വിറപ്പിച്ച് വേനൽ മഴ: കനത്ത നാശനഷ്ടം, തെങ്ങ് മിന്നലേറ്റു കത്തി
Mail This Article
കടവത്തൂർ ∙ വേനൽ മഴയെ തുടർന്നുള്ള കാറ്റിൽ പ്രദേശത്ത് കനത്ത നാശനഷ്ടം. കല്ലിക്കണ്ടി റോഡിൽ അരയാക്കണ്ടിപ്പിടികയിലെ മാവിൻ ചില്ല പൊട്ടി വീണ് 3 വൈദ്യുതത്തൂണുകൾ തകർന്നു. കടവത്തൂർ ടൗണിൽ വീട്ടുപറമ്പിലെ രണ്ടു തെങ്ങുകൾ മിന്നലേറ്റ് കത്തിനശിച്ചു. പെരിങ്ങത്തൂർ– കരിയാട് റോഡിൽ വൈദ്യുത ലൈനിൽ തെങ്ങു വീണ് ഗതാഗത തടസ്സമുണ്ടായി. സമീപത്തെ കെട്ടിടത്തിനു കേടുപാടു സംഭവിച്ചു.
കല്ലിക്കണ്ടി റോഡിലെ ഒരു തൂണും മുണ്ടത്തോട് ഇട റോഡിലേക്കു പ്രവേശിക്കുന്ന സ്ഥലത്തെ 2 തൂണുകളുമാണ് പാടേ തകർന്നത്. റോഡിൽ മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. രാത്രി 7.30 യോടെ ആരംഭിച്ച മഴയിലാണ് അപകടം. കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് തടസ്സം നീക്കിയത്.
പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. കടവത്തൂർ ടൗണിലെ പരേതനായ അനിരുദ്ധന്റെ വീട്ടിലെ തെങ്ങാണ് കത്തിനശിച്ചത്.പാനൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. കടവത്തൂർ, പെരിങ്ങത്തൂർ, തെണ്ടപ്പറമ്പ്, ഉതുക്കുമ്മൽ, കല്ലിക്കണ്ടി ഭാഗങ്ങൾ ഇന്നലെ ഇരുട്ടിലായി.