ദുരിതാശ്വാസം: ഉഡുപ്പിക്ക് 10 കോടി രൂപ നൽകും
Mail This Article
ഉഡുപ്പി ∙ കാലവർഷ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉഡുപ്പി ജില്ലയ്ക്ക് 10 കോടി രൂപ അടിയന്തരമായി അനുവദിക്കുമെന്ന് ജില്ലാ ചുമതലയുള്ള ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. പടുബിദ്രിയിൽ കടലേറ്റം നടന്ന പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.കടലേറ്റവും മണ്ണിടിച്ചിലുമാണ് കാലവർഷത്തിൽ സംസ്ഥാനം നേരിടുന്ന പ്രധാനപ്പെട്ട 2 പ്രശ്‌നങ്ങൾ. തിങ്കളാഴ്ച നടന്ന വിഡിയോ കോൺഫ്രൻസിൽ ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.ഉഡുപ്പി, കുന്താപുരം, ബൈന്ദൂർ മേഖലകളിൽ കനത്ത മഴയും കടലേറ്റവും കാര്യമായ നാശം വരുത്തിയിട്ടുണ്ട്.
ജില്ലയിൽ അടിയന്തിര അറ്റകുറ്റപ്പണിക്കായി 10 കോടി രൂപ 2 ദിവസത്തിനകം അനുവദിക്കും. 3 കോടി രൂപ നിലവിൽ അനുവദിച്ചത് ജില്ലാ ഭരണകൂടത്തിന്റെ പക്കലുണ്ട്. കുടകിൽ കഴിഞ്ഞ വർഷവും ഇത്തവണയും മണ്ണിടിച്ചിൽ ഉണ്ടായി. മനുഷ്യരുടെ ഇടപെടൽ നടന്ന മേഖലകളിലാണ് ഇതു സംഭവിച്ചത്. ഈ സാഹചര്യത്തിൽ മണ്ണിടിച്ചിൽ സാധ്യതാ മേഖലകളിൽ സ്വീകരിക്കാവുന്ന നടപടികൾ സംബന്ധിച്ച നിർദേശങ്ങൾ തയാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിനകർ ബാബു, ജില്ലാ ഡപ്യൂട്ടി കമ്മീഷണർ ജി.ജഗദീഷ, ജില്ലാ പൊലീസ് മേധാവി വിഷ്ണുവർധൻ, ജില്ലാ പഞ്ചായത്ത് സിഇഒ പ്രതീ ഗലോട്ട്, തീരദേശ വികസന അതോറിറ്റി ചെയർമാൻ മട്ടാറു രത്‌നാകർ ഹെഗ്‌ഡെ തുടങ്ങിയവരും മന്ത്രിക്കൊപ്പം സന്ദർശനത്തിനെത്തിയിരുന്നു..