ADVERTISEMENT

കാസർകോട് ∙ സമയവുമായി ഒരു ഓട്ടമത്സരത്തിലായിരുന്നു ഇന്നലെ ദീക്ഷ. കോളജിലെ പരീക്ഷ എഴുതിത്തീർത്ത് ക്ഷേത്രത്തിലെത്തി നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹവും നടന്നപ്പോൾ അതുവരെയുണ്ടായിരുന്ന ആശങ്കകൾ മാറി ദീക്ഷയുടെ മുഖത്ത് ചെറു പുഞ്ചിരി. തൊട്ടടുത്ത് നിറഞ്ഞ ചിരിയോടെ കൈപിടിച്ച് വരൻ ദീപക്കും.

വരൻ ദീപക്.

കാസർകോട് അടുക്കത്ത്ബയൽ ജ്യോതി നിലയത്തിൽ ദീപക് റാവുവിന്റെയും ശുഭയുടെയും മകൾ ദീക്ഷ റാവുവിനു തന്റെ എംകോം  അവസാന സെമസ്റ്റർ പരീക്ഷയും വിവാഹവും വന്നു പെട്ടത് ഒരേ ദിവസം. വിവാഹ തീയതി നേരത്തെ നിശ്ചയിച്ചിരുന്നു. പിന്നീടാണ് പരീക്ഷാ ടൈംടേബിൾ കിട്ടിയത്. രണ്ടും ഒരേ ദിവസമായെങ്കിലും വിവാഹത്തിന്റെ തന്നെ പ്രാധാന്യം പരീക്ഷയ്ക്കും ഉണ്ടെന്ന് ദീക്ഷ തീരുമാനിച്ചു.  വിവാഹം കാസർകോട് വരദരാജ വെങ്കിടരമണ ക്ഷേത്രത്തിൽ, മുഹൂർത്തം ഉച്ചയ്ക്ക് 12.28. രാവിലെ ക്ഷേത്രത്തിലെ വിവാഹ ചടങ്ങുകൾക്കു ശേഷം വിവാഹ സാരി ധരിച്ച് വരന്റെ അമ്മ പൂ ചൂടി നൽകി.

വീട്ടുകാരുടെ അനുഗ്രഹവും വാങ്ങിയാണ് പരീക്ഷ എഴുതാൻ  ദീക്ഷ കാറിൽ കോളജിൽ എത്തിയത്. വിവാഹ ചമയവുമായി കല്യാണപ്പെണ്ണ് പരീക്ഷ എഴുതാൻ വന്ന കൗതുകത്തിലായിരുന്നു അധ്യാപകരും വിദ്യാർഥികളും.  11.30നു തന്നെ പരീക്ഷയെഴുതി ദീക്ഷ പുറത്തിറങ്ങി. തുടർന്നു 15 കിലോമീറ്റർ അകലെയുള്ള വിവാഹ വേദിയിലേക്ക്. അച്ഛൻ ദീപക് റാവുവിന്റെ ടാക്സി വാഹനത്തിലാണു വിവാഹ വേദിയിലെത്തിയത്.  പരീക്ഷയ്ക്കും വിവാഹത്തിനും ഇടയിൽ ആകെ സമ്മർദത്തിൽ ആയിരുന്നു ദീക്ഷയും ഇരു കുടുംബങ്ങളും. പരീക്ഷ തീർത്തു ക്ഷേത്രത്തിലെ മുറിയിൽ ഒരുങ്ങി ദീക്ഷ സമയത്തു തന്നെ വിവാഹ വേദിയിൽ എത്തിയപ്പോൾ എല്ലാവർക്കും ആശ്വാസം, മുഖത്ത് സന്തോഷം. കാഞ്ഞങ്ങാട് ഏഴാം മൈലിൽ പുനൂർ ഹൗസിൽ ശ്രീകാന്ത് റാവുവിന്റെയും ലക്ഷ്മിയുടെയും മകൻ ദീപക് ആണ് ദീക്ഷയ്ക്കു താലി ചാർത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com