അതിർത്തി; 12 ദിനം നീണ്ട കാത്തിരിപ്പു തീർന്നു
Mail This Article
കാസർകോട്∙ 12 ദിവസത്തെ അനിശ്ചിതാവസ്ഥയ്ക്കൊടുവിൽ ജില്ലയ്ക്ക് ആശ്വാസമായി കോടതി തീരുമാനം. കേരള – കർണാടക അതിർത്തിയിൽ അടിയന്തര ചികിൽസാവശ്യത്തിനു പോകുന്നവർക്കുള്ള തടസം നീക്കാൻ കേന്ദ്രസർക്കാരിനു ഹൈക്കോടതി നിർദേശം നൽകിയതാണ് ആശ്വാസമായത്.
ലോക്ഡൗൺ പ്രഖ്യാപിച്ച 21ന് ഉച്ചയ്ക്കു ശേഷമാണു ദേശീയപാതയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് തലപ്പാടി ടോൾബൂത്തിനടുത്തു കർണാടക പൊലീസ് തടയാൻ തുടങ്ങിയത്. ഇതിനു ശേഷം കർണാടകയുമായി ബന്ധപ്പെടുന്ന അന്തർ സംസ്ഥാനപാതകളും മറ്റു ഊടുവഴികളും മണ്ണിട്ടും മറ്റുമായി കർണാടക പൂർണായി തടഞ്ഞു. ജില്ലയിലെ വടക്കൻ പ്രദേശങ്ങളിലുള്ളവർ ഏറെയും ചികിത്സയ്ക്കായി എത്തുന്നതു മംഗളൂരുവിലെ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിലാണ്.
കാസർകോട്ടെ രോഗികൾക്ക് പോകാൻ സാധിക്കാതെയായിച്ച് രണ്ടാഴ്ചപിന്നിട്ടു. സ്ഥിരമായി മംഗളൂരുവിൽ ചികിത്സിക്കുന്നതിനാൽ മറ്റു സ്ഥലങ്ങളിൽ ചികിത്സയ്ക്കെത്തുമ്പോൾ രോഗം വിവരം സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നത് രോഗികൾക്കും തിരിച്ചടിയാണ്. കഴിഞ്ഞ 5 ദിവസങ്ങളിലായി വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്കു പോകാൻ സാധിക്കാത്തതിനാൽ 7 പേരാണ് മരിച്ചത്.
ഇന്നലെ ഹൈക്കോടതി തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു വിഷയം സംബന്ധിച്ചു കത്ത് എഴുതിയിരുന്നു. കർണാടകയിലെ കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി ഫോൺ വിളിച്ചെങ്കിലും ചോദ്യത്തിനു വ്യക്തമായ മറുപടി കിട്ടിയില്ല. സംഭവത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി സൂപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതിനു പുറമേ സിപിഐ ജില്ലാ കമ്മിറ്റി ഉൾപ്പെടെയുള്ള സംഘടനകളും ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു.