തർക്കത്തെ തുടർന്ന് ബലമായി കാറിൽ കയറ്റികൊണ്ടു പോയെന്ന് പരാതി; 3 പേർ അറസ്റ്റിൽ
Mail This Article
ബദിയടുക്ക ∙ പണം വാങ്ങി സ്വത്ത് നൽകാത്തത് ചർച്ച ചെയ്യാനെത്തിയവരും പണം വാങ്ങി സ്വത്ത് നൽകാതെ പറ്റിച്ചെന്ന പരാതിയുള്ളയാളും തമ്മിൽ സംഘർഷം. പണം വാങ്ങിയയാളെ കാറിൽ ബലമായി കയറ്റിക്കൊണ്ടു പോകുന്നതിനിടയിൽ പൊലീസെത്തി രക്ഷപ്പെടുത്തി.ബദിയടുക്ക പൊലീസ് അറസ്റ്റുചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഗോളിയടുക്കയിലെ മൊയ്തു(മൊയ്തീൻകുഞ്ഞിയെ–49)യാണ് കഴിഞ്ഞ ദിവസം വൈകുന്നേരം കാറിൽ ബലമായി പിടിച്ചു കൊണ്ടുപോയത്.
വിവരമറിഞ്ഞെത്തിയ ബദിയടുക്ക എസ്ഐ കെ.പി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്പെടുത്തിയത്. മൊയ്തുവിന്റെ പരാതിയിൽ ബദിയടുക്ക പൊലീസ് അറസ്റ്റുചെയ്ത ചട്ടഞ്ചാൽ പാദൂരിലെ ജമാലുദ്ധീൻ(27)ചെങ്കള നാലാംമൈലിലെ ഷെരീഫ്(38)പാണാർകുളത്തെ അബ്ദുൽ ഹക്കീം(36)എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. സ്വത്ത് ഇടപാടുമായി ബന്ധപ്പെട്ട് മൊയ്തീൻകുഞ്ഞി ജമാലുദ്ധീന്റെ ബന്ധുവിന് പണം നൽകാനുണ്ടായിരുന്നു.
പല തവണ ആവശ്യപ്പെട്ടിട്ടും തിരിച്ചു നൽകിയിട്ടില്ലെന്നാണ് പരാതി.ബദിയടുക്ക ടൗണിൽ ഇതു ചർച്ചചെയ്യുന്നതിനിടെ വാക്കേറ്റമുണ്ടായി.തുടർന്നാണ് മൊയ്തുവിനെ കാറിൽ ബലമായി പിടിച്ചു കൊണ്ടുപോയത്. സംഭവ സ്ഥലത്തുണ്ടായിരുന്നവർ വിവരം പൊലീസിനെ അറിയിച്ചതോടെ ബദിയടുക്ക പൊലീസ് മാന്യ ആലംപാടി റോഡിൽ വച്ച് കാർ തടഞ്ഞാണ് രക്ഷപ്പെടുത്തിയത്.പരുക്കേറ്റ മൊയ്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.