ചിത്താരി കടപ്പുറത്ത് തിരയടിക്കുന്ന ആശങ്ക; ഏതുനിമിഷവും കടൽ എടുക്കാൻ പാകത്തിൽ ഒട്ടേറെ വീടുകൾ
Mail This Article
കാഞ്ഞങ്ങാട് ∙ മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ചിത്താരി കടപ്പുറം കാലവർഷം എത്തുന്നതോടെ ആശങ്കയിൽ. കടൽക്ഷോഭം ശക്തമായ ഇവിടെ ഏതുനിമിഷവും കടൽ എടുക്കാൻ പാകത്തിൽ ഒട്ടേറെ വീടുകളാണുള്ളത്. നൂറു കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന ഇടമാണ് ചിത്താരി കടപ്പുറം. ഒരു ഭാഗത്ത് അറബി കടലും മറുഭാഗത്ത് ചിത്താരി പുഴയും തെക്കു ഭാഗത്തായി അഴിമുഖവും അതിരിടുന്ന പ്രദേശമാണ് ചിത്താരി.
ഓരോ വർഷവും ശക്തമായ കടലേറ്റത്തിൽ നല്ലൊരു ഭാഗംകര കടൽ എടുത്തു പോകുകയാണ് പതിവ്. 100 മീറ്ററിലധികം കര ഇതിനകം കടലെടുത്തതായി നാട്ടുകാർ പറയുന്നു. ഒട്ടേറെ വീടുകളും തെങ്ങുകളും ഇതിനകം കടലെടുത്ത് പോയി. കടലിനോട് ചേർന്നു കിടക്കുന്ന അംബിക ചന്ദ്രൻ, സരോജിനി ബാലൻ, ഷൈല ഗോപാലൻ, ബാലകൃഷ്ണൻ, ശാന്താ കുമാരൻ, മോഹനൻ കണ്ണൻ കാരണവർ, കാർത്യായനി, അനന്തൻ, രാജൻ, മാധവി, സോദരി, പ്രേമ ചന്ദ്രൻ എന്നിവരുടെ വീടുകളാണ് ഇപ്പോൾ കടലേറ്റ ഭീഷണി നേരിടുന്നത്.
ശക്തമായ തിര അടിച്ചാൽ നിലം പൊത്തുന്ന സ്ഥിതിയിലാണ് ഇതിൽ മിക്ക വീടുകളും. കഴിഞ്ഞ വർഷം തിരമാലകൾ വീടിനകത്ത് വരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കടലേറ്റമാണ് ഈ ഭാഗത്ത് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ഈ വർഷം കാലവർഷം ശക്തി പ്രാപിക്കുന്നതോടെ സ്ഥിതി ഗുരുതരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. കടൽഭിത്തി വേണമെന്ന കാലങ്ങളായുള്ള ഇവരുടെ ആവശ്യത്തിന് നേരെ അധികൃതര്‍ മുഖം തിരിക്കുകയാണ്.