ഒഴുകി വന്നു കിട്ടിയത് രണ്ടായിരത്തോളം തേങ്ങ; പുഴയിലെ തേങ്ങ പിടിത്തം സൂപ്പർ ഹിറ്റ്
Mail This Article
കൊട്ടോടി ∙ കനത്ത മഴയിൽ കുടുംബൂർ പുഴ കരകവിഞ്ഞതോടെ കോളടിച്ചത് കൊട്ടോടിയിലെ തേങ്ങ പിടിത്തക്കാരായ യുവാക്കൾക്ക്. പുഴയിലൂടെ ഒഴുകി വന്ന രണ്ടായിരത്തോളം തേങ്ങയാണ് കൊട്ടോടിയിലെ വിജയ് മാത്യു, ബാബു നായ്ക്, ബിജു നായ്ക് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ കൊട്ടോടി പാലത്തിന് മുകളിൽ നിന്നും തോട്ടിയുടെ അറ്റത്ത് പിടിപ്പിച്ച വല ഉപയോഗിച്ചു പിടിച്ചെടുത്തത്. പിടിച്ചെടുത്ത തേങ്ങ പൊതിച്ചു വിൽപന നടത്തും. സംഘത്തിലുള്ള എ.പി.മാത്യുവാണ് തേങ്ങ പൊതിക്കുന്നത്.
ചന്ദ്രഗിരി പുഴയുടെ പോഷക നദിയാണ് കുടുംബൂർ പുഴ. കർണാടകയിലെ തലക്കാവേരി മലനിരകളിൽ നിന്നുമാണ് പുഴയുടെ ഉൽഭവം. തുടർന്ന് പാണത്തൂർ, ബളാംതോട്, കൊട്ടോടി, ഉദയപുരം ഗ്രാമങ്ങളിലൂടെ ഒഴുകി പിന്നീട് ചന്ദ്രഗിരി പുഴയിൽ ചേരുന്നതാണ് കുടുംബൂർ പുഴ. കർണാടക അതിർത്തിയായ പാണത്തൂർ മുതൽ കുടുംബൂർ പുഴയുടെ തീരങ്ങളിൽ കിലോ മീറ്റർ ദൂരത്തിൽ കമുക്, തെങ്ങ് കൃഷികളാണ് ഏറെയും.
തെങ്ങുകളിൽ നിന്നും വീണ് പുഴയോരത്തെ കാടുകളിൽ തങ്ങി നിൽക്കുന്ന തേങ്ങകളാണ് പുഴയിൽ വെള്ളം ഉയരുന്നതോടെ ഒഴുകി എത്തുന്നത്. വർഷം തോറും അയിരത്തിലധികം തേങ്ങകൾ ഇത്തരത്തിൽ ലഭിക്കുന്നതായി സംഘാംഗമായ വിജയ് മാത്യു പറഞ്ഞു. ഇത്തവണ അത് ആയിരത്തഞ്ഞൂറിലധികം ലഭിച്ചു.തോട്ടിയുടെ അറ്റത്ത് വട്ടത്തിൽ വല കെട്ടിയുള്ള യുവാക്കളുടെ തേങ്ങ പിടുത്തത്തിലെ കൗതുകം കാണാൻ നിരവധി പേരാണ് എത്തിയത്.