കാൽപന്തിൽ കരുത്തുകാട്ടാൻ 30 പെൺകുട്ടികൾ
Mail This Article
തൃക്കരിപ്പൂർ ∙ വനിതാ ഫുട്ബോൾ താരങ്ങളെ കണ്ടെത്താനുള്ള തൃക്കരിപ്പൂർ ഡ്രീം വനിതാ ഫുട്ബോൾ അക്കാദമിയുടെ പരിശീലനക്കളരിയിൽ 30 പെൺകുട്ടികൾ. ജില്ലയിലെ ആദ്യത്തെ പ്രഫഷനൽ ഫുട്ബോൾ അക്കാദമിയാണിത്. പുതിയ നിബന്ധന പ്രകാരം കേരള വനിതാ ലീഗ് ഫുട്ബോൾ ടീമിൽ 50 ശതമാനം മലയാളി താരങ്ങൾ നിർബന്ധമാണ്. അതിനാൽ, സംസ്ഥാന വനിതാ ഫുട്ബോൾ ലീഗ് നടത്തുമ്പോൾ ചുരുങ്ങിയത് 144 കളിക്കാർക്കെങ്കിലും അവസരം ലഭിക്കും. ഫുട്ബോളിൽ പ്രതിഭ കാട്ടുന്ന പെൺകുട്ടികൾക്ക് മികച്ച പഠനവും തൊഴിലും വനിതാ ഫുട്ബോളിലൂടെ സാധ്യമാകുമെന്നാണു പ്രതീക്ഷ. എല്ലാ ജില്ലകളിലും വനിതാ ഫുട്ബോൾ ടീം വേണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ ഒൻപതിനാണ് ഡ്രീം ഫുട്ബോൾ അക്കാദമിയിൽ പരിശീലനം ആരംഭിച്ചത്. 7നും 14നും മധ്യേ പ്രായമുള്ള പെൺകുട്ടികളാണു പരിശീലന ക്യാംപിലുള്ളത്. തൃക്കരിപ്പൂരിലെ സിന്തറ്റിക് മൈതാനങ്ങളിലാണ് പരിശീലനം. കേരള വനിതാ ഫുട്ബോൾ മുൻതാരം ജീന കാലിക്കടവാണ് മുഖ്യ പരിശീലക. എഒസി സെക്കന്തരാബാദിന്റെ പരിശീലകനായിരുന്ന എടാട്ടുമ്മലിലെ വി.വി.ഗണേശൻ, പഞ്ചാബ് വനിതാ ഫുട്ബോൾ ടീം സഹ പരിശീലകൻ പി.ഉമേശൻ, ഷീബ കാലിക്കടവ് എന്നിവരും പരിശീലകരാണ്. ഡോ.വി.രാജീവൻ പ്രസിഡന്റും എം.വി.അശോകൻ സെക്രട്ടറിയുമായ കമ്മിറ്റിക്കാണ് അക്കാദമിയുടെ നിയന്ത്രണം.