കരിക്കിൻമുക്കിലെ തണ്ണിമത്തൻ ദിനങ്ങൾ
Mail This Article
ഇരിട്ടി∙ ആറളം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 13ൽ കരിക്കിൻ മുക്കിൽ ആരംഭിച്ച തണ്ണി മത്തൻ കൃഷി വിളവെടുപ്പ് ആരംഭിച്ചു. ആറളം ഫാം സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി നടത്തിയ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പിൽ ആദ്യ ദിനം 7 ക്വിന്റൽ വിളവ് ലഭിച്ചു. ആദ്യ ഘട്ടത്തിൽ 2ടൺ വിളവാണു പ്രതീക്ഷിക്കുന്നത്. ആറളത്തെയും സമീപ പഞ്ചായത്തുകളിലെയും ടൗണുകളിൽ വിറ്റഴിക്കുകയാണു ലക്ഷ്യം. വന്യ ജീവികളുടെ താവളമായിരുന്ന കരിക്കൻ മുക്കിൽ കാട് പിടിച്ചു കിടന്ന 5 ഏക്കർ ഭൂമി കാട് തെളിച്ച് കൃഷി യോഗ്യമാക്കി സോളർ വേലി സ്ഥാപിച്ചാണു കൃഷി ചെയ്തത്. ഒരേക്കർ സ്ഥലത്ത് തണ്ണിമത്തനും ബാക്കി ഭാഗത്ത് പയർ, വെണ്ട, പച്ചമുളക്, വെള്ളരി, ചീര എന്നിവയുമാണു കൃഷി ചെയ്തത്.
അത്യുൽപാദന ശേഷിയുള്ള ‘നാംദാരി 295’ എന്ന ഇനം തണ്ണിമത്തനാണു കൃഷി ചെയ്തത്. വിത്തിറക്കി കൃത്യം 2ാം മാസം വിളവെടുപ്പും ആരംഭിച്ചു. ജനുവരി 23നായിരുന്നു വിത്തിറക്കിയത്. ജലക്ഷാമം നേരിടുന്ന പ്രദേശമായിതിനാൽ കിണർ നിർമിച്ച് പമ്പ് സെറ്റ് സ്ഥാപിച്ചായിരുന്നു ജലസേചനം. കൃത്യതകൃഷി രീതി അവലംബിച്ചതിനാൽ വെള്ളവും വളവും പരിമിതമായി മാത്രമേ ഉപയോഗിക്കേണ്ടി വന്നുള്ളു. കൃഷി ഓഫിസർ റാംമോഹൻ, കൃഷി അസിസ്റ്റന്റ് സി.കെ.സുമേഷ് എന്നിവരുടെ മേൽ നോട്ടത്തിൽ പുഷ്പ രാഘവൻ സെക്രട്ടറിയും കല്യാണി കൃഷ്ണൻ പ്രസിഡന്റുമായ തേജസ് കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിലാണു കൃഷി ചെയ്തത്.