ADVERTISEMENT

ഇരിട്ടി∙ എത്ര തുരത്തിയിട്ടും കാടു കയറാൻ മടിക്കുന്ന കാട്ടാനകൾ വീണ്ടും ആറളം പാലത്തിനു സമീപം ജനവാസ മേഖലയിൽ എത്തി. രണ്ടാഴ്ച മുൻപ് 15ഓളം ആനകളെ ആറളം ഫാമിൽ നിന്നും വനത്തിലേക്ക് തുരത്തി സോളർ വേലി ചാർജ് ചെയ്തിരുന്നു. ആറളം ഫാമിലും പുനരധിവാസ കേന്ദ്രത്തിലും അവശേഷിക്കുന്ന ആനകളിൽ ചിലതാണ് ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങാതിരിക്കാൻ സ്ഥാപിച്ച സോളർ വേലി മറികടന്ന് എത്തിയത്. വനപാലക സംഘം ഏറെ പണിപ്പെട്ട് മണിക്കൂറുകളുടെ ശ്രമത്തിനൊടുവിൽ ആനകളെ കാട്ടിലേക്ക് തുരത്തി.

രാവിലെ പുഴയിൽ കുളിക്കാനും തുണി അലക്കാനും എത്തിയവരാണ് ആനയെ ആദ്യം കണ്ടത്. വിവരമറിഞ്ഞ വനപാലക സംഘവും സ്ഥലത്തെത്തി. വനപാലകർ പിന്തുടർന്നതോടെ ആനകൾ ഏറെ നേരം പുഴയോരത്തെ തുരുത്തിൽ കാട്ടിനുള്ളിൽ മറഞ്ഞിരുന്നു. പിന്നീട് ബാവലി പുഴ കടന്ന് പൂതക്കുണ്ട് പുഴക്കരയിൽ എത്തി. അവിടെ നിന്നും ആറളം പാലം വഴി തുരത്താൻ ശ്രമിച്ചെങ്കിലും ആന ചാക്കാട് മേഖലയിലേക്ക് തിരിഞ്ഞു. പടക്കം പൊട്ടിച്ചും  മരംമുറി യന്ത്രത്തിന്റെ ശബ്ദം ഉണ്ടാക്കിയും ആനകളെ ആറളം പാലത്തിനടിയിലൂടെ തുരത്തി പുഴ കടത്തി കാപ്പുംകടവ് ഭാഗം വഴി ആറളം ഫാം രണ്ടാം ബ്ലോക്കിൽ എത്തിച്ചു.

മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് ആനയെ ഡപ്യൂട്ടി റേഞ്ചർ കെ.ജിജിലിന്റെ നേതൃത്വത്തിൽ വനപാലകർ തുരത്തിയത്. - കാഴ്ച കാണാൻ തടിച്ചുകൂടിയ ജനങ്ങളെ ആറളം എസ്ഐ റജി സ്കറിയയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തുനിന്നു മാറ്റി. ആന ഇറങ്ങിയതറിയാതെ പുഴയിൽ കുളിക്കാനും കാലികളെ തീറ്റാനും കെട്ടിയിട്ട പശുക്കളെ അഴിച്ചുകൊണ്ടു പോകുന്നതിനും മറ്റുമായി ആളുകൾ പുഴയിലേക്ക് ഇറങ്ങിയത് രാവിലെ ആശങ്ക ഉണ്ടാക്കി. മുന്നറിയിപ്പുമായി അധികൃതർ അനൗൺസ്‌മെന്റും വാട്സാപ് സന്ദേശങ്ങളും നൽകി.

ആന ഇറങ്ങിയ വിവരം നാട്ടിൽ പാട്ടായതോടെ ദൂരെ ദിക്കുകളിൽ നിന്നു പോലും ആനകളെ കാണാൻ ജനങ്ങൾ ആറളം പാലത്തിൽ എത്താൻ തുടങ്ങി. ഇതോടെ പൊലീസ് പാലത്തിൽ ഗതാഗതം നിരോധിച്ച് ജനങ്ങളെ മാറ്റാൻ ആരംഭിച്ചു. കാഴ്ചക്കാരെ പൊലീസ് തുരത്തിയ ശേഷം വനപാലകർ ആനകളെ പാലത്തിനു അടിയിലൂടെ സുരക്ഷിതമായി ആറളം ഫാമിലേക്കും കയറ്റി വിട്ടു. ഒരു വർഷം മു‍ൻപും ഈ മേഖലയിൽ ആനകൾ എത്തിയിരുന്നു. സെഷൻ ഫോറസ്റ്റർമാരായ മഹേഷ്, പ്രകാശൻ, ആർആർടി ഫോറസ്റ്റർമാരായ രാജൻ, ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ 20തോളം വനപാലക സംഘം തുരത്തലിൽ പങ്കെടുത്തു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷും സ്ഥലത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com