കവ്വായി കായലിൽ ആയിരം കണ്ടലുകൾ നട്ടു പിടിപ്പിച്ച് മത്സ്യത്തൊഴിലാളി
Mail This Article
തൃക്കരിപ്പൂർ ∙ കവ്വായി കായലിൽ ആയിരം കണ്ടലുകൾ നട്ടു പിടിപ്പിച്ച് മത്സ്യത്തൊഴിലാളി ഇടയിലെക്കാട്ടിലെ ഒ.രാജൻ(56). കായലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഭ്രാന്തൻ കണ്ടലിന്റെ വിത്തുകൾ ശേഖരിച്ച ഇദ്ദേഹം പിന്നീട് ഇടയിലെക്കാട് തെക്കെ മുനമ്പിനു വടക്കുകിഴക്കായി ഒരു കിലോമീറ്റർ നീളത്തിൽ കായലോരത്തു വിത്തുകൾ നട്ടുമുളപ്പിച്ചു. കഴിഞ്ഞ മാസം അഞ്ചിനു പരിസ്ഥിതി ദിനത്തിലാണു ചെടികൾ നട്ടു തുടങ്ങിയത്. 700 ചെടികൾ പൂർത്തിയായപ്പോൾ 1000 തികയ്ക്കണമെന്ന ആഗ്രഹമായി.
ലക്ഷ്യം തികയ്ക്കുന്നതിനായി കണ്ടൽ വനവൽക്കരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഇടയിലക്കാട് നവോദയാ ഗ്രന്ഥാലയം പ്രവർത്തകരിൽ നിന്നു ചെടികൾ വാങ്ങി. നാട്ടിലെ കണ്ടൽ സംരക്ഷകനായ ഡി.നിതിനും ചെടികൾ നൽകി. നട്ട വിത്തുകളും ചെടികളും ഓളങ്ങളിൽപ്പെട്ട് ഒഴുകിപ്പോകാതിരിക്കാൻ ഓലമടൽ കൊണ്ടു സംരക്ഷണ കവചവും തീർത്തു. മീൻ പിടിക്കാൻ വഞ്ചിയിൽ പോകുംവഴി ദിവസവും ഇവയെ പരിപാലിക്കുന്നുമുണ്ട്. കായലിന്റെ പാരിസ്ഥിതിക സന്തുലനം നിലനിർത്താൻ കണ്ടലുകൾ തുടർന്നും നടാനാണു രാജന്റെ തീരുമാനം.