ADVERTISEMENT

കണ്ണൂർ ∙ നിർമാണത്തിനിടെ ബോംബ് പൊട്ടി കൊല്ലപ്പെട്ടതിനെത്തുടർന്നു നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ 2 പ്രവർത്തകരുടെ പേരിൽ സിപിഎം രക്തസാക്ഷി സ്മാരകമൊരുക്കി. പാനൂർ ചെറ്റക്കണ്ടി തെക്കുംമുറി എകെജി നഗറിൽ പണിത ഷൈജു, സുബീഷ് രക്തസാക്ഷി സ്മാരക മന്ദിരം 22ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 

കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈസ്റ്റ് ചെറ്റക്കണ്ടി കാക്രോട്ടെ കുന്നിൻമുകളിൽ ആളൊഴിഞ്ഞ പറമ്പിലാണ് 2015 ജൂൺ 6ന് സ്ഫോടനമുണ്ടായത്. സിപിഎം പ്രവർത്തകരായ ഷൈജു (32), സുബീഷ് (29) എന്നിവർ കൊല്ലപ്പെട്ടു.   

സ്‌ഫോടനത്തിൽ പാർട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് എതിരാളികൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നുമാണ് അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ ജില്ലാ സെക്രട്ടറി പി.ജയരാജനാണ്. സംസ്കരിച്ചത് ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാർട്ടി ഭൂമിയിലും.

2016 ഫെബ്രുവരിയിൽ ഇരുവർക്കും സ്മാരകം നിർമിക്കാൻ സിപിഎം ധനസമാഹരണം നടത്തി. സ്മാരക സ്തൂപമുണ്ടാക്കി ആ വർഷം ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷി ദിനാചരണത്തിനും തുടക്കമിട്ടു.  

 

‘‘പാനൂർ ചെറ്റക്കണ്ടിയിൽ ബോംബ് സ്‌ഫോടനത്തിൽ 2 പേർ മരിക്കാനിടയായ സംഭവത്തിന് പാർട്ടിയുമായി ബന്ധമില്ല. സിപിഎം പ്രവർത്തകൻ പള്ളിച്ചാലിൽ വിനോദനെ ആർഎസ്എസുകാർ ബോംബെറിഞ്ഞുകൊന്ന അതേ പഞ്ചായത്തിലാണ് ഈ സംഭവവും. നിരന്തരം പൊലീസ് നിരീക്ഷണം നടത്തുന്ന പ്രദേശത്ത് നടന്ന സ്‌ഫോടനത്തിൽ ദുരൂഹതയുണ്ട്’’. 

 

‘‘ആർഎസ്എസ് – ബിജെപി കാപാലിക സംഘത്തിന്റെ കടന്നാക്രമണങ്ങളെ ചെറുക്കാൻ ഈ 2 ചെറുപ്പക്കാർ (ഷൈജു, സുബീഷ്) ധീരമായ നേതൃത്വമാണ് നൽകിയത്. അവരുടെ ഓർമകൾക്കു മുന്നിൽ ഒരുപിടി പൂക്കൾ അർപ്പിക്കുന്നു’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com