സ്വാതന്ത്ര്യ ആവേശത്തെ ത്രസിപ്പിച്ച ഗാന്ധിജിയുടെ മാഹിയിലെ പ്രസംഗം
Mail This Article
മാഹി ∙ ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വേറിട്ട ഭൂമിയാണ് മയ്യഴി എന്ന മാഹി. ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനു പകരം ഫ്രഞ്ച് കൊളോണിയൽ ഭരണത്തിൽ കുടുങ്ങിയ കേരളത്തിലെ ചെറുപ്രദേശം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു കരുത്തു പകരാൻ വഴിയൊരുക്കിയ ദേശം കൂടിയാണിത്. ഹരിജനോദ്ധാരണ പ്രവർത്തനത്തിനു ധനശേഖരണത്തിനായി മഹാത്മാ ഗാന്ധി മാഹി പുത്തലത്ത് എത്തിയത് അയൽ പ്രദേശമായ കേരളത്തിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ആവേശം പകർന്ന സംഭവമാണ്.
‘ബ്രിട്ടിഷ് ഇന്ത്യയെന്നും ഫ്രഞ്ച് ഇന്ത്യയെന്നും പോർച്ചുഗീസ് ഇന്ത്യയെന്നും വകതിരിവ് എനിക്കില്ല. ഇതെല്ലാം ഒരേ രാജ്യമാണ്. നിങ്ങളുടെ സിരകളിൽ ഒഴുകുന്ന ചോര തന്നെയാണ് എന്റെ സിരകളിലും ഒഴുകുന്നത്. കാലാവസ്ഥയും ആചാരവും ഭിന്നമായിരിക്കാം. പൊലീസ് തൊപ്പിയുടെ നിറവും സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്ന ഭാഷയും മാറിയിരിക്കാം. എന്നാൽ നിങ്ങളും ബ്രിട്ടിഷ് ഇന്ത്യയിലെ ജനങ്ങളും തമ്മിൽ വ്യത്യാസമില്ല.’ എന്ന പ്രസിദ്ധമായ പ്രസംഗം ജനങ്ങളുടെ സ്വാതന്ത്ര്യ ആവേശത്തെ ത്രസിപ്പിച്ചു.
1934 ജനുവരി 13ന് ആണു ഗാന്ധിജി മാഹി സന്ദർശിച്ചത്. കല്ലായിലെ പ്രമുഖ കോൺഗ്രസ് പ്രവർത്തകനായ ഡോ.എം.കെ.മേനോൻ ആണ് സ്വീകരണം ഒരുക്കാൻ നേതൃത്വം വഹിച്ചത്. പുത്തലം ക്ഷേത്രത്തിൽ എത്താൻ മരക്കോണി മാത്രമാണ് ഉണ്ടായത്. ഗാന്ധിജിയുടെ വരവ് അറിഞ്ഞതോടെ ഒറ്റ രാത്രി കൊണ്ട് മരക്കോണിക്കു പകരം കല്ലിൽ പുതിയ കോണി നിർമിച്ചത് അക്കാലത്ത് അത്ഭുതമായി. 301 രൂപയുടെ പണക്കിഴിയാണ് കമ്മിറ്റി ഒരുക്കിയത്.
ഗാന്ധിജി അവിടെ കൂടിയ സ്ത്രീകളോട് ആഭരണം ഫണ്ടിലേക്ക് നൽകാൻ അഭ്യർഥിച്ചു. ‘രാജ്യത്ത് അർധ പട്ടിണിക്കാരായ അനേക ലക്ഷം ജനങ്ങളുണ്ട്. 10 ആളുകളിൽ 8 പേരും വിശപ്പടക്കാൻ മതിയായ ആഹാരം ലഭിക്കാത്തവരാണ്. അപ്രകാരമുള്ള രാജ്യത്ത് ആഭരണങ്ങൾ ധരിച്ച് ആർഭാടം നടിക്കുന്നതു കുറ്റകരമാണ്’ ഗാന്ധിജിയുടെ വാക്കുകൾ സ്ത്രീകളിൽ ചലനം സൃഷ്ടിച്ചു.
സി.കെ.രേവതിയമ്മ, എം.കെ മേനോൻ എന്നിവർ മോതിരവും മാലയും കൊടുത്തു. ജനങ്ങൾ നൽകിയ മംഗളപത്രവും ഗാന്ധിജി ലേലം ചെയ്തു. മാല കല്ലാട്ട് ഗോവി 6 രൂപയ്ക്ക് ലേലത്തിൽ എടുത്തു. ഗാന്ധിജി ഏതാനും മണിക്കൂർ മാത്രമാണ് മാഹിയിൽ ഉണ്ടായത്. മാഹിയിലെയും സമീപപ്രദേശത്തെയും ദേശീയ ബോധത്തെ ഏറെ സ്വാധീനിക്കാൻ ഗാന്ധിജിയുടെ സന്ദർശനം വഴിയൊരുക്കി.