ADVERTISEMENT

പരിയാരം∙ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലെ ഫ്രീസറുകൾ പ്രവർത്തിക്കാത്തതിനാൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ വിവിധ ആശുപത്രിയിൽ മൃതദേഹങ്ങൾ എത്തിക്കേണ്ട അവസ്ഥ തുടരുകയാണ്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കുന്ന സാധാരണ മരണങ്ങളിൽ പോലും മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഫ്രീസർ സൗകര്യമില്ല.  മോർച്ചറിയിലെ 12 ഫ്രീസറുകളിൽ എട്ടെണ്ണവും തകരാറിലാണ്. പ്രവർത്തനരഹിതമായി മാസം 6 കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന പരാതിയുണ്ട്.

കഴിഞ്ഞ ദിവസം അമ്മയും കുഞ്ഞുങ്ങളും മരിച്ച സംഭവത്തിൽ പരിയാരത്ത് സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹങ്ങൾ പൊലീസ് കാവലിൽ സൂക്ഷിച്ചത്. പ്രവർത്തിക്കുന്ന 4 ഫ്രീസറിൽ രണ്ടെണ്ണത്തിൽ അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. ബാക്കിയുള്ള രണ്ടെണ്ണമാണ് ഉപയോഗിക്കുന്നത്.  രണ്ടെണ്ണത്തിൽ കൂടുതൽ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്ത് എത്തിയാൽ മറ്റ് ആശുപത്രി മോർച്ചറിയിലേക്കു കൊണ്ടുപോകേണ്ട സ്ഥിതിയാണ്. വീണ്ടും ഈ മൃതദേഹങ്ങൾ പരിയാരത്ത് തിരികെ കൊണ്ടുവന്നു വേണം പോസ്റ്റ്‌മോർട്ടം നടത്താൻ.

ജലശുദ്ധീകരണ പ്ലാന്റും  പ്രവർത്തനരഹിതം 
∙ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്ഥാപനങ്ങളിലെ ശുചിമുറിയിൽ നിന്നുൾപ്പെടെയുള്ള മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റ് നിലച്ചിട്ടു 3 വർഷം കഴിഞ്ഞു. ശുദ്ധീകരിക്കാത്ത മലിനജലം  ജനവാസ കേന്ദ്രങ്ങളിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതുമൂലം, ജനങ്ങൾ ആശ്രയിക്കുന്ന അലക്യം തോട്ടിലെ വെള്ളത്തിൽ ഇ കോളി ബാക്ടീരിയകളുടെ സാന്നിധ്യം കൂടി. പരിയാരം ആയുർവേദ കോളജിന്റെ കിണറും ഈ തോടിനു സമീപത്താണു സ്ഥിതി ചെയ്യുന്നത്.

മലിനജലം വെള്ളത്തിൽ കലർന്നു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന ആശങ്കയിലാണു ജനങ്ങൾ. 10 ലക്ഷം ലീറ്റർ ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ്  പ്ലാന്റിലെ 10 മോട്ടറുകളിൽ ഒന്നു മാത്രമാണു പ്രവർത്തിക്കുന്നത്. അതും ചിലപ്പോൾ പണിമുടക്കും. അതുകൊണ്ട്, മലിനജലം ആശുപത്രി പരിസരത്തും മറ്റും ഒഴുക്കുകയാണു പതിവ്.  പ്ലാന്റ് അറ്റകുറ്റപ്പണി നടത്താൻ 76 ലക്ഷം രൂപ അനുവദിച്ചതായി  5 മാസം മുൻപേ ആശുപത്രി അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മലിനജല ശുദ്ധീകരിക്കുന്ന  പ്ലാന്റ് നവീകരിക്കുന്ന യാതൊരു പ്രവൃത്തിയും ഇതുവരെ നടന്നില്ല. ഗവ. മെഡിക്കൽ കോളജിലെ ജലക്ഷാമം ശാശ്വതമായി പരിഹരിക്കാൻ  വൻകിട ജലസേചന പദ്ധതികൾ നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. 

മെഡിക്കൽ കോളജ്, ഡെന്റൽ കോളജ്, ‍ആശുപത്രി, നഴ്സിങ് കോളജ്, പാരാമെഡിക്കൽ കോളജ്, ജീവനക്കാരുടെ ക്വാർട്ടേഴ്സ്, വിദ്യാർഥി ഹോസ്റ്റൽ എന്നീ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തിൽ ആവശ്യത്തിനു ജലമെത്തണമെങ്കിൽ വൻകിട ജലസേചന പദ്ധതികൾ നടപ്പാക്കിയേ തീരൂ. നിലവിൽ വണ്ണാത്തിപ്പുഴയിൽ നിന്ന് പമ്പ് ചെയ്തും ക്യാംപസിലെ കിണറിലെ വെള്ളവുമാണ് ഉപയോഗിക്കുന്നത്. വേനലിൽ വണ്ണാത്തിപ്പുഴയിൽ ഉപ്പുവെള്ളം കയറിയാൽ പരിയാരം മെഡിക്കൽ കോളജിൽ വിതരണം നടത്തുന്ന വെള്ളവും മലിനപ്പെടും.

സർക്കാർ ആശുപത്രിയിൽ സ്വകാര്യ സ്കാനിങ് സെന്റർ
∙ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എംആർഐ സ്കാനിങ് വിഭാഗം ഇപ്പോഴും സ്വകാര്യ മേഖലയിലാണ്. സ്വകാര്യ ആശുപത്രികളിലെ സ്കാനിങ് നിരക്കാണ് ഇവിടെ ഈടാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും ആരോഗ്യ ഇൻഷുറൻസ് ഏജൻസികളുടെയും ഗുണഭോക്താക്കളെയും നിരക്കു നേരിട്ടു ബാധിക്കില്ല എന്നതു മാത്രമാണ് ആശ്വാസം. എന്നാൽ, ആശുപത്രി വികസന സൊസൈറ്റിക്കു ലഭിക്കേണ്ട തുകയാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്നും സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ സ്കാനിങ് യന്ത്രം സ്ഥാപിച്ചാൽ, സർക്കാർ നിരക്ക് ഈടാക്കുന്നതിലൂടെ തന്നെ ആശുപത്രിക്കു കോടിക്കണക്കിനു രൂപ ലഭിക്കുമെന്നും ജീവനക്കാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com