ADVERTISEMENT

കാസർകോട് ∙ ജില്ലയിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച 235 പേർക്കു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അയോഗ്യതാ ഭീഷണി. തിരഞ്ഞെടുപ്പ് ചെലവ് സമർപ്പിക്കാത്തതോ, പരിധിയിൽ കൂടുതൽ തുക ചെലവഴിക്കുകയോ ചെയ്തവരെയാണ് കമ്മിഷൻ അയോഗ്യരാക്കാൻ നടപടി തുടങ്ങിയത്. സംസ്ഥാനത്താകെ 9202 പേരുടെ കരട് പട്ടികയാണ് കമ്മിഷൻ പ്രസിദ്ധീകരിച്ചത്. 10 ദിവസത്തിനുള്ളിൽ കണക്കുകൾ നൽകിയാൽ നടപടി ഒഴിവാകും.

കണക്കു നൽകാത്തവർക്കു 5 വർഷത്തേക്കു മത്സര വിലക്കുണ്ടാകും. ഒപ്പം വിജയിച്ചവരാണെങ്കിൽ അംഗത്വത്തിൽ നിന്ന് അയോഗ്യരാക്കപ്പെടുകയും ചെയ്യും. പക്ഷേ ഇതിൽ അംഗങ്ങൾ ഉൾപ്പെടാനുള്ള സാധ്യത വിരളമാണ്. 2020 ഡിസംബർ 8,10,14 തീയതികളിലാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. 16 നായിരുന്നു ഫലപ്രഖ്യാപനം. ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന് സ്ഥാനാർഥികൾ വരവ്-ചെലവ് കണക്കുകൾ നൽകണമെന്നാണ് ചട്ടം. ജില്ലാ പഞ്ചായത്ത്-കോർപറേഷൻ സ്ഥാനാർഥികൾക്ക് 1.50 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത്-നഗരസഭ സ്ഥാനാർഥികൾക്ക് 75000 രൂപയും ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികൾക്ക് 25000 രൂപയുമാണ് പരമാവധി ചെലവഴിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ച തുക.

ചെലവ് കണക്കുകൾ സമർപ്പിക്കാത്തവർക്കും പരിധിയിൽ കൂടുതൽ ചെലവഴിച്ചതായി കണ്ടെത്തിയവർക്കും അയോഗ്യരാക്കാതിരിക്കാൻ കാരണം ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി മുഖേന നേരത്തെ നോട്ടിസ് നൽകിയിരുന്നു. എന്നിട്ടും സമർപ്പിക്കാത്തവരെയാണ് അയോഗ്യരാക്കാൻ നടപടി തുടങ്ങിയത്. ഇതിൽ ഏറെയും സ്വതന്ത്രരും എതിർ പാർട്ടിക്കാരുടെ കോട്ടകളിൽ ‘നേർച്ചക്കോഴികളായവരുമാണ്’. കമ്മിഷൻ പുറത്തിറക്കിയ കരടു പട്ടികയിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഒരാളും ബ്ലോക്ക് പഞ്ചായത്തുകളിലേക്കു മത്സരിച്ച 10 പേരും നഗരസഭകളിലേക്കു മത്സരിച്ച 25പേരും ഉൾപ്പെടുന്നു. ബാക്കി പഞ്ചായത്തുകളിലേക്കു മത്സരിച്ചവരാണ്.

പഞ്ചായത്തുകളിൽ കണക്കുകൾ സമർപ്പിക്കാത്തവരുടെ എണ്ണം

∙ വെസ്റ്റ് എളേരി,ചെമ്മനാട്- 16 വീതം.
∙ പൈവളിഗെ-15.
∙ ബളാൽ,മഞ്ചേശ്വരം,മംഗൽപാടി-12 വീതം.
∙ ബദിയടുക്ക-11.
∙ മുളിയാർ-10.
∙ കോടോംബേളൂർ,മീഞ്ച,കുമ്പഡാജെ-8 വീതം.

∙ കുറ്റിക്കോൽ-7.
∙വലിയപറമ്പ്,വൊർക്കാടി,പുത്തിഗെ,ചെങ്കള-6 വീതം.
∙ പള്ളിക്കര,പനത്തടി-5 വീതം.
∙ ഈസ്റ്റ് എളേരി,ബെള്ളൂർ,കാറഡുക്ക-4 വീതം.
∙ കുമ്പള-3.
∙ അജാനൂർ,കള്ളാർ,കിനാനൂർ കരിന്തളം,ചെറുവത്തൂർ,തൃക്കരിപ്പൂർ,എൺമകജെ-2 വീതം.
∙ ഉദുമ,പടന്ന,മധൂർ-1 വീതം.

നഗരസഭ

കാസർകോട്-13.
കാഞ്ഞങ്ങാട്,നീലേശ്വരം- 6 വീതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com