കോവിഡ് കാലത്ത് പ്രബന്ധം തയാറാക്കി വി.പി.പി.മുസ്തഫ
Mail This Article
തൃക്കരിപ്പൂർ∙ കോവിഡ് 19 വ്യാപനത്തിനെതിരെ പ്രതിരോധം തീർക്കാനുള്ള പ്രവർത്തനങ്ങളുടെ ജാഗ്രതയിലാണു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി.മുസ്തഫ. തിരക്കുള്ള രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ 20 വർഷം മുൻപ് പാതിയാക്കിയതായിരുന്നു മഹാകവി പി.കുഞ്ഞിരാമൻ നായരുടെ കവിതകളെക്കുറിച്ചുള്ള പഠനം. ലോക്ഡൗൺ കാലം പഠനം പൂർത്തിയാക്കുന്നതിന് ഉപകരിച്ചു.
‘പി’യുടെ കവിതകളെക്കുറിച്ചു മുസ്തഫ പഠനം തുടങ്ങിയത് കേരള സാഹിത്യ അക്കാദമിയിൽ റിസർച് അസിസ്റ്റന്റ് തസ്തികയിൽ ജോലി നോക്കുന്നതിനിടയിലാണ്. പാർട്ടി നിർദേശ പ്രകാരം ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കുന്നതിനു ജോലി രാജി വയ്ക്കുകയും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറുകയും ചെയ്തതോടെ പഠനം നിലച്ചു.
എങ്കിലും അന്നു നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിൽ ’പി കവിതകളിലെ ജൈവ നീതി ദർശനം’ എന്ന പ്രബന്ധം തയാറാക്കി. കാഞ്ഞങ്ങാട്ട് പി സ്മാരകത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ ഉപന്യാസ മത്സരത്തിൽ ഈ പ്രബന്ധം ഒന്നാം സ്ഥാനം നേടുകയും ചെയ്തു. പാതിവഴിയിലായ പഠനം കഴിഞ്ഞ 9 ദിവസം കൊണ്ടു പൂർത്തീകരിച്ചു. പ്രബന്ധ രചന നടത്തിക്കൊണ്ടിക്കയാണിപ്പോൾ. പുസ്തകമാക്കാനുള്ള തയാറെടുപ്പിലാണ്. ‘കലയും പ്രത്യയ ശാസ്ത്രവും: ഇഎംഎസിന്റെ സാഹിത്യ ചിന്ത’ എന്ന പുസ്തകം 2018ൽ പ്രസിദ്ധീകരിക്കുകയുണ്ടായി. പുരസ്കാരങ്ങളും ലഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗവും കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമാണു മുസ്തഫ.