ബേക്കൽ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ; ട്രയൽ റൺ നടത്തും
Mail This Article
കാസർകോട് ∙ ബേക്കൽ കോട്ടയിൽ മാസങ്ങളായി മുടങ്ങിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പുനരാരംഭിക്കാനുള്ള നടപടികളുടെ ഭാഗമായി അടുത്ത ആഴ്ച ട്രയൽ റൺ നടക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കേന്ദ്ര പുരാവസ്തു വകുപ്പ് അധികൃതരുടെ അനുമതി തേടും. ബേക്കൽ കോട്ടയിൽ ഷോ കഥാപാത്രങ്ങളായ 2 വൻ മരങ്ങൾ മുറിച്ചുമാറ്റിയതു കൊണ്ടുള്ള പ്രശ്നങ്ങൾ ഉൾപ്പെടെ പരിഹരിക്കാനാണു ട്രയൽ റൺ. പുരാവസ്തു വകുപ്പ്, ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതരുടെ സാന്നിധ്യത്തിൽ ട്രയൽ റൺ നടത്തി തുടർ നടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസഫ് പറഞ്ഞു.
ബേക്കൽ കോട്ട ചരിത്രവും സാംസ്കാരിക സവിശേഷതകളും അറിയാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ 10 വർഷം മുൻപ് നിർദേശിച്ചതാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ. 4 കോടിയോളം രൂപ ചെലവിട്ടു കേന്ദ്ര പുരാവസ്തു വകുപ്പ് സഹായത്തോടെ 2020 ഡിസംബർ 15 നു ആണ് യാഥാർഥ്യമായത്. കഴിഞ്ഞ ഏപ്രിലിൽ നിർത്തിവച്ചു. ഇതിനിടെയാണ് 2 വൻ മരങ്ങൾ മുറിച്ചു നീക്കിയത്. ഇത് പ്രദർശനം നടത്തുന്നതിനു തടസ്സമായി. ഇതിനു പകരം സംവിധാനം ഏർപ്പെടുത്തണം.
ഷോ രാത്രി 7ന്
125 രൂപ ആണ് ഷോ ടിക്കറ്റ് നിരക്ക്. ഷോ രാത്രി 7ന് ആണ് തുടങ്ങുക. വൈകിട്ട് 6 വരെയാണ് കോട്ടയിൽ സന്ദർശകർക്ക് അനുമതി. ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണണമെങ്കിൽ ഒരു മണിക്കൂർ കൂടി കഴിയണം. അതു വരെ പുറത്തു നിൽക്കണം. പ്രദർശനം കാണാൻ വീണ്ടും ടിക്കറ്റ് എടുക്കണം. ലൈറ്റ് ആൻഡ് സൗണ്ട് ഷോ പുനരാരംഭിച്ചാൽ ബേക്കൽ കോട്ട സന്ദർശനം രാത്രി 9 വരെ നീട്ടണമെന്ന ആവശ്യം ഉയരുന്നുണ്ട്. ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങൾ കൂടി ഒരുക്കണം. ഇതര സംസ്ഥാനങ്ങളിൽ നിന്നു ഉൾപ്പെടെയുള്ളവർ കോട്ട സന്ദർശിക്കാൻ എത്തുന്നുണ്ട്.