മരണാനന്തര ചടങ്ങുകൾക്കു പണം സ്വരൂപിക്കാൻ കപ്പക്കൃഷി
Mail This Article
രാജപുരം ∙ മരണാനന്തര ചടങ്ങുകൾക്കു പണം സ്വരൂപിക്കാൻ കപ്പക്കൃഷി വരുമാന മാർഗമായി കണ്ടെത്തി മാവിലൻ സമുദായ കൂട്ടായ്മ. കോടോം ബേളൂർ പഞ്ചായത്തിലെ ചുള്ളിക്കര വെള്ളരിക്കുണ്ടിലെ 13 മാവിലൻ കുടുംബങ്ങൾ അംഗങ്ങളായ കൂട്ടായ്മയാണ് തങ്ങളുടെ സമുദായത്തിലെ മരണാനന്തര ചടങ്ങുകൾക്ക് കൃഷി നടത്തി പണം ഉണ്ടാക്കുന്നത്. 2 വർഷം മുൻപാണ് കൂട്ടായ്മയ്ക്കു രൂപം നൽകിയത്. കൂട്ടായ്മ മൂപ്പന്റെ കീഴിലുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
ഇത് 2ാം വർഷമാണ് കപ്പക്കൃഷി നടത്തുന്നത്. ഇത്തവണ എരുമപ്പള്ളത്തെ നെടുങ്ങാട്ട് പൗലോസിന്റെ രണ്ടര ഏക്കറിലാണ് കൃഷിയിറക്കിയത്. കഴിഞ്ഞ വർഷത്തെ കൃഷിയിൽ 48000 രൂപ മിച്ചം വന്നു. . ഇതിൽ 20,000 രൂപ ചെലവഴിച്ച് പാചകത്തിനുള്ള പാത്രങ്ങൾ, കസേരകൾ എന്നിവ വാങ്ങി. ഇത്തവണ 10 ക്വിന്റലിന് മുകളിൽ കപ്പ ലഭിക്കുമെന്ന് കൂട്ടായ്മ മൂപ്പനായ ചിരുകണ്ടൻ പറയുന്നു. മാസത്തിൽ 2 കുടുംബ യോഗങ്ങൾ നടത്തും.
യോഗങ്ങളിൽ എല്ലാവരും കൃത്യമായി പങ്കെടുക്കണമെന്ന് നിർബന്ധമുണ്ട്. ഒരു കുടുംബത്തിൽ നിന്ന് 100 രൂപ വീതം സമ്പാദ്യമായി വാങ്ങും. കൂട്ടായ്മയിലെ അംഗം മരിച്ചാൽ 5000 രൂപയാണ് നിലവിൽ ധനസഹായം നൽകുന്നത്. കൂട്ടായ്മ അംഗങ്ങൾ ഒത്തുചേർന്നാണ് ചടങ്ങുകൾ നടത്തുക. കഴിഞ്ഞ വർഷത്തെ കൂട്ടായ്മ മൂപ്പനായ ബാലന്റെ മരണാനന്തര ചടങ്ങുകൾക്കാണ് ആദ്യ തുക നൽകിയത്.
സമ്പാദ്യം വർധിച്ചാൽ തുക വർധിപ്പിക്കുമെന്ന് പ്രസിഡന്റ് ടി.രാമു, സെക്രട്ടറി അനില രാജു എന്നിവർ പറഞ്ഞു. കവളപ്പാറയിൽ ഉരുൾപൊട്ടലിൽ കൂട്ടായ്മ അംഗങ്ങൾ നേരിട്ടെത്തി സഹായം നൽകിയിരുന്നു. ഉന്നതം വിജയം വിദ്യാർഥികൾക്ക് ആദരം, ക്വാറന്റീനിൽ കഴിയുന്നവർക്ക് ഭക്ഷണ കിറ്റ് വിതരണം, പഠനയാത്രകൾ എന്നിവ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. കുട്ടികൾക്കായി ലൈബ്രറിയും ആരംഭിച്ചിട്ടുണ്ട്.