ADVERTISEMENT

കണ്ണൂർ∙ ഓശാന ‍‍ഞായറിൽ പ്രചാരണം ഊർജിതമാക്കി കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരനും എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജനും പള്ളികളിലെത്തി വിശ്വാസികളോടു വോട്ടഭ്യർഥിച്ചു. പ്രഭാതസവാരിക്കാരോടു വോട്ടുചോദിച്ച് എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ്. 

കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ വോട്ടഭ്യർഥിച്ച് പയ്യാവൂർ കരിമ്പക്കണ്ടിയിലെ കുടുംബയോഗത്തിലേക്ക് എത്തിയപ്പോൾ.
കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ വോട്ടഭ്യർഥിച്ച് പയ്യാവൂർ കരിമ്പക്കണ്ടിയിലെ കുടുംബയോഗത്തിലേക്ക് എത്തിയപ്പോൾ.

കെ.സുധാകൻ
∙ അഴീക്കോട് നിയോജക മണ്ഡലത്തിലായിരുന്നു കെ.സുധാകരന്റെ പര്യടനം. രാവിലെ കണ്ണൂർ ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിലെത്തി. തുടർന്നു കൊറ്റാളി, കാട്ടാമ്പള്ളി, മന്ന മായ്ച്ചാൻ കുന്ന് എന്നിവിടങ്ങളിലെ കുടുംബംസംഗമങ്ങളിൽ പങ്കെടുത്തു. നാറാത്ത് പഞ്ചായത്ത് കൺവൻഷനിലും പങ്കെടുത്തു.  അടുത്ത ദിവസങ്ങളിൽ ബൂത്ത് തലത്തിൽ ഭവനസന്ദർശനമുണ്ടാകും. മാർട്ടിൻ ജോർജ്, കരീം ചേലേരി, മഹമൂദ് അള്ളാംകുളം ,സി.പി.റഷീദ്, സി.എ.അജീർ, കെ.ബാലകൃഷ്ണൻ, കൂക്കിരി രാജേഷ്, ബിജു ഉമ്മർ, കായക്കുൽ രാഹുൽ, വി.പി.അബ്ദുൽ റഷീദ്, പി.മുഹമ്മദ്‌ ഷമ്മാസ്, പി.ഒ.ചന്ദ്രമോഹൻ, യു.ഹംസ, കെ.ബാബു, മഹമൂദ് കാട്ടാമ്പള്ളി, ഉഷാ കുമാരി, വി.മഹ്മൂദ്, വി.പി.വമ്പൻ വളപട്ടണം, അഷറഫ് വളപട്ടണം, ജലീൽ എന്നിവർ കെ.സുധാകരനൊപ്പമുണ്ടായിരുന്നു. 

കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് വോട്ടഭ്യർഥിച്ച് പയ്യാമ്പലത്തെ പ്രഭാത സവാരിക്കാർക്കരികിൽ എത്തിയപ്പോൾ.
കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് വോട്ടഭ്യർഥിച്ച് പയ്യാമ്പലത്തെ പ്രഭാത സവാരിക്കാർക്കരികിൽ എത്തിയപ്പോൾ.

എം.വി.ജയരാജൻ
∙ എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ ഇരിക്കൂർ മണ്ഡലത്തിൽ പര്യടനം നടത്തി. കണിയാർവയലിൽ നിന്നാണു പര്യടനം തുടങ്ങിയത്. 6 കുടുംബയോഗങ്ങളിൽ പങ്കെടുത്തു. മലബാർ മിനി മാരത്തൺ ഫ്ലാഗ്ഓഫ് ചെയ്തു. കണ്ണൂരിൽ പൗരത്വ ഭേദഗതിയിൽ പ്രതിഷേധിച്ചു നടന്ന സമ്മേളനത്തിലും പങ്കെടുത്തു. പി.വി.ഗോപിനാഥ്, എം.സി.രാഘവൻ, എം.കരുണാകരൻ, കെ.പി.ദിലീപ്, സാജു സേവ്യർ, കെ.പി.അനിൽകുമാർ, ടി.എൻ.ജോഷി, ബിനു കുമ്പളിക്കൽ, വി.വി.സേവി എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇന്നും നാളെയും പര്യടനമില്ല. ബുധൻ 8ന് പൊതുപര്യടനം തളിപ്പറമ്പ് മണ്ഡലത്തിലെ വടക്കാഞ്ചേരിയിൽ നിന്നു തുടങ്ങും.  

സി.രഘുനാഥ്
∙ പ്രഭാതസവാരിക്കായി പയ്യാമ്പലം ബീച്ചിലെത്തിയവരുമായി സംവദിച്ചാണ് എൻഡിഎ സ്ഥാനാർഥി സി.രഘുനാഥിന്റെ പര്യടനം തുടങ്ങിയത്. ട്രാക്ക്സ്യൂട്ടും ഷൂസുമണിഞ്ഞാണ് സി.രഘുനാഥെത്തിയത്.  ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ.രാജൻ, കണ്ണൂർ മണ്ഡലം പ്രസിഡന്റ് അർച്ചന വണ്ടിച്ചാൽ, ചൊവ്വ ഏരിയ പ്രസിഡന്റ് ജിജു വിജയൻ തുടങ്ങിയവർ രഘുനാഥിനൊപ്പമുണ്ടായിരുന്നു.തുടർന്ന് കണ്ണൂർ ജേണലിസ്റ്റ് കോളനിയിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോടും മുതിർന്ന മാധ്യമപ്രവർത്തകരോടും വോട്ടു ചോദിച്ചു. വാരം, എളയാവൂർ, മുണ്ടയാട് മേഖലകളിലും പര്യടനം നടത്തി.

‘അക്രമം പരാജയഭീതിയിൽ’
പരാജയഭീതി സിപിഎമ്മിനെയും ബിജെപിയെയും അക്രമത്തിന്റെ പാതയിലേക്കു നയിക്കുകയാണെന്നും ഉളിക്കൽ മണിപ്പാറയിൽ യുഡിഎഫിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചത് അതിന്റെ ഭാഗമാണെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു, ജില്ലാ കൺവീനർ അബ്ദുൽ കരീം ചേലേരി എന്നിവർ ആരോപിച്ചു.

സെമിനാർ നാളെ
∙ എൽഡിഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ വിഷൻ കോൺക്ലേവ് ‘നമ്മുടെ കണ്ണൂർ’ വികസന സെമിനാർ നാളെ 10ന് സാധു കല്യാണ മണ്ഡപത്തിൽ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സെമിനാറിൽ ലഭിക്കുന്ന നിർദേശങ്ങൾ ചേർത്തു വികസന രേഖ തയാറാക്കും.

കാഴ്ചപരിമിതർക്ക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്തും
കണ്ണൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുഗമമായി വോട്ട് ചെയ്യാൻ ബ്രെയ്‌ലി ലിപി അടയാളപ്പെടുത്തിയ ഇവിഎമ്മും വിവിപാറ്റും അന്ധർ, കാഴ്ചപരിമിതർ എന്നിവർക്ക് പരിചയപ്പെടുത്തും. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്, ജില്ലാ സാമൂഹികനീതി ഓഫിസ് എന്നിവയുമായി സഹകരിച്ചാണ് സ്വീപ് ടീം ക്ലാസ് സംഘടിപ്പിക്കുന്നത്. നാളെ മാങ്ങാട്ടുപറമ്പ്  കുഴിച്ചാൽ കെഎഫ്ബി ഓഫിസ്, 27ന് തോട്ടട സമാജ്‌വാദി കോളനിക്കു സമീപത്തെ കെഎഫ്ബി ഓഫിസ് എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ 4 വരെയാണ് പരിപാടി. ഫോൺ: 9447781135 (സെക്രട്ടറി, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ്), 7012691250 (സ്വീപ് കണ്ണൂർ മണ്ഡലം നോഡൽ ഓഫീസർ), 9745602057 (സ്വീപ് കല്യാശ്ശേരി മണ്ഡലം നോഡൽ ഓഫിസർ).

മദ്യം പിടികൂടി
∙ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സ്ക്വാഡ് 30 കുപ്പി മദ്യം പിടികൂടി. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ഫ്ലയിങ് സ്ക്വാഡാണ് വാഹന പരിശോധനയ്ക്കിടെ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടിയത്. എക്സൈസിനു കൈമാറിയതായി നോഡൽ ഓഫിസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com