കയ്യടി നേടിയ പ്രഖ്യാപനം; എന്നിട്ടോ.. മന്ത്രി രാജൻ അറിയാൻ..., ജോയിക്ക് ഇപ്പോഴും വീടില്ല

Mail This Article
ചെറുപുഴ∙ മന്ത്രിയുടെ ഉറപ്പ് പാഴായി, മഴക്കാലത്തെ പേടിച്ചു കുണ്ടംതടത്തെ വിളക്കുന്നേൽ ജോയിയും കുടുംബവും. 2019ലാണ് ലൈഫ് പദ്ധതിയിൽ ചെറുപുഴ പഞ്ചായത്ത് അനുവദിച്ച നാലു ലക്ഷം രൂപ ഉപയോഗിച്ചു ജോയ് കുണ്ടംതടത്ത് വീടുപണിതത്. ഏറെ പ്രതീക്ഷയോടെ ജോയിയും കുടുംബവും അവിടെ താമസവും തുടങ്ങി. എന്നാൽ, 2022 ജൂണിലുണ്ടായ കനത്തമഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ഇതോടെ, വീട് അപകടാവസ്ഥയിലായി. അധികൃതർ ഇടപെട്ടു ജോയിയെയും കുടുംബത്തെയും വാടകവീട്ടിലേക്കു മാറ്റിപ്പാർപ്പിച്ചു രണ്ടുമാസത്തെ വീട്ടുവാടക നൽകി. എന്നാൽ, പിന്നീട് വാടക ജോയിയുടെ ചുമലിലായി. വാടക കൊടുക്കാൻ വഴിയില്ലാതെ ജോയിയും കുടുംബവും തകർന്നു വീഴാറായ വീട്ടിലേക്കു വീണ്ടും താമസം മാറി.
കയ്യടി നേടിയ പ്രഖ്യാപനം; എന്നിട്ടോ..
കാലവർഷക്കെടുതിയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോയ് കുറെക്കാലം ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും നഷ്ടപരിഹാരമായി കിട്ടിയതു 47,500 രൂപ മാത്രം. അതുപയോഗിച്ചു, തകർന്നുവീണ വീടിന്റെ സംരക്ഷണഭിത്തി ഭാഗികമായി പുനർനിർമിക്കാൻ മാത്രമാണു കഴിഞ്ഞത്. ജൂലൈ ഒന്നിനു വയക്കര വില്ലേജ് ഓഫിസ് ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി കെ.രാജനെ കാണാൻ പോകുന്നത്.
ജോയിയുടെ ദുരിതം മനസ്സിലാക്കിയ മന്ത്രി ജോയിക്ക് സ്ഥലംവാങ്ങി വീട് നിർമിക്കാൻ 10 ലക്ഷം രൂപ ഉദ്ഘാടനവേദിയിൽ വച്ചുതന്നെ അനുവദിച്ചു. നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കാനും നിർദേശം നൽകി. മന്ത്രിയുടെ പ്രഖ്യാപനം ഉദ്ഘാടനത്തിനെത്തിയ ജനാവലി ഹർഷാരവത്തോടെയാണു സ്വീകരിച്ചത്. എന്നാൽ, എട്ടു മാസം പിന്നിട്ടിട്ടും ജോയിയുടെ വീടെന്നമോഹം ഇതുവരെയും പൂവണിഞ്ഞിട്ടില്ല. ഫയൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ എത്തിയിട്ടുണ്ടെന്നല്ലാതെ പണം എന്നു ലഭിക്കുമെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല.