ADVERTISEMENT

കാസർകോട് ∙ തുടർച്ചയായ എട്ടാം ദിവസവും ജില്ലയിൽ ശക്തമായ മഴ. പ്രാദേശികമായി പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ടായി. റോഡുകളിലേക്ക് മണ്ണിടിഞ്ഞതിനാലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ അതിശക്തമായ മഴയും (119.5 മില്ലിമീറ്റർ) മറ്റ് താലൂക്കുകളിൽ ശക്തമായ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്.

വരുന്ന നാലു ദിവസം കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയപാതയിൽ ചട്ടഞ്ചാലിനു സമീപം തെക്കിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞ ഭാഗത്ത് അറ്റകുറ്റപ്പണികൾ തുടങ്ങി.

1,പാണത്തൂർ മഞ്ഞടുക്കത്ത് പുഴയിൽ ഒലിച്ചുപോയ ബൈക്ക് യാത്രികനെ നാട്ടുകാർ രക്ഷിച്ച കരയ്ക്കെത്തിച്ചപ്പോൾ.  2,പവൻ കുമാർ.
1,പാണത്തൂർ മഞ്ഞടുക്കത്ത് പുഴയിൽ ഒലിച്ചുപോയ ബൈക്ക് യാത്രികനെ നാട്ടുകാർ രക്ഷിച്ച കരയ്ക്കെത്തിച്ചപ്പോൾ. 2,പവൻ കുമാർ.

ഒഴുക്കിൽപെട്ട ബൈക്ക് യാത്രികനെ രക്ഷിച്ചു

പാണത്തൂർ ∙ പുഴയിൽ ഒഴുക്കിൽപെട്ട ബൈക്ക് യാത്രികനെ നാട്ടുകാർ രക്ഷപ്പെടുത്തി. പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളിയിലെ അരുണഗുഞ്ച വീട്ടിൽ ഗംഗാധര ഗൗഡയുടെ മകൻ പവൻ കുമാർ (25) ആണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ ഒൻപതരയോടെ പാണത്തൂർ കൂലോം റോഡിലെ പാലത്തിലാണ് അപകടം. ഒരാഴ്ചയായി പാലത്തിൽ വെള്ളം കയറി ഇതുവഴി ഗതാഗതം നിർത്തി വച്ചിരുന്നു.

പുഴയിലെ കുത്തൊഴുക്ക് വകവയ്ക്കാതെ യുവാവ് പാലത്തിലൂടെ ബൈക്ക് ഓടിച്ചു പോകുകയായിരുന്നു. പുഴയിൽ മീൻ പിടിത്തത്തിൽ ഏർപ്പെട്ടിരുന്നവർ നോക്കി നിൽക്കെയാണ് യുവാവ് ബൈക്ക് ഉൾപ്പെടെ ഒലിച്ചുപോയത്. ഉടൻ നാട്ടുകാരിൽ ചിലർ ചാടി യുവാവിനെ പിടിച്ചു. മറ്റുള്ളവർ കരയിൽ നിന്നും കയർ ഇട്ട് കൊടുത്താണ് കരയ്ക്കെത്തിച്ചത്. ബൈക്ക് കണ്ടെത്താനായില്ല. 

തോടായി റോഡ്

രാജപുരം ∙ ഓവുചാൽ ഇല്ലാത്തതിനാൽ കനത്ത മഴയിൽ കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ രാജപുരം മുതൽ പൈനിക്കര വരെയുള്ള ഭാഗം തോടായി മാറി. പൂടംകല്ല്, പൈനിക്കര, ചുള്ളിക്കര ഭാഗങ്ങളിൽ നിന്നു സ്കൂൾ വിദ്യാർഥികൾ നടന്നു പോകുന്ന സ്ഥലമാണിത്.

കനത്ത മഴയിൽ റോഡിലെ കുഴി മനസ്സിലാക്കാൻ പറ്റാത്ത സ്ഥിതിയാണ്. നടന്നു പോകാൻ സ്ഥലമില്ലാത്തതിനാൽ വാഹനം വരുമ്പോൾ വിദ്യാർഥികൾ ഓടുകയാണ് പതിവ്. ഇത് അപകടത്തിന് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. ഓവുചാൽ വൃത്തിയാക്കിയിട്ട് വർഷങ്ങളായി. 

സന്ദർശിച്ചു

രാജപുരം ∙ പനത്തടി പഞ്ചായത്തിലെ പെരുതടി പുളിംകൊച്ചി കോളനി പ്രദേശം പനത്തടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ സന്ദർശിച്ചു. പുളിംകൊച്ചി പ്രദേശത്തെ നാട്ടുകാർക്ക് തോട് കടക്കാൻ പാലം വേണമെന്ന് ആവശ്യം മനോരമ വാർത്തയാക്കിയിരുന്നു. ഇന്നലെ പനത്തടി ട്രൈബൽ എക്സ്റ്റൻഷൻ‍ ഓഫിസർ ‍ഒ.നൗഷാദാണു സ്ഥലത്തെത്തിയത്.

കോളനിയിലെ കുടുംബങ്ങൾക്ക് മഴക്കാലമെത്തിയാൽ പുളിംകൊച്ചി തോടിനെ മറികടക്കാൻ പാലമില്ല. എല്ലാവർഷവും നാട്ടുകാർ ചേർന്ന് താൽക്കാലിക പാലം നിർമിക്കുകയാണ് ചെയ്യുന്നത്. ട്രൈബൽ ഓഫിസർക്ക് റിപ്പോർട്ട് നൽകുമെന്നും പനത്തടി ടിഇഒ പറഞ്ഞു. എസ്ടി പ്രമോട്ടർമാരായ വിനീത്, രജിത എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com