മംഗളൂരുവിൽ കുടുങ്ങിയ തൊഴിലാളികൾ നടന്നത് 37 കിലോമീറ്റർ; പൊലീസെത്തി വീട്ടിലാക്കി
Mail This Article
കാസർകോട് ∙ 37 കിലോമീറ്റർ കാൽനടയായി കർണാടകയിൽ നിന്നെത്തിയ മലയാളികളായ വയോധികരെ വീട്ടമ്മയുടെ ഇടപെടലിൽ പൊലീസെത്തി വീട്ടിലാക്കി. ദിവസങ്ങൾക്കു മുൻപു തേങ്ങയിടൽ ജോലിക്കായി മംഗളൂരുവിലെ ഉള്ളാളിലേക്കു പോയതായിരുന്നു ഇരുവരും. കേരള–കർണാടക അതിർത്തി അടച്ചതിനാൽ തിരികെ വരാനാകാതെ കുടുങ്ങി.
പൂച്ചക്കാട് പൊടിപ്പള്ളത്തെ ബാലകൃഷ്ണൻ (65), പെരിയയിലെ കണ്ണൻ (63) എന്നിവരെയാണു കാസർകോട് പൊലീസിന്റെ നേതൃത്വത്തിൽ വീടുകളിലെത്തിച്ചത്. ലോക്ഡൗണിനെ തുടർന്നു ജോലി സ്ഥലത്തു തന്നെ താമസിക്കുകയായിരുന്നു. പിന്നീടു കഴിഞ്ഞ ദിവസമാണു സ്വന്തം വീട്ടിലേക്കു മടങ്ങാനായി തീരുമാനിച്ചത്. തുടർന്നു രാത്രി തന്നെ ഉള്ളാളിൽ നിന്നു നടക്കുകയായിരുന്നു. ഇന്നലെ രാവിലെയാണു മൊഗ്രാൽപുത്തുരിലെത്തിയത്. വഴിയരികിൽ തളർന്നിരിക്കുകയായിരുന്ന ഇരുവരെയും സമീപത്തെ വീട്ടമ്മ സഫിയ സ്വന്തം വീട്ടിലേക്കു കൊണ്ടു പോയി ഭക്ഷണം നൽകി.
പിന്നീടു വീട്ടമ്മ തന്നെ ഡിവൈഎസ്പി പി.ബാലകൃഷ്ണൻനായരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു വാഹനവുമായി സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജൻ ചെറുവത്തൂർ, സിവിൽ പൊലീസ് ഓഫിസർ കെ.സുകേഷൻ എന്നിവരെത്തി ഇരുവരെയും വീടുകളിലേക്ക് എത്തിച്ചു. ലോക്ഡൗണിനു മുൻപേ ചികിത്സയ്ക്കായും ജോലിക്കായും മംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലെത്തിയവർ തിരിച്ചു കാൽനടയായിട്ടാണ് അതിർത്തി കടക്കുന്നത്. അവിടെ നിന്നു വിവിധ സന്നദ്ധ സംഘടനകളും പൊലീസുമാണ് ഇവരെ യഥാസ്ഥാനത്തേക്ക് എത്തിക്കുന്നത്.