ADVERTISEMENT

കാസർകോട് ∙ മുന്നണികൾക്കു വ്യക്തമായ ഭൂരിപക്ഷം കിട്ടിയ പഞ്ചായത്തുകളിൽ പ്രസിഡന്റ് സ്ഥാനം ആർക്കെന്ന കാര്യത്തിൽ ഏറെക്കുറെ ധാരണയായി. അതേ സമയം വ്യക്തമായ ഭൂരിപക്ഷം ഒരു മുന്നണിക്കും കിട്ടാത്ത പഞ്ചായത്തുകളിൽ ഇനിയുള്ള ദിവസങ്ങളിലെ ചർച്ചകളിലൂടെ മാത്രമേ അന്തിമ തീരുമാനമാകൂ.

ചെറുവത്തൂർ പഞ്ചായത്ത്

ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേൽക്കുന്ന സി.വി.പ്രമീള കഴിഞ്ഞ ഭരണസമിതിയുടെ വൈസ് പ്രസിഡന്റായിരുന്നു.  2ാം വാർഡ് പതിക്കാലിൽ നിന്ന് രണ്ടാം തവണയും ജനവിധി തേടി 863 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം തുരുത്തി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ തുരുത്തി ഈസ്റ്റ് വില്ലേജ് ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.‌

ഈസ്റ്റ് എളേരി

സിപിഎം പിന്തുണയോടെ തുടർ ഭരണം നേടിയ ഡിഡിഎഫ് ജയിംസ് പന്തമ്മാക്കലിനെത്തന്നെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുക. 2010-15 വർഷം പ‍ഞ്ചായത്ത് പ്രസിഡന്റ്, 2015-20 വർഷം വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 

വൈസ് പ്രസിഡന്റ് സ്ഥാനം സിപിഎം ഏറ്റെടുത്താൽ കൊല്ലാട വാർഡിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട പി.വി.സതീദേവി പരിഗണിക്കപ്പെടും. എന്നാൽ സിപിഎം പുറത്തുനിന്നും ഭരണത്തെ പിന്തുണയ്ക്കുകയാണു ചെയ്യുന്നതെങ്കിൽ ഡിഡിഎഫ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഫിലോമിന ജോണിക്കാവും സാധ്യത. 

ബളാൽ പഞ്ചായത്ത് 

ബളാൽ പഞ്ചായത്തിൽ തുടർഭരണം നേടിയ യുഡിഎഫ് നിലവിലുള്ള വൈസ് പ്രസിഡന്റും കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായി രാജു കട്ടക്കയത്തെ പ്രസിഡന്റാക്കും. 16 ൽ 14 സീറ്റുകളാണ് ഇവിടെ യുഡിഎഫ് നേടിയത്. ജനപ്രതിനിധിയായി കാൽ നൂറ്റാണ്ട് പിന്നിട്ട ഇദ്ദേഹം 2005 മുതൽ ഈ പഞ്ചായത്തിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ്.

ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സി.അംഗം, ജില്ലാ പ്ലാനിങ് കമ്മിറ്റിയംഗം, ഡിസിസി അംഗം, യുഡിഎഫ് ജില്ലാ ലൈസൻ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെയും നിശ്ചയിച്ചിട്ടില്ല. മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.രാധാമണി, മുൻ സ്ഥിരം സമിതി അധ്യക്ഷ മോൻസി ജോയി എന്നിവരുടെ പേരുകൾക്കാണു മുൻഗണന. 

കള്ളാർ പഞ്ചായത്ത്

യുഡിഎഫ് ഭരണം നിലനിർത്തിയ കള്ളാർ പഞ്ചായത്തിൽ മുൻ വൈസ് പ്രസിഡന്റായിരുന്ന ടി.കെ.നാരായണനെയാണു പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നത്. പൊതുരംഗത്തും, പാർട്ടിയിലുമുള്ള പ്രവർത്തന പരിചയമാണു പരിഗണനയ്ക്കു കാരണം. 3ാം വാർഡിൽ നിന്ന് 514 വോട്ട് നേടിയാണു ടി.കെ.നാരായണൻ വിജയിച്ചത്. 

കുറ്റിക്കോൽ

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എസ്ടി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന കുറ്റിക്കോലിൽ 15ാം വാർഡിൽ മത്സരിച്ചു ജയിച്ച എൽഡിഎഫിലെ മുരളി പഞ്ചായത്ത് പ്രസിഡന്റ് ആകും 

വെസ്റ്റ് എളേരി 

അധ്യക്ഷ സ്ഥാനം പട്ടികവർഗം വനിതയ്ക്കു സംവരണം ചെയ്യപ്പെട്ട വെസ്റ്റ് എളേരി പഞ്ചായത്തിൽ കോൺഗ്രസിലെ ഗിരിജ മോഹനൻ പ്രസിഡന്റാകും. 14-ാം വാർഡ് മണ്ഡപത്തുനിന്നാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റായി മുസ്‌ലിം ലീഗ് വെസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറിയും 17-ാം വാർഡ് അംഗവുമായ പി.സി.ഇസ്മായിൽ തിരഞ്ഞെടുക്കപ്പെടും. 

ചെമ്മനാട്

ചെമ്മനാട് പഞ്ചായത്തിൽ മുസ്‍ലിം ലീഗിലെ സുഫൈജ അബൂബക്കറിനെയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നത്. ദേളി 13 വാർഡിൽ നിന്നാണു തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായ സുഫൈജ അബൂബക്കർ പഞ്ചായത്ത് അംഗമായിരുന്നു.

ബേളൂർ പഞ്ചായത്ത്                       

എൽഡിഎഫ് ഭരണം നിലനിർത്തിയ കോടോം ബേളൂർ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്കു സിപിഎമ്മിലെ പി.ശ്രീജയാണു പരിഗണനയിലുള്ളത്. ഉന്നത വിദ്യാഭ്യാസമാണു പരിഗണനയ്ക്കു പ്രധാന കാരണം. നിലവിൽ 3 വർഷമായി പഞ്ചായത്തിൽ ക്ലസ്റ്റർ റിസോഴ്സ് കോ–ഓർഡിനേറ്ററായി പ്രവർത്തിച്ചു വരുന്നു. 4ാം വാർഡിൽ നിന്നും 854 വോട്ട് നേടിയാണു ശ്രീജ വിജയിച്ചത്.

പുല്ലൂർ–പെരിയ

സിപിഎമ്മിൽ നിന്നു ഭരണം തിരിച്ചുപിടിച്ച പുല്ലൂർ പെരിയ പഞ്ചായത്തിൽ കോൺഗ്രസിലെ സി.കെ.അരവിന്ദൻ പ്രസിഡന്റാകും. 2010 ലെ യുഡിഎഫ് ഭരണത്തിലും സി.കെ.അരവിന്ദനായിരുന്നു പ്രസി‍ഡന്റ്. യൂത്ത് കോൺഗ്രസ് ജില്ലാ മുൻ ജനറൽ സെക്രട്ടറിയും ജവാഹർ ബാലജനവേദി മുൻ ജില്ലാ ചെയർ‌മാനുമായിരുന്ന സി.കെ.അരവ‌ിന്ദൻ മികച്ച സംഘാടകനും വാഗ്‍മിയുമാണ്.  

വലിയപറമ്പ് പഞ്ചായത്ത്

വലിയപറമ്പ് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം സിപിഎമ്മിനാണ്. ആറാം വാർഡിൽ നിന്നു ജയിച്ച വി.വി.സജീവനെയാണു പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നത്. തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി അംഗമാണ്. ഡ്രൈവറാണ്. വളയം പിടിച്ച കൈകൾ ഇനി പഞ്ചായത്ത് ഭരണത്തിന്റെ സ്റ്റിയറിങ് പിടിക്കും.

പിലിക്കോട് പഞ്ചായത്ത്

ചെറുവത്തൂർ പിലിക്കോട് പഞ്ചായത്തിന്റെ ഭരണ സാരഥ്യത്തിലെത്തുന്ന പി.പി.പ്രസന്നകുമാരി മികച്ച സംഘാടകയും സാമൂഹിക പ്രവർത്തകയുമാണ്.5ാം വാർഡ് പൊള്ളപ്പൊയിൽ നിന്ന് 1087 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്. കൊടക്കാട് സഹകരണ ബാങ്ക് ജീവനക്കാരിയായ പ്രസന്ന 5 വർഷത്തെ ലീവ് എടുത്താണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. സിപിഎം തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

ഉദുമ പഞ്ചായത്ത്

ഉദുമയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ഉദുമ ഏരിയ പ്രസിഡന്റ് പി.ലക്ഷ്മിയെയാണു പ്രസിഡന്റ് സ്ഥാനത്തേക്കു സിപിഎം പരിഗണിക്കുന്നത്. പഞ്ചായത്ത് വെടിക്കുന്ന് വാർഡിൽ നിന്നാണു തിരഞ്ഞെടുക്കപ്പെട്ടത്. ദിനേശ് ബീഡിത്തൊഴിലാളിയാണ്. 

പള്ളിക്കര പഞ്ചായത്ത്

പള്ളിക്കര പഞ്ചായത്തിൽ ഏഴാം വാർഡ് പെരുന്തട്ടയിൽ നിന്നു വിജയിച്ച സിപിഎമ്മിന്റെ മുതിർന്ന നേതാവ് പനയാലിലെ എം.കുമാരനെയാണു ‍ പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നത്. സിപിഎം ഉദുമ ഏരിയാ കമ്മിറ്റി അംഗം കൂടിയാണു എം.കുമാരൻ. 22 വാർഡുകളിൽ 11 വാർഡുകൾ സിപിഎം തനിച്ചു നേടി. 2 വാർഡുകളിൽ ഐഎൻഎല്ലും 1 ൽ ഇടതു സ്വതന്ത്രയും വിജയിച്ചതോടെ എൽഡിഎഫിനു പഞ്ചായത്തിൽ 14 അംഗങ്ങളായി.

കയ്യൂർ–ചീമേനി

കയ്യർ–ചിമേനി പഞ്ചായത്തിൽ കെ.പി വൽസലൻ പഞ്ചായത്ത് പ്രസിഡന്റാകും.പള്ളിപ്പാറ വാർഡിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വൽസലൻ സിപിഎം ജില്ലാ കമ്മിറ്റി അംഗവും കർഷക സംഘം ജില്ലാ ജോ.സെക്രട്ടറിയുമാണ്. ചീമേനി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സർക്കിൾ യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പള്ളിപ്പാറ സ്വദേശിയാണ്.

തൃക്കരിപ്പൂർ പഞ്ചായത്ത്

തൃക്കരിപ്പൂർ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം മുസ്‌ലിം ലീഗിനാണ്. രണ്ടു പേർ പരിഗണനയിൽ. 

ബേഡഡുക്ക

പ്രസിഡന്റ് സ്ഥാനം വനിതകൾക്കു സംവരണം ചെയ്തിരിക്കുന്ന ബേഡഡുക്കയിൽ വാർഡ് 9 ൽ നിന്നും മത്സരിച്ച് വിജയിച്ച എം. ധന്യ പഞ്ചായത്ത് പ്രസിഡന്റ് ആകും

മംഗൽപാടി

മംഗൽപ്പാടി പഞ്ചായത്തിൽ 23 വാർഡുകളിൽ യു.ഡി എഫിന് 15 പേർ വിജയിച്ചു. ലിഗ്-13 ,കോൺഗ്രസ് - 2 പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് പേരുകളാണ് പരിഗണയിലുള്ളത് വാർഡ്  2ൽ നിന്ന് വിജയിച്ച ഇർഫാനയും, I3 ൽ നിന്ന് വിജയിച്ച ഖൈറുന്നിസയും. കഴിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ബന്തിയോട് നിന്നുള്ള അംഗമായിരുന്നു. അതിനാൽ ഈ പ്രാവശ്യം ഉപ്പള ഭാഗത്തുള്ള ഇർഫാനയെ പ്രസിഡന്റാക്കണമെന്നാണ് ചിലർ പാർട്ടിയിൽ ആവശ്യം ഉന്നയിക്കുന്നത് മറു ഭാഗം ബന്തിയോടിലെ ഖൈറുന്നിസയെ ഉയർത്തിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com