ADVERTISEMENT

ഇരിട്ടി∙കുത്തനെയുള്ള പടവുകൾ ഇറങ്ങി എത്തേണ്ട ചതിരൂർ അങ്കണവാടി പോളിങ് സ്റ്റേഷൻ ‘വോട്ടർ സൗഹൃദം’ അല്ലെന്നു പരാതി. പ്രദേശത്തെ പ്രായമായവരും ഭിന്നശേഷിക്കാരും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരുമായ ആളുകൾക്ക് വോട്ട് ചെയ്യാൻ സാധിക്കാത്ത സാഹചര്യം വരുമെന്നാണ് ആക്ഷേപം. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിൽ ചതിരൂർ അങ്കണവാടിയെ പോളിങ് സ്റ്റേഷൻ ആക്കിയ സമയത്തെ ദുരിതവും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ചതുരൂർ – 110 കോളനി റോഡിനോടു ചേർന്നു കുഴിയിൽ എന്ന നിലയിൽ ഉള്ള 3 സെന്റ് സ്ഥലത്താണ് അങ്കണവാടി സ്ഥിതി ചെയ്യുന്നത്. 106ാം നമ്പർ ബൂത്താണ് ഇവിടെ ക്രമീകരിക്കുന്നത്. അതീവ സുരക്ഷ വേണ്ട മാവോയിസ്റ്റ് ഭീഷണി ബൂത്ത് കൂടിയാണിത്. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകൾക്ക് മുൻപ് വരെ 1.5 കിലോമീറ്റർ മാറിയുള്ള മാങ്ങോട് അടിച്ചുവാരി നിർമല എൽപി സ്കൂളിലാണ് ഈ ബൂത്തും ക്രമീകരിച്ചിരുന്നത്. 

 വോട്ടർമാർക്കു യാത്ര കുറയ്ക്കാനാണു ചതിരൂർ അങ്കണവാടി പോളിങ് സ്റ്റേഷൻ ആക്കിയിട്ടുള്ളത് എങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കൂടുതൽ ദുരിതമാണു സൃഷ്ടിക്കുന്നതെന്നാണു പരാതി.

ബൂത്തിലേക്ക് ഇറങ്ങി പോകാൻ ഇടുങ്ങിയ പടികെട്ടുകളോടു കൂടിയ ചെറിയ വഴിയാണ് ഉള്ളത്. റോഡില്ല. വീൽചെയറിലും എടുത്തു കൊണ്ടും വരുന്ന വോട്ടർമാരെ പോളിങ് സ്റ്റേഷനുള്ളിലേക്ക് പ്രവേശിപ്പിക്കുക ഏറെ ശ്രമകരമായ ജോലിയാണ്. 

 ബൂത്തിൽ 940 വോട്ടർമാരാണ് ഉള്ളത്. ഇരിപ്പിട സൗകര്യങ്ങൾ ക്രമീകരിക്കാനും സ്ഥലം ഇല്ല. ടാറിങ് റോഡിലാണ് വോട്ടർമാർ വരി നിൽക്കേണ്ടത്. വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യം ഇല്ല.

ചതിരൂർ അങ്കണവാടിയിൽ പോളിങ് സ്റ്റേഷൻ ക്രമീകരിച്ചിട്ടുള്ളത് അശാസ്ത്രീയമാണ്. കിടപ്പുരോഗികളെ വീൽ ചെയറിൽ ഇരുത്തി പോലും പോളിങ് സ്റ്റേഷനുള്ളിൽ എത്തിക്കുക ബുദ്ധിമുട്ടാണ്. മാവോയിസ്റ്റ് ഭീഷണി ബൂത്ത് എന്ന നിലയിൽ സുരക്ഷാ ക്രമീകരിക്കുന്നതിനും പരിമിതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com