ആണൂർ പാലത്തിൽ കൈവരിയില്ലാത്ത സ്ഥലത്ത് കൂടി ലോറി താഴേക്കു മറിഞ്ഞു; വെള്ളം കുറവായതിനാൽ ദുരന്തം ഒഴിവായി
Mail This Article
ചെറുവത്തൂർ ∙ ദേശീയപാത കാലിക്കടവ് ആണൂർ പാലത്തിൽ നിന്ന് ടിപ്പർ ലോറി താഴെ തോട്ടിലേക്ക് പതിച്ചു. പാലത്തിന്റെ കൈവരിയില്ലാത്ത സ്ഥലത്ത് കൂടിയാണ് ലോറി തോട്ടിലേക്ക് പതിച്ചത്. ലോറി ഡ്രൈവർ തൃശൂർ സ്വദേശി അഷറഫ്(32) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് മുക്കത്ത് നിന്ന് മാതമംഗലത്തെ ക്വാറിയിലേക്ക് ബോളർ കയറ്റാൻ വന്ന ലോറി വഴി തെറ്റിയാണ് കാലിക്കടവിൽ എത്തിയത്. ഇന്നലെ പുലർച്ചെ 5ഓടെയാണ് അപകടം. സംഭവം നടക്കുമ്പോൾ ഇതുവഴി വന്ന സലാംഹാജി എന്നയാളാണ് ലോറിയിൽ നിന്ന് വെള്ളത്തിൽ തെറിച്ചു വീണ ഡ്രൈവറെ കരയ്ക്കെത്തിച്ചത്.
2 ദിവസമായി ശക്തമായ മഴ പെയ്യാത്തതു കാരണം തോട്ടിൽ വെള്ളം കുറവായതിനാൽ ദുരന്തം ഒഴിവായി. ദേശീയ പാതയിലെ ഈ പാലത്തിന്റെ കുറച്ചു ഭാഗം കൈവരിയില്ലാത്തതു കാരണം അപകടം സംഭവിക്കുമെന്ന് ഡ്രൈവർമാരും, വാഹന യാത്രക്കാരും ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ല എന്നാണ് ആക്ഷേപം. ഈ പാലത്തിൽ കൂടി വിദ്യാർഥികൾ അടക്കമുള്ളവർ ഇരു ഭാഗത്തേക്കും യാത്ര ചെയ്യാറുണ്ട്. വീതി കുറഞ്ഞതും കൈവരി ഇല്ലാത്തതുമായ പാലത്തിൽ കുടി വാഹനങ്ങൾ പോകുമ്പോൾ ഇതുവഴിയുള്ള യാത്ര അപകടകരമാണ്. അടിയന്തരമായും പാലത്തിന് കൈവരി നിർമിക്കണം എന്നാണ് ആവശ്യം.