ADVERTISEMENT

പിണറായി ∙ വേനൽ കനത്തിട്ടും ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം കുറയുന്നില്ല. ജനുവരി മുതൽ 25 വരെയുള്ള ദിവസങ്ങളിൽ 146 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കി രോഗ ലക്ഷണങ്ങളുമായി 671 പേർ ചികിത്സ തേടുകയും ചെയ്തു. ചൂട് കൂടിയതോടെ വെള്ളം കെട്ടിനിന്നിരുന്ന പൊതുഇടങ്ങളെല്ലാം വരണ്ടു തുടങ്ങിയിട്ടും കൊതുകുജന്യ രോഗം പടരുന്നതിനു കാരണം വീടുകൾക്കുള്ളിലെ ഉറവിടങ്ങളിൽ നിന്നാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.

ഡെങ്കിപ്പനി 
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി ആക്രമിക്കുന്നത്. ഡെങ്കി വൈറസ് ശരീരത്തിൽ കയറിയാൽ 5 മുതൽ 8 ദിവസത്തിനകം രോഗലക്ഷണങ്ങൾ കാണിക്കും.കടുത്ത തലവേദന, ബോധക്ഷയം, കണ്ണുകൾക്ക് പിന്നിൽ വേദന, കടുത്ത ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദിയും ഒക്കാനാവും, വയറുവേദന, കറുത്ത നിറത്തിൽ മലം പോകുക, ശ്വാസ തടസ്സം, മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം, തൊണ്ട വരളുക, അമിതമായ ദാഹം എന്നിവയാണ് ലക്ഷണങ്ങൾ.

അതിതീവ്ര പനിയും (104 ഡിഗ്രി വരെ) ഉണ്ടാകും. രോഗം വന്നയാളെ കൊതുക് വലയ്ക്കുള്ളിൽ തന്നെ കിടത്താൻ ശ്രമിക്കുക. കൊതുക് കടി ഒഴിവാക്കാൻ തൊലിപ്പുറത്ത് മുകൾ, ലേപനങ്ങൾ എന്നിവ ഉപയോഗിക്കാം. ഡെങ്കിപ്പനി‌ ലക്ഷണം തോന്നിയാൽ രോഗിക്ക് മതിയായ വിശ്രമം നൽകണം. ധാരാളം വെള്ളം കുടിക്കണം. 

വീട്ടിലെ ‘കൊതുക് വളർത്തൽ കേന്ദ്രങ്ങൾ’
ലക്ഷാമം മൂലം വീടുകളിൽ വെള്ളം പിടിച്ചുവയ്ക്കുന്നതും പറമ്പും ചെടികളും നനയ്ക്കുമ്പോൾ വെള്ളം കെട്ടിനിൽക്കുന്നതും കൊതുകുകൾ പെരുകാൻ കാരണമാകുന്നുണ്ട്. ‌കോവിഡ് ലോക്ഡൗൺ കാലഘട്ടത്തിൽ വീട്ടിൽ അടച്ചിരുന്നപ്പോൾ പലരും ഇൻഡോർ ചെടികൾ വളർത്താൻ തുടങ്ങിയിരുന്നു. ഇവ നനയ്ക്കുമ്പോൾ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒട്ടേറെ വീടുകളിലുണ്ട്. എയർക്കണ്ടീഷനറുകളിൽ നിന്നുള്ള പൈപ്പിൽ നിന്ന് വെള്ളം പുറത്തേക്കു വരുന്ന ഭാഗം, പഴയ തരം റഫ്രിജറേറ്ററുകൾക്കു പിൻവശത്തെ വെള്ളം ശേഖരിക്കുന്ന ട്രേ എന്നിവിടങ്ങളിലും കൊതുകുകൾ വളരുന്നത് കണ്ടതായി ആരോഗ്യപ്രവർത്തകർ പറയുന്നു. 

∙ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കാതിരിക്കുക. കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിക്കളയുക. 

∙ ടാങ്കുകൾ അടച്ചു സൂക്ഷിക്കുക. 

∙ വെള്ളം പിടിച്ചുവെക്കുന്ന പാത്രങ്ങൾ മൂടിവയ്ക്കുക. ഇവ ഉരച്ചു കഴുകിയ ശേഷം മാത്രം വീണ്ടും വെള്ളം നിറയ്ക്കുക.

∙ പാത്രങ്ങൾ ഉണക്കി കമഴ്ത്തി സൂക്ഷിക്കുക. 

∙ ചെടിച്ചട്ടികൾ, റഫ്രിജറേറ്ററിനു പിന്നിലെ ട്രേ, കൂളറുകളുടെ പിൻവശം തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പാക്കുക.

∙ കൃഷിയിടങ്ങളിൽ കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കുക.

∙ വെള്ളിയാഴ്ചകളിൽ സ്‌കൂളുകളിലും ശനിയാഴ്‌ചകളിൽ സ്ഥാപനങ്ങളിലും, ഞായറാഴ്ചകളിൽ വീട്ടിലും പരിസരത്തും ഡ്രൈ ഡേ ആചരിക്കുക. 

∙ സെപ്റ്റിക് ടാങ്കുമായി ബന്ധിച്ചിട്ടുളള പൈപ്പിന്റെ അഗ്രം കൊതുകു വല ഉപയോഗിച്ച് മുടാൻ ശ്രദ്ധിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com