തുറന്ന ജയിൽ വളപ്പിലെ പമ്പ് നിർമാണം അവസാനഘട്ടത്തിലേക്ക്
Mail This Article
ചീമേനി∙ തുറന്ന ജയിൽ വളപ്പിലെ പെട്രോൾ പമ്പ് നിർമാണം ദ്രുതഗതിയിൽ. പമ്പിനോടൊപ്പം ആശുപത്രി കെട്ടിടവും ഒരുക്കും. സംസ്ഥാനത്തെ തിരെഞ്ഞെടുത്ത ജയിലുകളിൽ നടപ്പിലാക്കുന്ന പെട്രോൾ പമ്പുകളുടെ നിർമാണം ചീമേനിയിൽ അവസാനഘട്ടത്തിലേക്ക്. ഈ മാസം അവസാനത്തോടെ പമ്പിന്റെ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യൻ ഓയിൽ കോർപറേഷനുമായി സഹകരിച്ച് കൊണ്ടാണ് പമ്പിന്റെ നിർമാണം നടക്കുന്നത്. തടവുകാരുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനം നടക്കുക. ഈ മാസം 10ന് ഇത് തുറന്ന് പ്രവർത്തിക്കണമെന്ന നിർദേശമായിരുന്നു ജയിൽ വകുപ്പ് നൽകിയിട്ടുണ്ടായിരുന്നത്. എന്നാൽ കോവിഡ്– 19ന്റെ സാഹചര്യത്തിൽ നിർമാണം നീണ്ട് പോവുകയായിരുന്നു.
പെട്രോൾ പമ്പിന്റെ കെട്ടിടത്തിൽ തന്നെ പൊതു ജനങ്ങൾക്കു വേണ്ടി ജയിലിലെ ഡോക്ടറുടെ സേവനം ലഭിക്കുന്നതിനാവശ്യമായി പരിശോധന കേന്ദ്രം തുടങ്ങാൻ ലക്ഷ്യമിട്ടിരുന്നു. ഇപ്പോൾ ജയിൽ വളപ്പിനുള്ളിലെ ബ്യുട്ടിപാർലറിലാണ് ഇത് പ്രവർത്തിക്കുന്നത്. പെട്രോൾ പമ്പിനോട് ചേർന്നൊരു കെട്ടിടം പണിത് പരിശോധന കേന്ദ്രം തുടങ്ങാനുള്ള നീക്കത്തിലാണ് അധികൃതർ.