മലയോര മേഖലയിൽ പോളിങ് സമാധാനപരം; കൊടുംചൂടിലും ആവേശം ചോരാതെ പ്രവർത്തകർ
Mail This Article
ചെറുപുഴ∙ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പ് മലയോര മേഖലയിൽ സമാധാനപരമായി സമാപിച്ചു. ഇന്നലെ രാവിലെ മുതൽ ഒട്ടുമിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു. കടുത്ത ചൂടായതിനാൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അതിരാവിലെ തന്നെ ബൂത്തിലെത്തിയിരുന്നു. ചെറുപുഴ പഞ്ചായത്തിൽ എവിടെയും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ കോഴിച്ചാലിലും ജോസ്ഗിരിയിലും സംസ്ഥാന പൊലീസും കർണാടക പൊലീസും ചേർന്നു കനത്ത സുരക്ഷയാണു ഒരുക്കിയിരുന്നു. പഞ്ചായത്തിൽ ഒരിടത്തും വോട്ടിങ് യന്ത്രം പണിമുടക്കാത്തതുമൂലം വോട്ടിങ് തടസ്സമില്ലാതെ നടന്നു. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
ഇതുമൂലം രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തമ്മിലുള്ള സംഘർഷം ഒഴിവാക്കാനായി. സംസ്ഥാന പൊലീസിനു പുറമേ കർണാടക പൊലീസിലെ 35 അംഗങ്ങളെയും ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ഇതിൽ 15 കർണാടക പൊലീസ് അംഗങ്ങളെ പൊന്നംവയൽ, കോഴിച്ചാൽ, ജോസ്ഗിരി പ്രദേശങ്ങളിലാണു സുരക്ഷയ്ക്ക് നിയോഗിച്ചത്. അവശേഷിച്ചവരെ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന പ്രശ്നബാധിത പ്രദേശങ്ങളിൽ നിരീക്ഷണത്തിനായി നിയോഗിച്ചു. ക്രമസമാധാന പ്രശ്നമുണ്ടായാൽ ഇവരുടെ സേവനം പെട്ടെന്ന് ലഭ്യമാക്കാൻ സാധിക്കുന്ന വിധത്തിലാണു വിന്യസിച്ചത്. ചെറുപുഴ പൊലീസ് ഇൻസ്പെക്ടർ ടി.പി.ദിനേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു മലയോരത്ത് സുരക്ഷ ഒരുക്കിയത്.
ശ്രീകണ്ഠപുരം∙ രാവിലെ 7 മണി മുതൽ എല്ലാ വോട്ടുകളിലൂം വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. ഇരിക്കൂർ നിയോജകമണ്ഡലത്തിൽ ചെങ്ങളായി എംഎൽപി സ്കൂൾ, ചെങ്ങളായി എയുപി സ്കൂൾ, പുറവയൽ, ഉദയഗിരി, തേർത്തല്ലി, അരങ്ങം എന്നിവിടങ്ങളിൽ വോട്ടിങ് യന്ത്രത്തിന് തകരാറായതിനെത്തുടർന്നു പോളിങ് ആരംഭിക്കാൻ വൈകിയെങ്കിലും വോട്ടർമാരെ കാര്യമായി ബാധിക്കാതെ പോളിങ് നടന്നു. മിക്ക പോളിങ് സ്റ്റേഷനുകളിലും സമാധാനപരമായിരുന്നു വോട്ടെടുപ്പ്. കള്ളവോട്ട് പരാതികളൊന്നും കാര്യമായി ഉണ്ടായിട്ടില്ല. സാധാരണ നിലയിൽ തൊട്ടതിനെല്ലാം തർക്കവും, ബഹളവും നടക്കുന്ന ബൂത്തുകളുണ്ട്. ഇവിടെയൊന്നും ഇക്കുറി കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. കൊടും ചൂടിനെ അവഗണിച്ച് ഭൂരിഭാഗം ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര ഉണ്ടായിരുന്നു. നട്ടുച്ച നേരത്തു പോലും ആവേശം ചോരാതെയായിരുന്നു പ്രവർത്തകരും വോട്ടർമാരും.
യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ നേതാക്കളെല്ലാം രാവിലെ മുതൽ വിവിധ ബൂത്തുകൾ കേന്ദ്രീകരിച്ച് വോട്ടർമാരെ എത്തിക്കാൻ നേതൃത്വം നൽകി. പോളിങ് യന്ത്രങ്ങളുടെ പ്രവർത്തനം മന്ദഗതിയിലായത് വോട്ടെടുപ്പ് വൈകാൻ കാരണമായി. പോളിങ് സ്റ്റേഷന്റെ പരിസരത്ത് വാഹനങ്ങളിൽ വോട്ടർമാരെ എത്തിക്കുന്നതിന് തടസ്സം ഉണ്ടായിട്ടില്ല. ഒരിടത്തും വോട്ടർമാരെ വഴിയിൽ തടഞ്ഞതായോ, വാഹനങ്ങൾ തടഞ്ഞതായോ പരാതി ഉണ്ടായിട്ടില്ല.