നീർവേലിയിൽ റോഡിലെ വെള്ളക്കെട്ട്; അപകടം പതിവെന്ന് പരാതി
Mail This Article
ഉരുവച്ചാൽ ∙നീർവേലിയിൽ റോഡിലെ വെള്ളക്കെട്ട് അപകടത്തിന് ഇടയാക്കുന്നു. മഴ പെയ്യുമ്പോൾ റോഡ് പുഴയായി മാറുന്ന അവസ്ഥ അധികൃതർ കണ്ടില്ലന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പരാതി ഉന്നയിക്കുന്നു. റോഡ് നവീകരണം നടത്തിയതിലെ പോരായ്മയാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി. കോടിക്കണക്കിന് രൂപ ചെലവിൽ തലശ്ശേരി – വളവുപാറ റോഡ് നവീകരണ പ്രവൃത്തി നടത്തിയ റോഡിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. റോഡ് നവീകരണ പ്രവൃത്തിക്ക് മുൻപെ ഈ സ്ഥലത്ത് വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു. എന്നാൽ റോഡ് നവീകരണം നടത്തുന്ന സമയത്ത് ഓവുചാൽ നിർമാണം നടത്തിയില്ല.
വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ അശാസ്ത്രീയമായാണ് റോഡ് പണി നടത്തിയതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അപകടമേഖലയായ നീർവേലിയിൽ അടുത്തിടെ ഒട്ടേറെ അപകടങ്ങളാണ് നടന്നത്. ഏതാനും പേരുടെ ജീവനുകളും പൊലിഞ്ഞിട്ടുണ്ട്. വെള്ളക്കെട്ടിനു സമീപത്താണ് കഴിഞ്ഞ ദിവസം രാത്രി ഗുഡ്സ് ഓട്ടോ കലുങ്കിൽ ഇടിച്ച് ഡ്രൈവർ മരണപ്പെട്ടത്. റോഡിലുണ്ടായ വെള്ളക്കെട്ട് കാരണം വീട്ടുകാർക്കും ദുരിതമായിട്ടുണ്ട്. വീട്ടിലേക്കു നടന്നു പോകാൻ സാധിക്കുന്നില്ല. മാങ്ങാട്ടിടം പഞ്ചായത്ത് അധികാരികൾക്കും, മരാമത്ത് വകുപ്പിനും, കെഎസ്ടിപി അധികൃതർക്കും നാട്ടുകാർ പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്.