം നിലയ്ക്ക് കോൺക്രീറ്റ് ചപ്പാത്ത് പണിതത്. വേനൽക്കാലത്ത് മാത്രമേ ചപ്പാത്ത് വഴി യാത്ര സാധ്യമാകുമായിരുന്നുള്ളൂ.
വളയംചാൽ പാലം
ആറളം ഫാമിനെ കേളകം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതാണ് വളയംചാൽ പാലം. നിലവിലുള്ള തൂക്കുപാലം സ്ഥിരം അപകട വേദിയായതോടെയാണു നബാർഡ് പ്രത്യേക പദ്ധതിയിൽ നിന്നു കോൺക്രീറ്റ് പാലം പണിയാൻ 4.5 കോടി രൂപ ഉൾപ്പെടുത്തിയത്. 32.1 മീറ്ററിന്റെ 2 സ്പാനുകളിൽ 65 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമാണ് ഉള്ളത്. ആറളം വന്യജീവി സങ്കേതത്തിന് അതിരിടുന്ന ചീങ്കണ്ണി പുഴയ്ക്ക് കുറുകെ നിലവിലുണ്ടായിരുന്നത് തൂക്കുപാലം ആയിരുന്നു.
പലക തകർന്നു അപകടവസ്ഥയിലായിരുന്നു പാലം. ആദിവാസികളടക്കമുള്ള നൂറു കണക്കിനാളുകൾ ദിനം പ്രതി അപകട ഭീഷണിയിൽ യാത്ര ചെയ്തിരുന്നത്. ഈ ഭീഷണി ഒഴിവാകുന്നതിനൊപ്പം ആറളം വന്യജീവി സങ്കേതത്തിലേക്കു ഉൾപ്പെടെ പ്രതിദിനം എത്തുന്ന നൂറുകണക്കിനു വിനോദസഞ്ചാരികൾക്കും യാത്ര സൗകര്യപ്രദമാകും.
വയനാട് യാത്രയുംഎളുപ്പത്തിലാകും
വയനാട് ജില്ലയിലും കൊട്ടിയൂർ, കണിച്ചാർ, കേളകം, പേരാവൂർ പഞ്ചായത്തുകളിൽ ഉള്ളവർക്കും ആറളം, പായം, അയ്യൻകുന്ന് പഞ്ചായത്തുകളിലേക്കും മലയോര ഹൈവേ വഴി ചെറുപുഴ ഭാഗത്തേക്കും കുടക് ജില്ലയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനും ഇവിടങ്ങളിൽ ഉള്ളവർക്ക് തിരികെയും ഏറെ സൗകര്യത്തിൽ ഉപയോഗിക്കാവുന്നതുമായ വഴി കൂടിയാണ് ഓടംതോട് പാലം പൂർത്തിയായതോടെ തുറക്കുന്നത്. വളയംചാൽ പാലത്തിനും ഇതേ സാധ്യത ഉണ്ട്. പുനരധിവാസ മേഖലയിലെ താമസക്കാർക്ക് എളുപ്പത്തിൽ ടൗണുകളുമായി ബന്ധപ്പെടാനും പുതിയ പാലങ്ങൾ ഉപകാരപ്പെടും.
റോഡുകൾ:
∙ ആനമുക്ക് 2.5 കിലോമീറ്റർ
∙ ഓടൻതോട് – വളയംചാൽ
∙ കാളികയം
കെട്ടിടങ്ങൾ:
∙ കൃഷിഭവൻ – 1
∙ വെറ്ററിനറി ഡിസ്പെൻസറി – 1
∙ മാവേലി സ്റ്റോറുകൾ – 3
∙ കമ്യൂണിറ്റി ഹാൾ – 5
∙ എൽപി സ്കൂൾ – 2
∙ എൽപി സ്കൂൾ ടീച്ചേഴ്സ് ക്വാർട്ടേഴ്സ് – 1
∙ അങ്കണവാടി – 3
∙ ഹയർ സെക്കൻഡറി സ്കൂൾ – 1
∙ ബോയ്സ് ഹോസ്റ്റൽ – 1
∙ കമ്യൂണിറ്റി ഹെൽത്ത് – 1
∙ റെയിൽ വേലി – 1
∙ മിൽക്ക് സൊസൈറ്റി – 1
∙ ആയുർവേദ ഡിസ്പെൻസറി – 1
∙ ഹോമിയോ ക്വാർട്ടേഴ്സ് – 1