ADVERTISEMENT

കേളകം ∙ ശനിയാഴ്ച ഉച്ചയ്ക്ക് കരിയംകാപ്പിലെ ക്രിസ്ത്യൻ പള്ളിക്കു സമീപം നട്ടുച്ചയ്ക്ക് കടുവയെ കണ്ടപ്പോൾ മുതൽ നാട്ടുകാരിൽ തുടങ്ങിയ പിരിമുറുക്കം ഇന്നലെ രാത്രിയും അവസാനിച്ചില്ല. ശനിയാഴ്ച കടുവയെക്കണ്ട പ്രദേശവാസിയായ ബോബിയാണു ദൃശ്യം മൊബൈൽ ക്യാമറയിൽ പകർത്തിയത്. ഉച്ചയ്ക്ക് 1ന് കരിയംകാപ്പിലെ ചിറക്കുഴി ബാബുവിന്റെ പുതിയ വീടിനു സമീപത്താണ് ആദ്യം കടുവയെത്തിയത്‌. ഒട്ടേറെപ്പേരുടെ കൃഷിയിടത്തിലൂടെ നടന്നുപോയ കടുവയെ പിന്നീട് കാണാതായി. കടുവയ്ക്കായി തിരച്ചിൽ നടത്തുകയും കൂട് സ്ഥാപിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. 





കേളകം കരിയംകാപ്പിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനംവകുപ്പിനു സാധിക്കാതെ വന്നതിൽ പ്രതിഷേധിച്ച് ഡിഎഫ്ഒ എസ്.വൈശാഖിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞു വച്ചപ്പോൾ.					       ചിത്രങ്ങൾ: മനോരമ
കേളകം കരിയംകാപ്പിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനംവകുപ്പിനു സാധിക്കാതെ വന്നതിൽ പ്രതിഷേധിച്ച് ഡിഎഫ്ഒ എസ്.വൈശാഖിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞു വച്ചപ്പോൾ. ചിത്രങ്ങൾ: മനോരമ

ഇന്നലെ രാവിലെ പത്തരയോടെ കടുവ വീണ്ടും ചിറക്കുഴി ബാബുവിന്റെ കൃഷിയിടത്തിലെത്തി. തുടർന്ന് രാത്രി വരെ കടുവയെ നാട്ടുകാർ വളഞ്ഞുവച്ചു. കടുവയെ പിടികൂടി പ്രദേശത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാർ കാത്തുനിന്നത്. സണ്ണി ജോസഫ് എംഎൽഎയും ജനപ്രതിനിധികളും വനംവകുപ്പ് മന്ത്രിയെയും ഉന്നത ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടുവെങ്കിലും ഉദാസീനമായ നിലപാടാണ് എടുത്തതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

വനം ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയ ഉടൻ നാട്ടുകാരെ ഒഴിപ്പിക്കാനാണ് ശ്രമിച്ചത്. ഇതിനായി നിരന്തരം പൊലീസിനോട് സമ്മർദം ചെലുത്തുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ വൈകി. ഇതെല്ലാം നാട്ടുകാരെ പ്രകോപിപ്പിച്ചു. ഡിഎഫ്ഒ വന്ന ശേഷവും കടുവയെ പിടികൂടുന്ന കാര്യത്തിൽ അവ്യക്ത തുടർന്നു. ഒടുവിൽ പിടിക്കാൻ തീരുമാനിച്ചതായി നാട്ടുകാരെ അറിയിക്കുന്നത് വൈകിട്ട് 5.30നാണ്. സൂര്യാസ്തമയത്തോട് അടുത്തതിനാൽ വെളിച്ചത്തിനുള്ള സംവിധാനം ഒരുക്കിയിരുന്നു.

പതുങ്ങിയിരുന്ന കടുവ വൈകിട്ട് ആറോടെ മുരണ്ടുകൊണ്ട് പുറത്തേക്ക് ചാടാൻ ശ്രമിച്ചു. മയക്കുവെടി വയ്ക്കുന്നതിനായി കടുവയെ ഒളിസ്ഥലത്തു നിന്ന് പുറത്ത് എത്തിക്കേണ്ടിയിരുന്നു. അതിനായി പടക്കം പൊട്ടിച്ചിട്ടും കടുവയുടെ പ്രതികരണം കാണാതെ വന്നതോടെ വനപാലകർ പന്തം കത്തിച്ച് എറിഞ്ഞു.

എന്നിട്ടും കടുവയുടെ അനക്കം കാണാതെ വന്നപ്പോൾ അവർ കടുവ പതുങ്ങിയിരുന്ന കുഴിയിൽ ഇറങ്ങി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടുവ ഇവിടെ നിന്നു കടന്നുവെന്ന വിവരം അറിഞ്ഞതോടെ പകൽ സമയമത്രയും പിടികൂടാതെ പാഴാക്കിയെന്ന് ആരോപിച്ചാണ് ജനം വനം ഉദ്യോഗസ്ഥർക്കു നേരെ തിരിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com