മഴയത്ത് മണ്ണ് നീക്കം: റോഡിൽ ചെളിനിറഞ്ഞ് യാത്രാദുരിതം
Mail This Article
പുത്തിഗെ ∙ മഴയത്ത് മണ്ണ് നീക്കം നടക്കുന്നതിനാൽ റോഡിൽ ചെളി നിറയുന്നത് യാത്രാ ദുരിതമുണ്ടാക്കുന്നതായി പരാതി ഉയർന്നു. പുനരുജ്ജീവന പദ്ധതിയിൽ പുത്തിഗെ പുഴയിൽ നിന്നും നീക്കം ചെയ്യുന്ന എക്കൽ മണ്ണ് കൊണ്ട് പോകുന്ന റോഡിലാണ് ചെളി നിറയുന്നത്. 15 മണ്ണ് മാന്തിയും15 ടിപ്പറും ഉപയോഗിച്ചാണ് എക്കൽ മണ്ണ് നീക്കം ചെയ്യുന്നത്. മണ്ണ് നീക്കം ചെയ്തു കൊണ്ടിരിക്കെയാണ് മഴയെത്തിയത്. ഇതോടെ ചെളി നിറഞ്ഞ എക്കൽ മണ്ണ് ലോഡിൽ നിന്നും റോഡിൽ വീഴുന്നത് ഏറെ ദുരിതമായി. പുത്തിഗെ ക്ഷേത്ര പരിസരത്തെ സ്ഥലത്താണ് ഇവിടെ നിന്നു നീക്കം ചെയ്യുന്ന മണ്ണ് കൊണ്ടിടുന്നത്.
പുഴയിൽ നിന്നു 150 മീറ്ററിലും ഇവിടെ നിന്നും സീതാംഗോളി പെർള റോഡിനെ ബന്ധിപ്പിക്കുന്ന 100 മീറ്റർ ചെമ്മൺ റോഡിലും 200 മീറ്റർ ടാർ റോഡിലും വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത വിധം ചെളി നിറയുന്നു. ചെളി നിറഞ്ഞ 200 മീറ്റർ ടാർ റോഡിലൂടെ ഇരുചക്രവാഹനങ്ങൾ തെന്നി മറിയുന്ന അവസ്ഥയാണ്. മേയ് 7നായിരുന്നു ചെറുകിട ജലസേചന വകുപ്പ് നേരിട്ട് മണ്ണെടുപ്പ് തുടങ്ങിയത്. ഇതിനു ശേഷമാണ് മഴയെത്തിയത്. പഞ്ചായത്തിലെ പുഴയിൽ നിന്നും 72,100 ഘന മീറ്റർ മണ്ണ് നീക്കം ചെയ്യുന്നതിന് 1കോടി 70 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ചെറുകിട ജലസേചന വകുപ്പ് തയാറാക്കിയിട്ടുള്ളത്. പുത്തിഗെ, അംഗടിമുഗർപുഴകളിൽ നിന്നും നെയ്മുഗർ, ബാഡൂർ, തലമുഗർ, ഓണിബാഗിലു എന്നിവിടങ്ങിൽ നിന്നാണ് മണ്ണെടുക്കുന്നത്.
ഇതിൽ പുത്തിഗെയിൽ നിന്നുള്ള മണ്ണ് പുത്തിഗെ ക്ഷേത്ര പരിസരത്ത് നിക്ഷേപിക്കാൻ കൊണ്ടുപോകുമ്പോഴാണ് ചെളി റോഡിൽ വീഴുന്നത്. സ്വകാര്യ സ്ഥലത്തും റവന്യു സ്ഥലത്തുമാണ് മണ്ണ് നിക്ഷേപിക്കുന്നത്.അനാദിപള്ളത്തും അങ്കണവാടി പരിസരത്തും മണ്ണ് നിക്ഷേപിക്കുന്നു.പുഴയിൽ ജലം ഉൾക്കൊള്ളുന്നതിനുള്ള ശേഷിയും തനത് വീതിയും ആഴവും വീണ്ടെടുക്കുന്നതിനും സ്വാഭാവിക ഒഴുക്കുണ്ടാക്കുന്നതിനുമാണ് സർക്കാർ വിവിധ പഞ്ചായത്തുകളിൽ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ചെറുകിട ജലസേചന വിഭാഗം നേരിട്ടാണ് മണ്ണ് നീക്കൽ.