ഉയർന്ന ടിക്കറ്റ് നിരക്കും സർവീസ് കുറവും: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ കുറഞ്ഞു
Mail This Article
മട്ടന്നൂർ ∙ വേനൽ അവധിയും പെരുന്നാളും വിഷുവും ഒന്നിച്ചെത്തിയ സമയത്ത് വിമാനയാത്ര ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർ കുറഞ്ഞു. കുടുംബസമേതം നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നത് തിരിച്ചടിയായിരുന്നു. ചില സെക്ടറിൽ 3 ഇരട്ടിയോളമാണ് കൂടിയത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം 95,888 പേരാണ് മാർച്ചിൽ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്.
2023 മാർച്ചിൽ 1,14,292 പേർ കണ്ണൂർ വഴി യാത്ര ചെയ്തു. 18,404 പേരുടെ കുറവ്. മാർച്ചിൽ ജിദ്ദയിൽ നിന്ന് കണ്ണൂരിൽ എത്താൻ 60500 രൂപ മുടക്കേണ്ടി വന്നിരുന്നു. ഈ മാസവും നിരക്കിൽ വലിയ കുറവ് ഇല്ല. ഏപ്രിൽ 2ന് 55,000 രൂപയും 10ന് 50,000 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. റിയാദ്, കുവൈത്ത് സെക്ടറിലും നിരക്ക് കൂടി.
ഇൻഡിഗോ കണ്ണൂർ–മുംബൈ സർവീസ് ആഴ്ചയിൽ 4 ദിവസമായി കുറച്ചതോടെ മാസം 4,000ത്തോളം യാത്രക്കാരുടെ കുറവ് ആഭ്യന്തര സെക്ടറിലും ഉണ്ട്. മേയിൽ എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസ് തുടങ്ങുന്നതോടെ യാത്രക്കാർ കൂടുമെന്നാണ് പ്രതീക്ഷ.
കണ്ണൂർ–ബെംഗളൂരു ടിക്കറ്റ് ബുക്കിങ് അവസാനിപ്പിച്ചു
എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രതിദിന സർവീസായ കണ്ണൂർ–ബെംഗളൂരു സർവീസ് ടിക്കറ്റ് ബുക്കിങ് അവസാനിപ്പിച്ചു. മേയ് മുതൽ എയർ ഇന്ത്യ എക്സ്പ്രസിന് കണ്ണൂരിൽ നിന്ന് ബെംഗളൂരു സെക്ടറിൽ സർവീസ് ഇല്ല. ഏപ്രിൽ മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് അധിക ചാർജ് ഈടാക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. പാർക്കിങ് ഫീസ് പരിഷ്കരണവും യാത്രക്കാരെ പിന്നോട്ടടിപ്പിക്കുന്നതായാണ് കണക്ക് . ആദ്യ 15 മിനിറ്റ് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ സൗജന്യ പാർക്കിങ് കഴിഞ്ഞ മാസം നിർത്തലാക്കിയിരുന്നു.