എസ്എസ്എൽസി പരീക്ഷാ ഫലം: ജില്ലയ്ക്ക് 99.48 %
Mail This Article
കാസർകോട് ∙ സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ 99.48 % വിജയത്തിളക്കത്തിൽ കാസർകോട്. സംസ്ഥാനതലത്തിൽ ആറാമതാണ് ജില്ല. ജില്ലയിലെ 162 സ്‌കൂളുകളിൽ നിന്നായി 10,431 ആൺ കുട്ടികളും 9,420 പെൺകുട്ടികളുമാണ് പരീക്ഷയെഴുതിയത്. ജില്ലയിൽ കുട്ടികൾ എസ്എസ്എൽസി പരീക്ഷയെഴുതിയ 162 സ്കൂളുകളിൽ 122 സ്കൂളുകളും 100% വിജയം നേടി. വിജയശതമാനം കഴിഞ്ഞ വർഷത്തെ 99.74ൽ നിന്ന് 99.48 ആയി കുറഞ്ഞു. 0.26 % കുറവ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. മുൻ വർഷം 4366 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചപ്പോൾ ഇത്തവണ 1639 ആയി കുറഞ്ഞു. 2727 എണ്ണത്തിന്റെ കുറവ്.
– ആകെ റജിസ്റ്റർ ചെയ്തത് : 19,851
– ആകെ പരീക്ഷയെഴുതിയത് : 19,761
– ആകെ പാസായത് : 19,658
– ജില്ലയിലെ സ്കൂളുകൾ : 162
– 100 % വിജയം : 122 സ്കൂളുകൾ
– എല്ലാ വിഷയങ്ങൾക്കും എ പ്ലസ് : 1639 കുട്ടികൾ(പെൺ– 1184, ആൺ – 455)
–ഗവ.സ്കൂളുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് : 857 കുട്ടികൾ(പെൺ– 625, ആൺ – 232)
– എയ്ഡഡ് സ്കൂളുകളിലെ മുഴുവൻ എ പ്ലസ് : 588(പെൺ– 398, ആൺ – 190)
– അൺ എയ്ഡഡ് സ്കൂളുകളിൽ മുഴുവൻ എ പ്ലസ് നേടിയവർ : 194(പെൺ– 161, ആൺ – 33)
– കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ സ്കൂൾ : നായന്മാർമൂല തൻബീഹുൽ ഇസ്‍ലാം ഹയർസെക്കൻഡറി സ്കൂൾ(797 കുട്ടികൾ, ഇതിൽ 793 പേർ വിജയിച്ചു. )
– കൂടുതൽ വിദ്യാർഥികൾ മുഴുവൻ എ പ്ലസ് നേടിയ സ്കൂൾ : ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ (101 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്)
വിജയ ശതമാനം മുൻ വർഷങ്ങളിൽ
2019 – 97.71 %
2020 – 98.61 %
2021 – 99.74 %
2022 – 99.48 %
സന്തോഷം, മൂന്നിരട്ടി
ഇരിയണ്ണി ∙ എസ്എസ്എൽസി പരീക്ഷയുടെ ഫലം വന്നപ്പോൾ മുളിയാർ മഞ്ചക്കല്ലിലെ അഭയം വീട്ടിൽ മൂന്നിരട്ടി സന്തോഷം. ഒരുമിച്ചു ജനിച്ച് ഒരേ ക്ലാസിൽ പഠിച്ച മൂവർ സഹോദരങ്ങൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയത്തിലും ഒരുമിച്ചു. പരേതനായ രവി മഞ്ചക്കല്ലിന്റെയും സഹകരണ സംഘം ജീവനക്കാരിയായ ആർ.പവിത്രയുടെയും മക്കളായ പി.ആർ.ആദിത്യ, അദ്വൈത്, ആദിത്ത് എന്നിവരാണ് മിന്നും ജയം നേടിയത്. ഇരിയണ്ണി ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്.
2006 ഏപ്രിൽ 30 നായിരുന്നു മൂവരുടെയും ജനനം. സെക്കൻഡുകളുടെ വ്യത്യാസത്തിൽ ആദിത്യയാണ് മൂത്തയാൾ. രണ്ടാമൻ അദ്വൈതും. ജനനം പോലെ പഠനത്തിലും മൂവരും മികച്ചു നിന്നു. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ എ പ്ലസ് നേട്ടം മൂന്നുപേരും പ്രതീക്ഷിച്ചിരുന്നു. എങ്കിലും ആ വീട്ടിൽ ഒരാൾ അപ്പോൾ ആശങ്കയിലായിരുന്നു.മൂന്നിൽ ഒരാൾക്ക് ഏതെങ്കിലും വിഷയങ്ങൾക്ക് എ പ്ലസ് കിട്ടിയില്ലെങ്കിലോ? അമ്മ പവിത്രയ്ക്കായിരുന്നു ഫലം അടുത്തപ്പോൾ ആശങ്കയേറിയത്. പക്ഷേ ഫലം വന്നപ്പോൾ അമ്മയുടെ മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു മൂന്നുപേരും എ പ്ലസ് നേട്ടം കൊയ്തു. ജനനത്തിലും പഠനത്തിലും എന്ന പോലെ അഭിരുചിയുടെ കാര്യത്തിലും ഇവർ ഒറ്റ മനസ്സാണ്. സിവിൽ സർവീസാണ് മൂന്നുപേരുടെയും മോഹം. ഇതു കേൾക്കുമ്പോൾ അമ്മയ്ക്കും സന്തോഷം. 5 ാം ക്ലാസിൽ പഠിക്കുന്ന ആര്യൻ ഇവരുടെ സഹോദരനാണ്.
നൂറുമേനിയിൽ പൊൻതിളക്കം അനുരാഗിന്റെ വിജയം
ചീമേനി∙ ക്ലാസിലിരുന്ന് പഠിക്കണമെന്നായിരുന്നു അനുരാഗിന്റെ ആഗ്രഹം. പക്ഷേ എൻഡോസൾഫാന്റെ മുന്നിൽ എല്ലാ മോഹങ്ങളും തടസ്സമായി. സ്കൂളിന് സമീപത്തെ ബഡ്സ് സ്കൂളിലിരുന്നു പിന്നീട് അവൻ അക്ഷര ലോകത്തെ ചേർത്ത് പിടിച്ചു. സ്കൂളിലെ അധ്യാപകർ അനുരാഗിനെ വീട്ടിൽ പഠിപ്പിക്കുവാൻ തയാറായി. ഒടുവിൽ എസ്എസ്എൽസിയിൽ മിന്നുന്ന വിജയം നേടി അനുരാഗ് നാടിന് അഭിമാനമായി.
കയ്യൂർ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ സി.വി.അനുരാഗിന്റെ വിജയത്തിന് തിളക്കമേറെയുണ്ട്. കഴിഞ്ഞ 16 വർഷ കാലമായി തുടർച്ചയായി എസ്എസ്എൽസി പരീക്ഷയിൽ നൂറു മേനി സ്വന്തമാക്കിയ കയ്യൂർ ഗവ.സ്കൂളിലാണ് അനുരാഗ് ഇത്തവണ പരീക്ഷയെഴുതിയത്. ഇത്തവണയും സ്കൂൾ നൂറുമേനിയിൽ മുത്തമിട്ടപ്പോൾ അനുരാഗിന്റെ വിജയമാണ് അതിൽ പൊൻതിളക്കമായത്. സ്കൂളിലെ തന്നെ ജീവനക്കാരനും മുഴക്കോത്ത് സ്വദേശിയുമായ വിനോദിന്റെ മകനാണ് അനുരാഗ്.
ജന്മനാ പ്രയാസങ്ങളുള്ള അവസ്ഥയിലായിരുന്നു ഈ വിദ്യാർഥി. സംസാരിക്കുവാൻ പോലും ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥ. പഠനത്തിൽ മകൻ കാണിക്കുന്ന മിടുക്ക് തിരിച്ചറിഞ്ഞ വിനോദ് എട്ടാം ക്ലാസ് മുതൽ ജോലി ചെയ്യുന്ന കയ്യൂരിലെ വിദ്യാലയത്തിൽ മകനെ ചേർത്തെങ്കിലും ക്ലാസിലിരുന്ന് പഠിക്കുവാൻ അവന് കഴിഞ്ഞില്ല. സ്കൂളിന് സമീപത്തുള്ള ബഡ്സ് സ്കൂളിലേക്ക് പിന്നീട് അനുരാഗിനെ മാറ്റി. അവിടെ നിന്ന് പഠിച്ച് അനുരാഗ് എസ്എസ്‍എൽസി എത്തിയതോടെ വീട്ടുകാർക്ക് ആശങ്കയായിരുന്നു. എന്നാൽ കയ്യൂർ സ്കൂളിലെ അധ്യാപകർ പൂർണ പിന്തുണയുമായി എത്തി. വീട്ടിലെത്തി അവർ പഠിപ്പിച്ച് അനുരാഗിനെ പരീക്ഷയെഴുതുവൻ പ്രാപ്തനാക്കി. വിജയിച്ചുവെന്നറിഞ്ഞതോടെ അനുജൻ ആദിത്യനെയും മാതാപിതാക്കളെയും ചേർത്ത് പിടിച്ച് അനുരാഗ് വിജയത്തിന്റെ മധുരം നുണഞ്ഞു.