ADVERTISEMENT

കാഞ്ഞങ്ങാട് ∙ കോട്ടയത്ത് റെയിൽപാത ഇരട്ടിപ്പിക്കൽ ജോലികളോടനുബന്ധിച്ച് ട്രെയിൻ സർവീസുകളിൽ വരുത്തിയ നിയന്ത്രണങ്ങൾ യാത്രക്കാരെ വലയ്ക്കുന്നു. അടുത്ത 9 ദിവസത്തേക്ക് പരശുറാം എക്സ്പ്രസ് ഓട്ടം നിർത്തിയതോടെ നട്ടം തിരിയുകയാണ് റെയിൽവേ യാത്രക്കാർ. നിത്യേന യാത്ര ചെയ്യുന്ന നൂറു കണക്കിനു യാത്രക്കാരാണ് പരശുറാം ഇല്ലാതായതോടെ യാത്രക്ലേശം അനുഭവിച്ചത്. തെക്കൻ ജില്ലകളിലേക്കു പോകാൻ രാവിലെ വടക്കേ മലബാറിലെ യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത് പരശുറാം എക്സ്പ്രസിനെ ആണ്.

മറ്റു ജില്ലകളിൽ ‍ജോലി ചെയ്യുന്നവരും ആശുപത്രികളിലേക്കു പോകുന്നവരും ഏറെ ആശ്രയിക്കുന്നത് ഈ ട്രെയിനാണ്. ട്രെയിൻ പൂർണമായി റദ്ദാക്കാതെ മംഗളൂരു – ഷൊർണൂർ പാതയിലെങ്കിലും സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ‘നിലവിലെ സാഹചര്യത്തിൽ ഉത്തര മലബാറുകാർക്ക് ഏറ്റവും അനുഗ്രഹമാകുന്ന ട്രെയിനാണ് പരുശുറാം. ഇതു പോകുന്നതോടെ ഇതിനെ മാത്രം ആശ്രയിച്ചിരുന്ന വിദ്യാർഥികൾ, രോഗികൾ തുടങ്ങിയവർക്കു വലിയ പ്രതിസന്ധിയുണ്ടാകുന്നു. രാവിലെ കോഴിക്കോട് അടക്കം എത്തുന്നവർക്ക് ഇത്തരത്തിലുള്ള പ്രതിസന്ധി ഒഴിവാക്കാനായി.

ഈ റൂട്ടിൽ ആ സമയത്ത് എക്‌സ്പ്രസ് ട്രെയിനുകൾ പകരം വച്ചാൽ യാത്രകാർക്ക് അതു വലിയ അനുഗ്രഹമായി മാറു’മെന്ന് സ്ഥിരം യാത്രക്കാരനായ ഫസലു റഹ്മാൻ പറയുന്നു. ഓഫിസ് സമയത്തിനു മുൻപായി കോഴിക്കോട് എത്തുമെന്നതിനാൽ സർക്കാർ ജീവനക്കാർ കൂടുതലായി ആശ്രയിക്കുന്നത് ഈ ട്രെയിനാണ്. കാൻസർ രോഗികൾക്കു വലിയ ഗുണം ചെയ്യുന്ന കോഴിക്കോട്ടെ ചുലൂരിലുള്ള എംവിആർ കാൻസർ സെന്ററിലേക്കു പോകുന്നവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് പരുശുറാം എക്‌സ്പ്രസിനെയാണ്. 

കോഴിക്കോട് ജില്ലയിലുള്ള മലയോര പ്രദേശമായ ഇവിടേക്ക് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നവർക്ക് നേരിട്ട് കെഎസ്ആർടിസി ബസ് സർവീസ് കിട്ടും. കോഴിക്കോട് ഭാഗത്തേക്ക് പരശുറാമിന് പുറമേയുള്ള ട്രെയിൻ നേത്രാവതി എക്‌സ്പ്രസ്(16345) ആണ്. ഇത് കാഞ്ഞങ്ങാട് രാവിലെ 5.58നാണ് എത്തും. 8.35ന് കോഴിക്കോട് എത്തും. പക്ഷെ കോവിഡിന് ശേഷം ഈ വണ്ടി റിസർവേഷനായാണ് ഓടുന്നത്. അതുകൊണ്ടുതന്നെ സാധാരണ യാത്രക്കാർക്ക് ഇതു കൊണ്ട് ഗുണമില്ല. പരശുറാം റദ്ദായതോടെ ജോലി സ്ഥലത്ത് സമയത്തെത്താൻ പാസഞ്ചർ അടക്കം ചുരുക്കം വണ്ടികൾ മാത്രമായിരിക്കും യാത്രക്കാർക്ക് ആശ്രയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com