ADVERTISEMENT

മൊഗ്രാൽ പുത്തൂർ ∙ ദേശീയ പാത വികസന പ്രവൃത്തികൾ  പുരോഗമിക്കുമ്പോൾ മൊഗ്രാൽ പുത്തൂർ ടൗണിൽ അടിപ്പാതയ്ക്കു സാധ്യതയേറി. രാജ്മോഹൻ ഉണ്ണിത്താൻ എംപിയും എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം വിളിച്ചിരുന്നു. യോഗത്തിൽ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ,നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ എന്നിവർ പങ്കെടുത്തു.

കാസർകോട് നഗരസഭാ ചെയർമാൻ വി.എം.മുനീർ, മൊഗ്രാൽ പുത്തൂർപഞ്ചായത്ത് പ്രസിഡന്റ് സമീറ ഫൈസൽ, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.അഷ്റഫലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ കുളങ്കര, 15-ാം വാർഡ് മെംബർ നൗഫൽ പുത്തൂർ തുടങ്ങിയവർ ദേശീയ പാതയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ എംപിയെയും എംഎൽഎയെയും അറിയിച്ചിരുന്നു.

മൊഗ്രാൽ പുത്തൂർ ടൗണിൽ റോഡ് മുറിച്ചു കടക്കാൻ സൗകര്യമില്ലാത്തതിനാൽ വിദ്യാർഥികളും രോഗികളും പ്രദേശവാസികളും ആശങ്കയിലാണ്. മൊഗ്രാൽ പുത്തൂർ ടൗണിൽ റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യമില്ലാതാകുമെന്ന ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ദേശീയ പാത പ്രോജക്ട് ഡയറക്ടർ, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉൾപ്പടെയുള്ളവർക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് മാഹിൻ കുന്നിൽ നിവേദനം നൽകിയിരുന്നു. മൊഗ്രാൽ പുത്തൂർ സ്കൂളിലെ ഭൂരിഭാഗം വിദ്യാർഥികളും ദേശീയ പാതയിലെ ഇരുഭാഗങ്ങളിലായി താമസിക്കുന്നവരാണ്. ദേശീയ പാത വികസിക്കുന്നതിനോടൊപ്പം ഈ വിദ്യാർഥികളുടെ യാത്ര വളരെയധികം ക്ലേശകരമായി മാറും. 

ജനങ്ങളുടെ ആവശ്യം അധികൃതർ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണിവർ. പഞ്ചായത്തിലെ ഏക ചികിത്സാ കേന്ദ്രമായ മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് രോഗികൾ ചികിത്സയ്ക്ക് പോകുന്ന പ്രധാന വഴികളിലൊന്നും ഇതാണ്, കൂടാതെ ബാങ്ക്, മൃഗാശുപത്രി, ഹോമിയോ ഡിസ്പെൻസറി, വിവിധ ആരാധനാലയങ്ങൾ, മദ്രസ, അങ്കണവാടി,  തുടങ്ങിയവയിലേക്ക് പോകാൻ ബസിറങ്ങേണ്ടതും ഇവിടെയാണ്. മൊഗ്രാൽ പുത്തൂരിൽ റോഡ് മുറിച്ചുകടക്കാൻ സൗകര്യമൊരുക്കണമെന്ന് പിടിഎ കമ്മിറ്റി ബന്ധപ്പെട്ട അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com