ഇരുട്ടിലാണ് പയ്യന്നൂർ റെയിൽവേ മേൽപാലം; കണ്ണുതുറക്കാതെ തെരുവുവിളക്കുകൾ
Mail This Article
പയ്യന്നൂർ ∙ നഗരസഭയ്ക്ക് പരസ്യ ഇനത്തിൽ വലിയ വരുമാനമുണ്ടെങ്കിലും റെയിൽവേ മേൽപാലത്തിന് മുകളിൽ തെരുവ് വിളക്കുകൾ ഭൂരിഭാഗവും അണഞ്ഞു കിടക്കുന്നു. 3 ഭാഗങ്ങളിലായി 96 വിളക്ക് കാലുകളിലും പരസ്യം സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ 47 കാലുകളിലെ വിളക്കുകളും പ്രകാശിക്കുന്നില്ല. മേൽപാലത്തിന് മുകളിൽ നഗരസഭയ്ക്ക് സ്വന്തം ചെലവിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാകില്ല. എന്നാൽ സ്വകാര്യ ഏജൻസികളെ കൊണ്ട് വിളക്കുകാലുകൾ സ്ഥാപിച്ച് തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാനും അതിനുള്ള ചെലവ് വിളക്ക് കാലുകളിൽ പരസ്യം സ്ഥാപിച്ച് ഈടാക്കാനും അവർക്ക് അവസരം നൽകാൻ റെയിൽവേ സമ്മതം നൽകിയിരുന്നു.
ഇത് അനുസരിച്ച് ഒരു ഏജൻസിക്ക് 5 വർഷത്തേക്ക് കരാർ നൽകുകയും അവർ 96 തെരുവ് വിളക്കുകൾ സ്ഥാപിച്ച് പരസ്യത്തിലൂടെ അതിന്റെ വരുമാനം കണ്ടെത്തുകയും ചെയ്തിരുന്നു. 5 വർഷത്തിന് ശേഷം ഏജൻസി 96 വിളക്കുകളും നഗരസഭയ്ക്ക് വിട്ടു നൽകി. നഗരസഭ വർഷം തോറും ഇത് ലേലം ചെയ്ത് നൽകുന്നു. നല്ലൊരു വരുമാനമാണ് ഇതിലൂടെ നഗരസഭയ്ക്ക് ലഭിക്കുന്നത്.
എന്നാൽ ഏറ്റെടുത്ത കരാറുകാരൻ മുഴുവൻ വിളക്കുകളും പ്രകാശിപ്പിക്കുന്നില്ല. അതിനുള്ള ശ്രമം നഗരസഭയും നടത്തുന്നില്ല. റെയിൽവേയുടെ കരാറിൽ ഇതൊരു വരുമാന മാർഗമായി നഗരസഭ കാണരുതെന്ന് കൃത്യമായി രേഖപ്പെടുത്തിയിരുന്നു. 96 വിളക്കുകളും എല്ലാ ദിവസവും നഗരസഭ പ്രകാശിപ്പിക്കുമെന്ന് കരാറിൽ വ്യക്തമാക്കുന്നുമുണ്ട്. അതെല്ലാം ലംഘിച്ച് കൊണ്ടാണ് നഗരസഭ റെയിൽവേ മേൽപ്പാലത്തിലെ തെരുവ് വിളക്കുകൾ പൂർണമായും പ്രകാശിപ്പിക്കാതെ അതിനെ വരുമാന മാർഗമാക്കി മാറ്റിയത്.