ADVERTISEMENT

വലിയന്നൂർ  ∙ കഥയുടെ ലോകത്തേക്കു തിരിച്ചുവരാനുള്ള ആഗ്രഹം ബാക്കിവച്ചാണ് പ്രിയ കഥാകൃത്ത് ടി.എൻ.പ്രകാശിന്റെ വേർപാട്. ആധുനികാനന്തര മലയാള കഥാകൃത്തുക്കളിൽ ശ്രദ്ധേയനായിരുന്നു പ്രകാശ്; മലബാറിന്റെ സാഹിത്യവേദികളിലെ നിറസാന്നിധ്യവും. വലിയന്നൂരിൽ 1955 ഒക്‌ടോബർ 7ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. കണ്ണൂർ എസ്എൻ കോളജ്, തിരുവല്ല ടീച്ചേഴ്സ് ട്രെയിനിങ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1984ൽ പള്ളിക്കുന്ന് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഗണിതശാസ്ത്ര അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. 

വടക്കേ മലബാറിലെ ആദ്യകാല സാമൂഹിക വ്യവസ്ഥകളും ജാതീയ – സാമ്പത്തിക അസമത്വവും കൃഷിമേഖലയുടെ സ്പന്ദനങ്ങളും മിക്ക രചനകളിലും പ്രതിഫലിച്ചു. ഒരുകാലത്ത് ചെറുകഥകളോടു വായനക്കാർക്കുണ്ടായ അകൽച്ച പരിഹരിക്കാനും അവരെ പൂർവാധികം ശക്തിയോടെ വായനയിലേക്കു തിരിച്ചുകൊണ്ടുവരാനും കാരണക്കാരായ കഥാകൃത്തുക്കളിൽ ഒരാളായിരുന്നു പ്രകാശ്. ലളിതമായ ഭാഷ കൊണ്ട്, സങ്കീർണമായ ജീവിതാവസ്ഥകളെ സത്യസന്ധമായി ആവിഷ്കരിക്കാൻ കഴിഞ്ഞുവെന്നതാണ് ആ രചനകളുടെ പ്രത്യേകത. 

സൂക്ഷ്മവും വ്യത്യസ്തവുമായ നോട്ടങ്ങൾ കൊണ്ട് ജീവിതത്തിന്റെ മങ്ങലേറ്റ ഇടങ്ങൾ പ്രകാശമാനമാക്കുന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത്. കൈകേയി ആണ് ഏറെ ചർച്ച ചെയ്യപ്പെട്ട കൃതികളിലൊന്ന്. ജീവിതത്തിൽനിന്നും അധ്യാപനത്തിൽനിന്നും ആർജിച്ച അറിവുകൾ മുത്തുമണികൾ പോലെ കോർത്തിണക്കിയാണ് മിക്ക രചനകളും പൂർത്തിയാക്കിയത്. താ‌ൻ ഉയർത്തിക്കൊണ്ടുവരുന്ന ജീവിതത്തിന് ദാരിദ്ര്യത്തിന്റെയും കണ്ണുനീരിന്റെയും പശ്ചാത്തലമുണ്ടെന്ന തുറന്നുപറച്ചിലും അദ്ദേഹത്തിന്റെ കൃതികളിൽ കാണാം. 

പ്രധാന കൃതികൾ
വളപട്ടണം പാലം, ദശാവതാരം, സ്നേഹദൃശ്യങ്ങൾ, ഇന്ത്യയുടെ ഭൂപടം, ഈ കടൽത്തീരനിലാവിൽ, വാഴയില, ബ്ലാക്ബോക്സ്, സൗന്ദര്യലഹരി, കിളിപ്പേച്ച് കേക്കവാ, നട്ടാൽ മുളയ്ക്കുന്ന നുണകൾ, ചന്ദന, വിധവകളുടെ വീട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com