സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിനേറ്റ പ്രഹരം: സുരേന്ദ്രൻ
Mail This Article
കാസർകോട് ∙ നിയമസഭാ കയ്യാങ്കളി വിഷയത്തിൽ പിണറായി സർക്കാരിന് മുഖത്തേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതിയിൽ നിന്നു ലഭിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മന്ത്രിമാരും എംഎൽഎമാരുമടക്കം ചെയ്തത് തെറ്റായ സന്ദേശമാണെന്നാണ് കോടതി പറഞ്ഞത്. ലോകം മുഴുവൻ മലയാളികളെ ഓർത്തു തലകുനിച്ച ദിനമായിരുന്നു അതെന്നും ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രഭാരി സി.പി.രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പ്രസംഗിച്ചു. പൊതുമുതൽ നശിപ്പിച്ച കേസ് ഒഴിവാക്കാൻ സുപ്രീംകോടതിയിൽ പോയി പിണറായി നാണംകെട്ടു. കെ.എം മാണിയെ കുറിച്ച് ഈ സർക്കാർ കോടതിയിൽ പറഞ്ഞത് ഒന്നാംതരം അഴിമതിക്കാരനാണെന്നാണ്.
എന്നിട്ട് അവരുമായി ചേർന്ന് ഭരിക്കുകയാണ് ഇടതുപക്ഷം. നേരും നെറിയുമില്ലാത്ത സർക്കാരാണിത്. അഴിമതി നടത്തുക, അഴിമതിക്കാരെ സംരക്ഷിക്കുക, അഴിമതിക്കെതിരെ നടത്തിയ സമരങ്ങളെ തള്ളിപറഞ്ഞ് അവർക്കൊപ്പം കൂടുക എന്നതാണ് സിപിഎമ്മിന്റെ രീതി.സംസ്ഥാന സർക്കാരിന്റെ മധുവിധു ഏതാണ്ട് അവസാനിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപയുടെ മരംമുറി സർക്കാർ സ്പോൺസർ ചെയ്തിരിക്കുകയാണ്. ക്വട്ടേഷൻ സംഘങ്ങളെയും ഗുണ്ടകളേയും നിയന്ത്രിക്കുന്ന സംവിധാനമായി സിപിഎം മാറി. കരിപ്പൂരിലെയും തിരുവനന്തപുരത്തെയും സ്വർണ്ണക്കടത്തുകാർ സിപിഎമ്മിന്റെ ആളുകളാണെന്ന് കെസുരേന്ദ്രൻ ആരോപിച്ചു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനുള്ള സംവിധാനമായി ക്രൈംബ്രാഞ്ച് മാറി. സംസ്ഥാന സർക്കാർ കോവിഡ് മരണനിരക്ക് മറച്ചുവയ്ക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ധനസഹായം ഇരകൾക്ക് നിഷേധിക്കുകയാണെന്നും വാക്സിന്റെ കാര്യത്തിൽ സ്വജനപക്ഷപാതിത്വം നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.