ADVERTISEMENT

കാസർകോട് ∙ മത്സ്യസമ്പത്തും മത്സ്യത്തൊഴിലാളികളുടെ വരുമാനവും കുറയുന്നതിനു വില്ലനായി കടലിലെ അജൈവ മാലിന്യങ്ങൾ. പുഴയിലും തോട്ടിലും തീരത്തുമായി തള്ളുന്ന പ്ലാസ്റ്റിക് കുപ്പികളുൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യമാണു വലയിൽ കുരുങ്ങുന്നതെന്നു മത്സ്യത്തൊഴിലാളികൾ. പലപ്പോഴും വലയിൽ കിട്ടുന്നതിന്റെ പകുതിയിലധികം ഇത്തരം വസ്തുക്കളാണെന്നു തൊഴിലാളികൾ പറയുന്നു. മത്സ്യ പ്രജനനത്തെ സാരമായി ബാധിക്കുന്ന നിലയിലാണ് അജൈവ മാലിന്യം ജലാശയത്തിലെത്തുന്നത്. കടലിൽ എറിയുന്ന വല നാലു ഭാഗത്തു നിന്നുമായി കരയിലേക്കു വലിച്ചു കയറ്റി നോക്കുമ്പോഴാണു തൊഴിലാളികൾ അന്തം വിടുന്നത്. പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കുപ്പി, ഇലക്ട്രോണിക് മാലിന്യങ്ങൾ തുടങ്ങിയവയാണു വലയിൽ. അതെല്ലാം വീണ്ടും കടലിലേക്കു തന്നെ തള്ളുന്നു.

തീരത്തു തള്ളുന്ന മാലിന്യം കടലിലേക്ക്

മലയോരങ്ങളിൽ നിന്നു ജലാശയങ്ങളിലേക്കു തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കൾ വരെ പുഴകളും കായലുകളും വഴി കടലിൽ ചെന്നു ചേരുന്നു. ഇതിനു പുറമേ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഹൗസ് ബോട്ടുകൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം തള്ളിവിടുന്ന പ്ലാസ്റ്റിക്കും ഇവിടെ കുന്നു കൂടുന്നു. മീനുകൾ ഉൾപ്പെടെ കടൽ ജീവികളുടെ ആന്തരികാവയവങ്ങളിൽ വരെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഉണ്ടാകുന്നുണ്ട്. ഏറെ മീനുകൾ ചത്തൊടുങ്ങുന്നുമുണ്ട്. ജില്ലയിലെ വടക്കൻ പഞ്ചായത്തുകളിലെ തീരങ്ങളിൽ നിന്നു നേരിട്ടു പുഴയിലും കടലിലും തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് അതിരില്ല. ഇതു തടയുന്നതിനു കലക്ടർ തന്നെ നേരിട്ട് ഈ പ്രദേശങ്ങളിലെ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു മാതൃക കാണിച്ചിട്ടും ഫലമില്ലാതെ പിറ്റേന്നു തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി.

കണ്ടൽക്കാടുകളിലും മാലിന്യം

കാസർകോട് പള്ളത്ത് പുഴയിൽ കണ്ടൽക്കാടുകൾക്കിടയിൽ നിന്ന് 5 ടൺ പ്ലാസ്റ്റിക് മാലിന്യമാണു മാസങ്ങൾക്കു മുൻപു സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നഗരസഭ നീക്കം ചെയ്തത്. ഉറവിടത്തിൽ തന്നെ മാലിന്യ സംസ്കരണം നടക്കാത്തതാണു പാരിസ്ഥിതിക ആഘാതം സൃഷ്ടിച്ച് അജൈവ മാലിന്യങ്ങൾ ഇങ്ങനെ കുന്നുകൂടാൻ ഇടയാക്കുന്നത്.

നിയമവും ശിക്ഷയും നടപടിയും

ജലാശയങ്ങൾ, ജലസ്രോതസുകൾ, ജലവിതരണ സംവിധാനങ്ങൾ എന്നിവ മലിനപ്പെടുത്തുന്ന വിധത്തിൽ മാലിന്യം തള്ളുകയോ ഒഴുക്കിവിടുകയോ ചെയ്താൽ കേരള ജലസേചന- ജലസംരക്ഷണ നിയമം, ജല മലിനീകരണ നിയമം 1974, കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള മുനിസിപ്പൽ ആക്ട് 1994 എന്നിവ പ്രകാരം ശിക്ഷാർഹമാണ്. 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും തുടർന്നു കുറ്റം ചെയ്താൽ ഒരു വർഷത്തിൽ കുറയാത്ത 3 വർഷം വരെ ശിക്ഷ വിധിക്കാം.‌

തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറി, പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫിസർ എന്നിവർക്കു നടപടിയെടുക്കാം.‌ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ‌അനുമതി ഇല്ലാതെ മാലിന്യങ്ങൾ ജലാശയങ്ങളിലേക്കു തുറന്നു വിട്ടാൽ ഒന്നര വർഷത്തിൽ കുറയാതെ 6 വർഷം വരെയും ആവർത്തിച്ചാൽ ഒന്നര വർഷത്തിൽ കുറയാതെ 7 വർഷം വരെ തടവ് വിധിക്കാം. പക്ഷേ പലപ്പോഴും നിയമം കർശനമായി നടപ്പാക്കാൻ അധികൃതർ തയാറാവാത്തതു മാലിന്യം തള്ളുന്നവർക്കു സഹായകരമാവുന്നു.

കെ.വിനോദൻ, ജനറൽ സെക്രട്ടറി കേരള ധീവര സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി
"കടലിൽ വലയിടുന്ന തൊഴിലാളികൾ മീനിനു പകരം വല നിറയെ മാലിന്യങ്ങളുമായാണു മടങ്ങുന്നത്. ഈ വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിനു കലക്ടർ ശക്തമായി ഇടപെടണം. സർവ മാലിന്യങ്ങളും പുഴയിലും കടലിലും തീരത്തും തള്ളി മീനുകളുടെ ആവാസ കേന്ദ്രം തന്നെ ഇല്ലാതായി. ജില്ലയിൽ മഞ്ചേശ്വരം മുതൽ തൃക്കരിപ്പൂർ വരെ കടലിൽ മാലിന്യം കുമിഞ്ഞു കൂടുകയാണ്. നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാർ ഇതു കണ്ടില്ലെന്നു നടിക്കുന്നു."

എം.പി.സുബ്രഹ്മണ്യൻ, ജില്ലാ കോഓർഡിനേറ്റർ, കേരള ഹരിത മിഷൻ
"തദ്ദേശ സ്ഥാപനങ്ങൾ ഉറവിട മാലിന്യ സംസ്കരണം നടപ്പിലാക്കണം. മാലിന്യം വലിച്ചെറിയുന്നതും ഒഴുക്കി വിടുന്നതുമായ സംസ്കാരം മാറ്റണം. നിയമ നടപടികൾ ശക്തമാക്കണം. ബോട്ടുജെട്ടികൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ കടലിലും കായലിലും ചെന്നു ചേരുന്നതു തടയണം."
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com